കനകയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്നത് വരെ അമ്മയായിരുന്നു, അമ്മയുടെ മരണം അവരെ വല്ലാതെ ബാധിച്ചു: സിദ്ദിഖ്

നടി കനക മലയാളത്തില്‍ ആദ്യമായി അഭിനയിച്ച സിനിമയാണ് ഗോഡ്ഫാദര്‍. സിദ്ദിഖ്-ലാല്‍ സിനിമ മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളിലൊന്നാണ്.കനകയെ മലയാളത്തിലെ മുന്‍നിരനായികയാക്കിയതും ഈ സിനിമയായിരുന്നു.

യഥാര്‍ത്ഥത്തില്‍ കനകയെ ആയിരുന്നില്ല നടി ഉര്‍വശിയെ ആയിരുന്നു ഈ സിനിമയിലേക്ക് നായികയായി പരിഗണിച്ചിരുന്നത്. എന്നാല്‍ ഉര്‍വശിക്ക് പകരം പിന്നീട് കനകയെ തീരുമാനിക്കുകയായിരുന്നു. സംവിധായകന്‍ സിദ്ദിഖ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സിദ്ദിഖിന്റെ വാക്കുകള്‍

ഹീറോയിന്റെ കാര്യത്തിലാണ് വലിയൊരു മാറ്റം സംഭവിച്ചത്. ആദ്യം നായികയായി തീരുമാനിച്ചിരുന്നത് ഉര്‍വശിയെ ആയിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ഉര്‍വശിക്ക് വരാന്‍ പറ്റാതായി. പകരം വന്നതാണ് കനക. കരകാട്ടക്കാരന്‍ എന്ന തമിഴ് സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞിട്ടേ ഉള്ളൂ കനക അപ്പോള്‍. ആ സിനിമ വലിയ ഹിറ്റായിരുന്നു’.’കനക പാവം കുട്ടിയാണ്. ഒരു കൊച്ചുകുട്ടിയുടെ സ്വഭാവമാണ്. അവരുടെ അമ്മ ദേവിക വലിയ നടിയായിരുന്നു.

എംഎജിആറിന്റെ കൂടെയൊക്കെ അഭിനയിച്ച വലിയ സ്റ്റാര്‍ വാല്യു ഉള്ള നടിയായിരുന്നു ദേവിക. അമ്മയുടെ കൂടെയാണ് കനക വരിക. കനകയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്നത് വരെ അമ്മയായിരുന്നു. അത്രയും ഇന്നസെന്റാണ് ആ കുട്ടി. അമ്മയുടെ മരണം കനകയെ വല്ലാതെ ബാധിച്ചു. പെട്ടന്നങ്ങ് ഒരു പ്രൊട്ടക്റ്റര്‍ ഇല്ലാതായപ്പോള്‍ കനക വല്ലാതെ ഒറ്റപ്പെട്ടു പോയ പോലെ എനിക്കനുഭവപ്പെട്ടിട്ടുണ്ട്’.

ഒരു പുതിയ ഹീറോയിനെ കൊണ്ടു വന്നെന്ന നിലയില്‍ കനകയുടെ വരവും ഗോഡ്ഫാദറിന് ഗുണം ചെയ്തു.