ഉറങ്ങാതെ ഷൂട്ട്, തല കറങ്ങി വീണ് ഷെയ്ന്‍; തുറന്നുപറഞ്ഞ് ഇഷ്‌ക് സംവിധായകന്‍

ഷെയ്ന്‍ നിഗത്തിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് ഇഷ്‌ക് എന്ന ചിത്രത്തിന്റെ സംവിധായകന്‍ അനുരാജ് മനോഹറും താരത്തിനൊപ്പമുള്ള അനുഭവം പങ്കുവച്ചു. ഇഷ്‌ക് സിനിമയുടെ ഷൂട്ടിങിനിടെയിലുണ്ടായ അനുഭവങ്ങളാണ് അദ്ദേഹം തുറന്നെഴുതിയിരിക്കുന്നത്.

“ഇരുപത്തി നാല് വയസുള്ള ഒരു ചെക്കനാണ് ഷെയ്ന്‍ എന്നുപറയുമ്പോള്‍ തന്നെ ഇരുപത്തി നാലാം വയസില്‍ ഇതിലും പക്വമായി കാര്യങ്ങള്‍ ചെയുന്ന മറ്റു ചിലരെയെങ്കിലും നമുക്കറിയാം.എല്ലാവരും ഒരുപോലെ പെരുമാറണം എന്ന് നിഷ്‌കര്‍ഷിക്കാന്‍ സാധിക്കില്ലല്ലോ. സോഷ്യല്‍ മീഡിയയില്‍ ഷെയിനിന് എതിരെ വരുന്ന പേര്‍സണല്‍ അറ്റാക്കുകള്‍ വേദനിപ്പിക്കുന്നുണ്ട്.പ്രശ്‌നങ്ങള്‍ ഒരു ടേബിളിന്റെ ഇരുവശത്തുമിരുന്ന് ബന്ധപ്പെട്ടവര്‍ രമ്യമായി പരിഹരിക്കും എന്ന് വിശ്വസിക്കുന്നു.” അനുരാജ് കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

ഈ വര്‍ഷം തുടങ്ങുന്നത് 2019 ജനുവരി 1 രാവിലെ 12 എഎം ഷെയിനിനെ ലേക്ക്‌ഷോര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത് കൊണ്ടാണ്. ഇഷ്‌ക്കിന്റെ 50% ഷൂട്ട് ചെയ്തത് ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍ പാര്‍ക്കിങ്ങിലായിരുന്നു.16 ദിവസം നീണ്ടു നിന്ന വളരെ ഹെക്ടിക്ക് ആയ രാത്രി ഷൂട്ട്. വൈകുന്നേരം 6 മണിക്ക് തുടങ്ങുന്ന ഷൂട്ട് അവസാനിക്കുന്നത് രാവിലെ 6 മണിക്ക് സൂര്യന്‍ ഉദിക്കുമ്പോഴാണ്..

ഇത്തരത്തില്‍ ചിത്രീകരണം പുരോഗമിക്കുന്ന വേളയില്‍ യൂണിറ്റ് അംഗങ്ങള്‍ മുഴുവന്‍ കേക്ക് കട്ടിങിന് ഒരു വശത്ത് തയ്യാറെടുക്കുമ്പോഴാണ് ജാഫര്‍ ഇക്കയും ഷൈന്‍ ചേട്ടനും ഇടം വലം തിരഞ്ഞ് സച്ചിയെ(ഷെയ്ന്‍) ടോര്‍ച്ചര്‍ ചെയ്യുന്ന രംഗം ഞങ്ങള്‍ ചിത്രീകരിക്കുന്നത്. ഷെയ്‌നിന്റെ ക്ലോസ് ഷോട്ടാണ് എടുക്കുന്നത്.ടോര്‍ച്ചറിന്റെയും ഉറക്ക ക്ഷീണത്തിന്റെയും ആധിക്യം കൊണ്ട് ഷെയ്ന്‍ തലകറങ്ങി വീഴുന്നു. ഞാന്‍ സാരഥി ചേട്ടനെ വിളിച്ചു. ഷെയ്‌നിനെ ഉറങ്ങാന്‍ സമ്മതിക്കാത്തതിനാലാണ് ഇത് സംഭവിച്ചതെന്നും, അവനുണ്ടെങ്കിലേ സിനിമ പൂര്‍ത്തിയവുകയുള്ളൂ എന്നും അഞ്ചറം പുഞ്ചറം ചീത്തവിളിച്ചു. സിനിമ അഞ്ച് ദിവസത്തേക്ക് ഷെഡ്യൂള്‍ പാക്ക് ചെയ്തു.

പറഞ്ഞു വരുന്നത് , ക്യാമറയ്ക്ക് പുറകിലുള്ളവരുടെ ആരോഗ്യം പ്രധാനമല്ല എന്നല്ല. സിനിമയുടെ മുഖം അഭിനേതാക്കളാണ് അവരുടെ comfortable ആയ ഒരു പരിസരത്തില്‍ മാത്രമേ അവര്‍ക്ക് നല്ല ഔട്പുട്ട് ഉണ്ടാക്കാന്‍ പറ്റുകയുള്ളൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതാണ് ഒരു സംവിധായകനെ സംബന്ധിച്ച് പ്രധാനമായ കാര്യവും. വലിയ പെരുന്നാള്‍ സിനിമ തുടങ്ങുന്നതിന് മുന്‍പാണ് ഷെയ്ന്‍ ഇഷ്‌കിന്റെ കരാര്‍ ഒപ്പിടുന്നത്. അത് കഴിഞ്ഞ് നമ്മുടെ സിനിമ.വലിയ പെരുന്നാള്‍ നൂറ്റി മുപ്പത് ദിവസത്തോളം നീണ്ടത് ഞങ്ങളുടെ പ്ലാനുകള്‍ താളം തെറ്റിച്ചു.ഇടയില്‍ കുമ്പളങ്ങി നൈറ്റ്‌സ് കയറിവന്നു(ഞങ്ങളെക്കാള്‍ മുന്‍പ് കരാര്‍ ഒപ്പിട്ട ചിത്രം) അങ്ങനെ ഷെയ്‌നിന് വേണ്ടി മാത്രം ഒന്‍പത് മാസം ഞങ്ങള്‍ കാത്തിരുന്നു.അതില്‍ E4 Entertainment എന്ന production house തന്ന ബാക്ക് സപ്പോര്‍ട്ടും മറക്കാന്‍ പറ്റാത്തതാണ്.

