ഇന്നത്തെ അവസ്ഥയില്‍ എനിക്ക് ഈ സിനിമകള്‍ ചെയ്യാന്‍ കഴിയില്ലായിരുന്നു, കമല്‍ഹാസന്‍

രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ചും കലാകാരന്മാര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മനസ്സു തുറന്ന് ഉലകനായകന്‍ കമല്‍ ഹാസന്‍. സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിനു നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെപ്പറ്റിയും ചെന്നൈയിലെ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന പരിപാടിയില്‍ കമല്‍ സംസാരിച്ചു.

തമിഴ്‌നാട്ടിലെ ജനങ്ങള്‍ വളരെ സന്തോഷത്തോടെ തന്നെ പദ്മാവത് കണ്ടെന്നും ചിത്രത്തെപ്പറ്റി യാതൊരു എതിരഭിപ്രായവും അവര്‍ക്കില്ലായിരുന്നെന്നും താരം പറഞ്ഞു. ഇന്നത്തെ സാഹചര്യമായിരുന്നെങ്കില്‍ എനിയ്ക്ക് വരുമയില്‍ നിറം സിഗപ്പ്, അന്‍പേ സിവം, തേവര്‍ മഗന്‍ എന്നീ ചിത്രങ്ങളൊന്നും എടുക്കാന്‍ സാധിക്കുമായിരുന്നില്ല. രാഷ്ട്രീയമായ കാരണങ്ങള്‍ തന്നെയാണ് അതിനു പിന്നില്‍. ചിലപ്പോള്‍ ഇത്തരം പ്രശ്‌നക്കാര്‍ ഇന്ത്യന്‍2വിനെതിരെയും രംഗത്തു വന്നേയ്ക്കും. കമല്‍ഹാസന്‍ കൂട്ടിചേര്‍ത്തു. ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഇന്ത്യന്‍ 2വിന്റെ നിര്‍മ്മാണം ആരംഭിച്ച ഘട്ടത്തിലാണ് കമലിന്റെ ഈ പ്രസ്താവന.

“ഞാന്‍ ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ലെന്ന് ഒരിക്കല്‍ പറഞ്ഞിരുന്നു എന്നത് സത്യമാണ്. കുട്ടിയായിരുന്നപ്പോള്‍ ഞാനെന്റെ അമ്മയ്ക്ക് ഒരു വാക്കു നല്‍കിയിരുന്നു. അവര്‍ മരിച്ചതിനു ശേഷമേ ഞാന്‍ മരിയ്ക്കൂ എന്ന് . എന്നാല്‍ എന്റെ അമ്മ 40 വര്‍ഷമായി എന്നോടൊപ്പമില്ല. ഇന്ന് ഞാനെന്റെ കടമകളെപ്പറ്റി ബോധവാനാണ്.

കെ ബാലചന്ദര്‍ സാറിനോട് ഞാന്‍ ഒരു ടെക്‌നീഷ്യനായിട്ടെ സിനിമയില്‍ നില്‍ക്കുകയുള്ളു എന്നു പറഞ്ഞിട്ടുണ്ട്. അഭിനയിക്കുമ്പോള്‍ അനുഭവപ്പെടുമായിരുന്ന ഒരു തരം അരക്ഷിതബോധമാണ് എന്നെ കൊണ്ട് അത്തരത്തില്‍ പറയിച്ചത്. എന്നാല്‍ എന്താണ് പിന്നീട് നടന്നതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ?” കമല്‍ പറഞ്ഞു. അതേസമയം ഫെബ്രുവരി 21 ന് നടന്റെ രാഷ്ട്രീയ യാത്ര ആരംഭിക്കും.