'മാമാങ്കത്തില്‍ സംശയം വേണ്ട, മലയാളം തുറക്കാന്‍ പോകുന്നത് പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പുതിയൊരു വാതില്‍'

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചരിത്ര സിനിമ മാമാങ്കം റിലീസിന് തയ്യാറെടുക്കുകയാണ്. എം. പത്മകുമാര്‍ ഒരുക്കുന്ന ചിത്രം ഡിസംബര്‍ 12 നാണ് തിയേറ്ററുകളിലെത്തുക. ഇപ്പോഴിതാ എം. പത്മകുമാറിനെ കുറിച്ച് മാമാങ്കത്തിന്റെ ഫിനാന്‍സ് കണ്‍ട്രോളര്‍ ഗോപകുമാര്‍ ജി.കെ ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഒരു സീന്‍ അതെത്ര ചെറുതായാലും വലുതായാലും അതിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി അങ്ങേയറ്റം കഷ്ട്ടപ്പെടാന്‍ തയ്യാറുള്ള ഒരു സംവിധായകനാണ് പത്മകുമാറെന്ന് ഗോപകുമാര്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

പപ്പേട്ടന്‍ ക്ലാസാണ്,മാസാണ്.. മാമാങ്കം ഷുവര്‍ ഹിറ്റ്..

എം.പത്മകുമാര്‍ നടന്നു കയറിയ വഴികള്‍ വ്യത്യസ്ഥമായിരുന്നു. ഏതൊരു സംവിധാന മോഹിയും സ്വപ്നം കാണുന്ന ഗംഭീര തുടക്കം.. സാക്ഷാല്‍ എം.ടി തിരക്കഥയെഴുതി 1988-ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത “”ആരണ്യകം””. മൂന്ന് പതിറ്റാണ്ടിനു മുന്‍പ് വന്ന ആരണ്യകം മലയാളിക്ക് സമ്മാനിച്ചത് ഒരു മികച്ച സംവിധായകനെ കൂടിയാണ്. അതൊരു പയറ്റിന്റെ തുടക്കമായിരുന്നു. പപ്പേട്ടന്റെ രണ്ടാം ചിത്രവും മലയാളി എന്നും അഭിമാനിക്കുന്ന അതേ കൂട്ടുകെട്ടില്‍ തന്നെ, എം.ടി എഴുതി 89-ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി അനശ്വരമാക്കിയ സാക്ഷാല്‍ “”ഒരു വടക്കന്‍ വീരഗാഥ””.

എഴുത്തും സംവിധാനവും അഭിനയവും ഒന്നിനൊന്നു മികച്ചു നിന്നപ്പോള്‍ മലയാളത്തില്‍ പിറന്ന ക്ലാസിക്. എം.പത്മകുമാര്‍ എന്ന അസോസിയേറ്റ് ഡയറക്ടര്‍ യാത്ര ചെയ്ത വഴികള്‍ ചെറുതല്ല. 91-ല്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാം മുതലിങ്ങോട്ട് രാവണപ്രഭു വരെ ഇരുപത് വര്‍ഷത്തിനിടയ്ക്ക് വിരലിലെണ്ണാവുന്നതിലധികം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍, വല്യേട്ടന്‍, നീലഗിരി, ദേവാസുരം, ആയിരം മേനി, വാഴുന്നോര്‍ തുടങ്ങി അനവധി സിനിമകള്‍..

2003-ല്‍ അമ്മക്കിളിക്കൂടിലൂടെ സ്വതന്ത്ര സംവിധായകന്‍, പിന്നീട് മലയാളിക്ക് എന്നുമോര്‍ക്കാന്‍ കഴിയുന്ന നിരവധി സിനിമകള്‍.. വര്‍ഗം, വാസ്തവം, തിരുവമ്പാടി തമ്പാന്‍, ഡി കമ്പനിയിലെ ഒരു ബൊളീവിയന്‍ ഡയറി, കേരള കഫേയിലെ നൊസ്റ്റാല്‍ജിയ, ശിക്കാര്‍, ജോസഫ്..

ശ്രീ.എം.പത്മകുമാര്‍ ഞങ്ങള്‍ക്ക് പപ്പേട്ടനാണ്, മലയാളം ഇന്‍ഡസ്ട്രിയില്‍ ആളുകള്‍ക്ക് അദ്ദേഹത്തോടുള്ള സ്‌നേഹവും ബഹുമാനവും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നേരില്‍ കണ്ട് പരിചയപ്പെട്ടപ്പോള്‍ അതിന്റെ കാരണം വ്യക്തമായി. മുപ്പത് വര്‍ഷത്തിലധികമായി ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്ന പരിചയ സമ്പന്നനായ ഒരു സംവിധായകന്റെ യാതൊരു ജാടകളുമില്ലാതെ എല്ലാവരോടും ഇടപഴകുന്ന വ്യക്തിയാണ് അദ്ദേഹം. തെറ്റ് കണ്ടാല്‍ പറഞ്ഞു മനസ്സിലാക്കുന്ന, അറിവ് പകര്‍ന്നു കൊടുക്കാന്‍ യാതൊരു മടിയും കാണിക്കാത്ത നല്ലൊരു കാപ്റ്റന്‍.