മറ്റാരേക്കാളും സിനിമാ പ്രവര്‍ത്തകര്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. താരങ്ങളുടെ വളരെ പേര്‍സണല്‍ ആയ കാര്യങ്ങള്‍ പോലും വര്‍ത്തയാകുന്നു, വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നു. ഇഷ്‌കില്‍ ജോയിന്‍ ചെയ്ത ദിവസം മുതല്‍ 34 ദിവസം ഞങ്ങളോട് വളരെ സൗഹാര്‍ദപരമായാണ് ഷെയ്ന്‍ ഇടപെട്ടത്.ആദ്യത്തെ നാല് ദിവസം സംഗതി കുറച്ച് പ്രയാസകരമായിരുന്നു. എടുക്കുന്ന സീനുകളില്‍ ഷെയ്‌നിന് confidence പോര എന്നു പറയുന്നു. റീടേക്കുകള്‍ കൂടുന്നു..അവന്‍ നിരന്തരം സംശയങ്ങള്‍ ചോദിക്കുന്നു.

ഒരു ടീം ഇടപെടലാണ് ഉണ്ടായത്. വളരെ comfort ആയി അവനെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ഞങ്ങള്‍ക്കായി. അഞ്ചാമത്തെ ദിവസം മുതല്‍ ഞങ്ങള്‍ ഒരു കുടുംബമായി. കോട്ടയത്ത് ക്ലൈമാക്‌സ് എടുക്കുമ്പോള്‍ (രാത്രി 12 മണിക്ക് കൊച്ചിയില്‍ പാക്ക് അപ്പ് വിളിച്ച യൂണിറ്റ് ഉറങ്ങാതെ രാവിലെ കോട്ടയത്ത് എത്തി അതിരാവിലെ ക്ലൈമാക്‌സ് ഷൂട്ട്) ഷോട്ടിനിടയില്‍ അവന്‍ ഉറങ്ങിപ്പോയിരുന്നു. ഇരുപത്തി നാല് വയസ്സുള്ള ഒരു ചെക്കനാണ് ഷെയ്ന്‍ എന്നുപറയുമ്പോള്‍ തന്നെ ഇരുപത്തി നാലാം വയസ്സില്‍ ഇതിലും പക്വമായി കാര്യങ്ങള്‍ ചെയുന്ന മറ്റു ചിലരെയെങ്കിലും നമുക്കറിയാം. എല്ലാവരും ഒരുപോലെ പെരുമാറണം എന്ന് നിഷ്‌കര്‍ഷിക്കാന്‍ സാധിക്കില്ലല്ലോ..

സോഷ്യല്‍ മീഡിയയില്‍ ഷെയ്‌നിന് എതിരെ വരുന്ന പേര്‍സണല്‍ അറ്റാക്കുകള്‍ വേദനിപ്പിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ ഒരു ടേബിളിന്റെ ഇരുവശത്തുമിരുന്ന് ബന്ധപ്പെട്ടവര്‍ രമ്യമായി പരിഹരിക്കും എന്ന് വിശ്വസിക്കുന്നു. സിനിമ ആയിരക്കണക്കിന് പേരുടെ ശ്വാസവായുവാണ്. ഓരോ കളങ്കവും വലിയ മുറിപ്പാടുകള്‍ സൃഷിട്ടിക്കുന്നുണ്ട്. വ്യക്തിപരമായ കോംപ്ലക്‌സുകള്‍ വെടിഞ്ഞ് ഇരുപക്ഷവും സിനിമയ്ക്ക് വേണ്ടി ഒന്നിക്കണം.വലിയ സംവിധായരുടെ ,E4 ന്റേത് അടക്കമുള്ള production കമ്പനികളുടെ സിനിമകള്‍ ഷെയ്‌നിന്റേതായി വരാനിരിക്കുന്നുമുണ്ട്. ഏവര്‍ക്കും പ്രതീക്ഷയുള്ള നന്മയുടെ വാര്‍ത്തകള്‍ പുറത്തുവരട്ടെ. കലാകാരന്മാരുടെ വ്യക്തി ശുദ്ധി പരിശോധിച്ച് ഓഡിറ്റ് ചെയ്യപ്പെടാതിരിക്കട്ടെ, അവരുടേതായ പെര്‍ഫോമന്‍സുകള്‍ ആഘോഷിക്കപ്പെട്ടട്ടെ. ക്യാമറയ്ക്ക് മുന്‍പില്‍ ജില്‍ ജില്‍ എന്നിരിക്കണം.ഇഷ്‌കില്‍ അത് കാണാനുണ്ടെന്ന് വിശ്വസിക്കുന്നു..

എന്ന്,ലോക സിനിമയിലും,ഇന്ത്യന്‍ സിനിമയിലും വിപ്ലവങ്ങള്‍ സംഭവിക്കുന്ന കാലത്ത് കടുക് മണിയോളം കുഞ്ഞ് സിനിമ ചെയ്ത സംവിധായകന്‍.