'കടുവ' സിനിമയുടെ അവകാശങ്ങള്‍ വില്‍ക്കില്ല: ഹൈക്കോടതിയുടെ ഉത്തരവ് നീട്ടി

പൃഥ്വിരാജിന്റെ ‘കടുവ’ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടുള്ള മുന്‍ ഉത്തരവു ഹൈക്കോടതി നീട്ടി. ഷൂട്ടിംഗ് തടഞ്ഞു കൊണ്ടുള്ള ഇരിങ്ങാലക്കുട സബ്‌കോടതിയുടെ ഉത്തരവ് കഴിഞ്ഞ ഏപ്രില്‍ 16നു ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 23നു കേസ് പരിഗണിച്ചപ്പോള്‍, സ്റ്റേ നിലനില്‍ക്കെ സിനിമയുടെ അവകാശങ്ങള്‍ വില്‍ക്കില്ലെന്നുള്ള തിരക്കഥാകൃത്തിന്റെ ഉറപ്പ് രേഖപ്പെടുത്തി. ഈ ഉത്തരവാണു ജസ്റ്റിസ് വി. ജി. അരുണ്‍ തുടര്‍ന്നൊരു ഉത്തരവു വരെ നീട്ടിയത്.

വാണിജ്യപരമായ വിതരണം, ഒടിടി, സാറ്റ്ലൈറ്റ്, ഓവര്‍സീസ് തുടങ്ങിയ എല്ലാ അവകാശങ്ങളും ഇതില്‍പ്പെടും. പ്രമേയം സിനിമയാക്കാന്‍ സമ്മതിച്ചു തിരക്കഥാകൃത്ത് പണം വാങ്ങിയിരുന്നതായി ആരോപിച്ച് ചലച്ചിത്ര നിര്‍മ്മാതാവ് അനുരാഗ് അഗസ്റ്റസ് ഇരിങ്ങാലക്കുട സബ്‌കോടതിയില്‍ നിന്നു ഷൂട്ടിംഗ് തടഞ്ഞ് ഉത്തരവു നേടിയിരുന്നു.

ഇതിനെതിരെ കടുവ സിനിമയുടെ തിരക്കഥാകൃത്തായ ജിനു വര്‍ഗീസ് ഏബ്രഹാം നല്‍കിയ ഹര്‍ജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്.

അതേസമയം, ‘കടുവ’ സിനിമയുടെ ചിത്രീകരണം കാഞ്ഞിരപ്പള്ളിയില്‍ പുരോഗമിക്കുന്നു. ഷാജി കൈലാസ് ആണ് സംവിധാനം. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മ്മിക്കുന്ന കടുവയുടെ തിരക്കഥ ജിനു വി. എബ്രഹാമിന്റേതാണ്. അടുത്ത വര്‍ഷം വിഷു റിലീസായി ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറക്കാര്‍ പദ്ധതിയിടുന്നത്.