'ഈശോ'യ്ക്ക് എതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി; ദൈവം വലിയവനാണെന്ന് നാദിര്‍ഷ

നാദിര്‍ഷ ചിത്രം ‘ഈശോ’യ്ക്ക് എതിരെയുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. സിനിമയ്ക്ക് ദൈവത്തിന്റെ പേര് നല്‍കിയെന്ന കാരണത്താല്‍ വിഷയത്തില്‍ ഇടപെടാനാകില്ല എന്ന് കോടതി അറിയിച്ചു. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത് എന്ന ആവശ്യപ്പെട്ട് കൊച്ചിയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോറമാണ് ഹര്‍ജി നല്‍കിയത്.

ഹൈക്കോടതി വിധിയില്‍ സന്തോഷം അറിയിച്ച് നാദിര്‍ഷ രംഗത്തെത്തി. ദൈവം വലിയവനാണ് എന്നാണ് പൊതുതാത്പര്യ ഹര്‍ജി തള്ളിയ വിവരം പങ്കുവെച്ച് നാദിര്‍ഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഈശോ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന പോസ്റ്റര്‍ റിലീസ് ചെയ്ത് മാസങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ പേരിനെതിരെ ചില ക്രൈസ്തവരും സംഘനകളും രംഗത്തെത്തിയത്.

മതവികാരം വ്രണപ്പെടുത്തുന്നതാണ് സിനിമയുടെ പേര് എന്ന് ആരോപിച്ചാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ചിത്രം ഈശോയുമായി ബന്ധപ്പെട്ടല്ല, പേര് മാറ്റില്ല എന്ന് വ്യക്തമാക്കി നാദിര്‍ഷ രംഗത്തെത്തിയിരുന്നു. സംവിധായകനെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജും രംഗത്തെത്തിയിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പി.സി പ്രതികരിച്ചിരുന്നു.

കെസിബിസി, കത്തോലിക്ക കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകളും സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ സംവിധായകനും വൈദികനുമായ ഫാ. വര്‍ഗീസ് ലാല്‍ അടക്കമുള്ളവര്‍ നാദിര്‍ഷയെ പിന്തുണച്ചും എത്തി. കലാപം സൃഷ്ടിക്കുന്നവരെ ശിക്ഷിക്കണമെന്ന് ഫാദര്‍ പറഞ്ഞിരുന്നു.