സലിംകുമാർ ഒറ്റയ്ക്ക് അയൽവക്കത്തെ സുന്ദരികളും അഹങ്കാരി പെൺപിള്ളേരുടെയും കോളജായ തേരേസാസിനെ തറ പറ്റിക്കും: വൈറലായി   കുറിപ്പ്

സലിംകുമാറിനെ കുറിച്ചുള്ള രസകരമായ ഓർമ്മകൾ പങ്കു വെച്ച് പത്രപ്രവർത്തകനായ ടി.ബി ലാൽ. സലിം കുമാറിന്റെ ഒപ്പം  അദ്ദേഹം അഞ്ചു വർഷം ബിഎ പഠിക്കേണ്ടി വന്നതിനെ കുറിച്ചൊക്കെയാണ് അദ്ദേഹം രസകരമായ  കുറിപ്പിൽ പറയുന്നത്.  വിവാഹവാർഷികം ആഘോഷിക്കുന്ന താരത്തിന് ആശംസ നേർന്നാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.െ

മഹാരാജാസിൽ സലിം കുമാർ ബി.എയ്ക്ക് അഞ്ചു വർഷം പഠിച്ചു. യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ സ്ഥിരം മിമിക്രി വിന്നർ. മിമിക്രിയിൽ മാത്രമല്ല, മൈമിലും മോണോ ആക്ടിലുമൊക്കെ സലിംകുമാർ സമ്മാനവും പോയിന്റും വാരിക്കൊണ്ടു വരും. അയൽവക്കത്തെ സുന്ദരികളും അഹങ്കാരി പെൺപിള്ളേരുടെയും കോളജായ തേരേസാസിനെ തറ പറ്റിക്കും. അങ്ങനെ സലിമേട്ടന്റെ മികവിൽ മഹാരാജാസ് തുടർച്ചയായി കലാകിരീടം നേടി. സലിംകുമാറില്ലെങ്കിൽ മഹാരാജാസില്ലെന്നായി.പക്ഷേ അദ്ദേഹം ഒരു മഹാകൃത്യം ചെയ്തു. കോഴ്സ് മുഴുമിപ്പിച്ചല്ല. ആ കാരണത്താൽ സലിമേട്ടന് വീണ്ടും ബിഎ കോഴ്സിനു ചേർന്നു പഠിക്കാനായി. ഓമനക്കുട്ടൻ മാഷിനൊപ്പം പ്രിൻസിപ്പലായിരുന്ന ഭരതൻ മാഷുടെ കൈയും ഈ സദ്കൃത്യത്തിനു പിന്നിൽ ഉണ്ടായിരുന്നു. മലയാളമായിരുന്നു മെയിൻ. മലയാളം അസോസിയേഷൻ എന്നൊരു സംഘടനയുണ്ട്. അന്നു സലിമേട്ടൻ സിനിമേലെത്തീട്ടില്ല. പക്ഷേ സിനിമാക്കാരുമായി ഭീകര കമ്പനിയാണെന്നാണ് അടിച്ചു വിടുന്നത്. അസോസിയേഷന്റെ ഉദ്ഘാടനത്തിന് താൻ സിനിമാ താരത്തെ സംഘടിപ്പിച്ചു തരാമെന്നു സലിമേട്ടൻ ഏൽക്കും.

എസ്കോടെൽ മൊബൈൽ ഇറങ്ങിയ കാലമാണ്. സലിമേട്ടനു മൊബൈലുണ്ട്. അസോസിയേഷൻ സെക്രട്ടറിക്കു താരത്തിന്റെ നമ്പർ കൊടുക്കും. സലിംകുമാർ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നു ഓർമ്മിപ്പിക്കണമെന്നു പറയും. ഒരു തവണ നടൻ മുകേഷിന്റെ നമ്പറാണ് കൊടുത്തത്.

സെക്രട്ടറി: മുകേഷ് സാറല്ലേ..?

മുകേഷ്: അതെ ആരാണ്? ..

സെക്രട്ടറി: ഞാൻ മഹാരാജാസ് കോളജിൽ നിന്നാണ് മലയാളം അസോസിയേഷൻ സെക്രട്ടറിയാണ്. ഉദ്ഘാടനത്തിന്റെ കാര്യം പറയാൻ വിളിച്ചതാണ്…

മുകേഷ്: ഓ..ശരിയാണല്ലോ.. സലിംകുമാർ എന്നെ വിളിച്ചു പറഞ്ഞിരുന്നു. അവൻ പറഞ്ഞതു കൊണ്ട് വരാതിരിക്കാൻ പറ്റില്ലല്ലോ. വരാം. ഏതായാലും പരിപാടിയുടെ തലേന്ന് ഒന്നു വിളിച്ച് ഓർമ്മിപ്പിക്കണേ..