ഷൂട്ട് തുടങ്ങിയാല്‍ പപ്പേട്ടന്‍ മറ്റൊരാളാണ്, ഓരോ ഫ്രെയിമും എങ്ങനെ മനോഹരമാക്കാം, ഓരോ ഷോട്ടും മികച്ച രീതിയില്‍ എങ്ങനെ പ്രസന്റ് ചെയ്യാം തുടങ്ങിയ ക്രിയേറ്റീവ് ചിന്തകള്‍ പങ്കു വയ്ക്കും, ഓരോന്നും ടീമിലുള്ളവര്‍ക്ക് വ്യക്തമായി വിശദീകരിച്ചു കൊടുക്കും. ഒരു സീന്‍ അതെത്ര ചെറുതായാലും വലുതായാലും അതിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി അങ്ങേയറ്റം കഷ്ട്ടപ്പെടാന്‍ തയ്യാറുള്ള ഒരു സംവിധായകനാണ് ടീമിനെന്നും ഊര്‍ജ്ജമാവുക.

മാമാങ്കത്തിന്റെ ക്രൂ വളരെ വലുതായിരുന്നു, സീനിയര്‍ സംവിധായകനായിട്ടും അതിലോരോരുത്തരോടും വലുപ്പ ചെറുപ്പം നോക്കാതെ സ്‌നേഹത്തോടെ ഇടപെട്ടിരുന്ന, വാക്കിലും പ്രവര്‍ത്തിയിലും വിനയവും സ്‌നേഹവും കാത്തു സൂക്ഷിക്കുന്ന എം.പത്മകുമാര്‍ എന്ന സംവിധായകന്‍ ഇന്‍ഡസ്ട്രിക്കൊരു മാതൃകയാണ്. പപ്പേട്ടനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്.

മാമാങ്കത്തെ കുറിച്ചും അത് പറയുന്ന കാലഘട്ടത്തെ കുറിച്ചും അതെങ്ങനെ കാഴ്ച്ചക്കാരനുമായി സംവദിക്കണം എന്നതിനെക്കുറിച്ചും അദ്ദേഹത്തിന് വളരെ വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു. അതിനു വേണ്ടി ഒരിക്കല്‍ പോലും ഒരു വിട്ടുവീഴ്ച്ചക്ക് അദ്ദേഹം തയ്യാറുമല്ലായിരുന്നു.

മാമാങ്കം ഫൈറ്റ് ചിത്രീകരിക്കാന്‍ നാല്‍പ്പതിലധികം ദിവസങ്ങളാണ് രാപ്പകല്‍ കഷ്ട്ടപ്പെട്ട് ഷൂട്ട് ചെയ്തത്, പലപ്പോളും മഴ ഷൂട്ട് തടസ്സപ്പെടുത്തിയെങ്കിലും ക്ഷമയോടെ കാത്തിരുന്നും കൂടുതല്‍ സമയം ജോലി ചെയ്തും അത്തരം പ്രതിസന്ധികളെ തരണം ചെയ്യാന്‍ അദ്ദേഹം കാണിച്ച ആത്മവിശ്വാസവും മനസാന്നിദ്ധ്യവും നിസാരമായിരുന്നില്ല. ചെറിയ എഫര്‍ട്ടായിരുന്നില്ല മാമാങ്കത്തിനു വേണ്ടി സംവിധായകനും നിര്‍മ്മാതാവ് ശ്രീ വേണു കുന്നപ്പിള്ളിയും എടുത്തത്. സിനിമ റിലീസ് ആകുമ്പോള്‍ നിങ്ങള്‍ക്കത് സ്‌ക്രീനില്‍ കാണാനാവും.

പറഞ്ഞു വന്നത് മാമാങ്കത്തില്‍ സംശയം വേണ്ട എന്നാണ്. മാമാങ്കത്തിലൂടെ മലയാളം തുറക്കാന്‍ പോകുന്നത് പ്രതീക്ഷകളുടെ സ്വപ്നങ്ങളുടെ, പുതിയൊരു വാതിലാവും എന്നുറപ്പുണ്ട്. എം.പത്മകുമാര്‍ എന്ന മികച്ച സംവിധായകന്റെ കൈകളില്‍ മാമാങ്കം ഭദ്രമാണ്. ലോകത്തിന്റെ ഏതൊരു കോണിലുള്ള മലയാളിക്കും അഭിമാനിക്കാവുന്ന സിനിമയായിരിക്കും ചാവേറുകളുടെ ആത്മസംഘര്‍ഷങ്ങളെ അടയാളപ്പെടുത്തുന്ന, ബന്ധങ്ങളുടെ ആഴവും പരപ്പും, നഷ്ടപ്പെടലിന്റെ വേദനയും, കുടിപ്പകയുടെ തീച്ചൂടില്‍ ഉരുകുന്ന ഒരു ദേശത്തിന്റെയും കഥ പറയുന്ന മാമാങ്കം.. പപ്പേട്ടന്റെ, വേണു ചേട്ടന്റെ, നമ്മുടെയെല്ലാം സ്വന്തം മാമാങ്കം..

ലവ് യു പപ്പേട്ടാ..

Read more

ഗോപകുമാര്‍ ജികെ