'സാര്‍, ഉങ്കളെ ടീവിയില്‍ നിറയെ പാത്തിരുക്ക്, ആനാ പേരെന്നാന്ന് തെരിയലെ'; ആമിര്‍ഖാനൊപ്പം ഫോട്ടോ എടുത്തയാളെ തേടി സോഷ്യല്‍ മീഡിയ

“ലാല്‍ സിങ് ഛദ്ദ” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ബോളിവുഡ് താരം ആമിര്‍ഖാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെത്തിയിരുന്നു. കാപ്പില്‍ ബീച്ചിലെത്തിയ താരത്തെ കാണാനായി ആരാധകരും എത്തിയിരുന്നു. അന്ന് എടുത്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വിമല്‍ കുമാര്‍ എന്ന യുവാവാണ് ഈ ഫോട്ടോയും കുറിപ്പും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. “”സാര്‍, ഉങ്കളെ ടീവിയില്‍ നിറയെ പാത്തിരുക്ക്, ആനാ പേരെന്നാന്ന് തെരിയലെ.. നീങ്ക പെരിയ യാരോ അന്ന് തെരിയത് ഉങ്ക കൂടെ ഒരു ഫോട്ടോ എടുക്ക മുടിയുമാ?”” എന്നാണ് ആമിറിനോട് ചിത്രത്തിലെ ചേട്ടന്‍ ചോദിച്ചത്. ചിത്രമെടുക്കാന്‍ ആമിറും തയാറായി.

അദ്ദേഹത്തിന് ഫോണില്ലാത്തതിനാല്‍ വിമല്‍ കുമാര്‍ ഇവരുടെ ഫോട്ടോ എടുക്കുകയായിരുന്നു. എന്നാല്‍ ഫോട്ടോ എടുത്തശേഷം പോയ മനുഷ്യനെ ഇതുവരെ കണ്ടെത്താനായില്ല. അദ്ദേഹത്തിന് കൊടുക്കാന്‍ ഫോട്ടോ സൂക്ഷിച്ചു വച്ചിരിക്കുകയാണ് യുവാവ്. ഇദ്ദേഹത്തെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായാണ് യുവാവിന്റെ പോസ്റ്റ്‌.

ഫെയ്‌സ്ബുക്ക് പോസ്റ്റ്‌:

ഇതൊരു അപേക്ഷയാണ്..

അതിനു മുൻപ്‌ ഈ ഫോട്ടോയുടെ പിന്നിലുള്ള ഒരു കഥ നിങ്ങൾ അറിയണം ആമിർഖാൻ കേരളത്തിൽ ഷൂട്ടിങ്ങിനു വന്നദിവസം ചായകുടിക്കാൻ ആമിറിന്റെ ഇഷ്ടപ്രകാരം ഒരു പെട്ടിക്കടയിൽ നിന്നും കുടിച്ചു..അപ്പോൾ ഈ ഫോട്ടോയിൽ കാണുന്ന ചേട്ടൻ അടുത്തേക്ക്‌ വന്നിട്ട്‌ ആമിർ ഖാനെ നോക്കി ചോദിച്ചു.. ‘സാർ ഉങ്കളെ ടീവിയിൽ നിറയെ പാത്തിരുക്ക്‌, ആനാ പേരെന്നാന്ന് തെരിയലെ.. നീങ്ക പെരിയ യാരോ അന്ന് തെരിയത്‌ ഉങ്ക കൂടെ ഒരു ഫോട്ടൊ എടുക്ക മുടിയുമാ?’.

തൊഴുതുപിടിച്ച്‌ ഭയഭക്തിയോടേ നിൽകുന്ന ആ ചേട്ടനെ ആമിർ ഖാൻ തോളിൽ കയ്യിട്ട്‌ ചേർത്ത്‌ പിടിച്ചു നിർത്തി ഫോട്ടോ എടുത്തോളാൻ പറഞ്ഞു.പക്ഷെ ആ ചേട്ടന്റെ കയ്യിൽ ഫോൺ ഇല്ലാരുന്നു…ആ ചേട്ടനു വേണ്ടി ഞാൻ എന്റെ ഫോണിൽ എടുത്ത ഫോട്ടോ ആണിത്‌..ഫോണില്ലാത്ത ആ ചേട്ടനു ഈ ഫോട്ടോ കൊടുക്കാൻ ഒരു മാർഗ്ഗവുമുണ്ടായില്ല..ഞാൻ ഒരു വാക്ക്‌ കൊടുത്തു എങ്ങനെയെങ്കിലും ഫോട്ടോ ആ ചേട്ടന്റെ കയ്യിൽ എത്തിക്കുമെന്ന് ആ ചേട്ടന്റെ പേരറിയില്ല ,നാടറിയില്ല ,ആ ഫോട്ടോയിൽ കാണുന്ന സ്ഥലപേരു മാത്രമെ മാർഗ്ഗമുള്ള നിങ്ങളുടെ ഓരോരുത്തരുടെയും കയ്യിലൂടെ ഈ ഫോട്ടൊ അയ്യാളുടെ കയ്യിൽ എത്തണം അതിനു നിങ്ങൾ എല്ലാരും ഒന്നും സഹായിക്കണം.