സെക്രട്ടറി: ശരി സാറേ..

പരിപാടിയുടെ തലേന്നു കൃത്യമായി വിളിക്കും.അപ്പോൾ മുകേഷ് ഇടയ്ക്കൊരു ഷൂട്ടു കയറി വന്നെന്നും ഒഴിവാക്കാനാവില്ലെന്നും പറഞ്ഞു നൈസായി ഊരും. സലിംകുമാറിനോടു ക്ഷമ ചോദിക്കുവാന്നും അവനോടു പ്രത്യേകം പറയണമെന്നും പറയും. മുകേഷു മാത്രമല്ല, സുരേഷ്ഗോപിയും, ജഗദീഷും ജയറാമുമൊക്കെ ഇങ്ങനെ മഹാരാജാസുകാരെ പറ്റിച്ചു കടന്നു കളഞ്ഞു. പരിപാടി മാറ്റാൻ പറ്റില്ലല്ലോ. ഉദ്ഘാടനം മറ്റാരെങ്ങിലുമങ്ങു ചെയ്യും. പക്ഷേ കാമ്പസിലെ ചർച്ച അതായിരിക്കില്ല. സലിംകുമാറിനു സിനിമാ നടന്മാരുമായുള്ള ഭീകര കണക്ഷനെ കുറിച്ചാകും സംസാരം. സെക്രട്ടറിക്കു കിട്ടിയ നമ്പർ സലിംകുമാറിന്റേതാണെന്നും സെക്രട്ടറി വിളിച്ചു സംസാരിക്കുന്ന ‘മുകേഷ്’ സലിംകുമാറാണെന്നും എല്ലാവരും മനസ്സിലാക്കിയത് അദ്ദേഹം പഠനം കഴിഞ്ഞ് മഹാരാജാസിൽ നിന്നിറങ്ങയിതിനു ശേഷം മാത്രം.

മഹാരാജാസിൽ റാഗിംഗ് ഇല്ല, പക്ഷേ അഴികളില്ലാത്ത ജനലിലൂടെ സലിംകുമാറും കൂട്ടരും ചാടിവന്ന് പെൺകുട്ടികളെ കൊണ്ട് നിരുപദ്രവമായി പാട്ടു പാടിക്കുമായിരുന്നു..‘അങ്ങനെയെല്ല..നിർത്തി.. നിർത്തി പാടൂ കൂട്ടീ..’ എന്നു പറഞ്ഞു പാടിക്കുമായിരുന്നു. എന്നിട്ടു കുട്ടി നന്നായി പാടിയല്ലോ എന്നു പറഞ്ഞു പൊട്ടിച്ചിരിക്കും. സലിമേട്ടനേയും പാട്ടിനേയും പേടിച്ച് പെൺകുട്ടികളെല്ലാം ജനൽ വഴിയോ വാതിൽ വഴിയോ ചാടിയോടും.

ഒരുമാതിരി പെൺകുട്ടികളൊക്കെ ടിയാനെ പേടിച്ച് ഓടിയ കാലത്ത് അങ്ങോട്ടു ചെന്ന് സ്നേഹിക്കുകയും കെട്ടിയാൽ ഇയാളെ തന്നെയെന്നു ദൃഢനിശ്ചയം എടുക്കുകയും ചെയ്ത പെണ്‍കുട്ടിയാണു സുനിത.

അവരൊന്നായി. ആ ഒരുപ്പോക്കിന് ഇന്ന് 24 വർഷമായി മഹാരാജാസുകാരുടെ ഒരു മുദ്രാവാക്യവുണ്ട്.. ‘ഗ്രേറ്റ് എഗെയ്ൻ..ഗ്രേറ്റ് എഗെയ്ൻ..മഹാരാജാസ് ഗ്രേറ്റ് എഗെയ്ൻ..’ സലിം ചേട്ടാ.. സംതൃപ്ത ദാമ്പത്യം ഗ്രേറ്റായി ഇനിയും മുന്നോട്ടു സധൈര്യം നീങ്ങട്ടെ.