'ചൊല്‍പടിയ്ക്ക് നിര്‍ത്താനും, ഭോഗിക്കാനും, കുടുംബത്തിന്റെ അന്തസ്സ് കാക്കാനുമാണ് അയാള്‍ കൊലകള്‍ ചെയ്യുന്നത്'; ഇരകളുമായുള്ള താരതമ്യം ഭോഷ്‌ക്, വൈറലായി 'ജോജി'യെ കുറിച്ചുള്ള കുറിപ്പ്!

ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ ചിത്രം ജോജി ഇരകളുടെ കോപ്പിയാണ് എന്ന നിലയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ നിലപാടിന്റെ ചുറ്റുപാടുകള്‍ വിശകലനം ചെയ്തുകൊണ്ട് ഷഫീഖ് സല്‍മാന്‍ കെ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ് ഇപ്പോള്‍.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

“ഇരകളുടെ കോപ്പിയാണ് ജോജി എന്ന നിലയ്ക്കുള്ള ചില വിമര്‍ശനങ്ങള്‍ കാണുകയുണ്ടായി. പ്രധാന കാരണമായി പറയുന്നത് കഥാപരിസരത്തിലെ സാമ്യതകളാണ്. പട്രിയാര്‍ക്കി കൊടികുത്തി വാഴുന്ന സമ്പന്നമായ മലയോര ക്രിസ്ത്യന്‍ കുടുംബം, സ്വത്ത് നല്‍കാതെ മക്കളെ അടക്കി വാഴുന്ന അച്ഛന്‍, കലാപങ്ങള്‍ മുറുമുറുപ്പിലൊതുക്കുന്ന മക്കള്‍, കൊലപാതകിയായി മാറുന്ന ഇളയ മകന്‍ തുടങ്ങി നിരവധി എലിമെന്റുകള്‍ അതിനായി ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.”

“എന്നാല്‍ അത്തരം സാമ്യതകളെക്കുറിച്ചുള്ള ഉപരിപ്ലവമായ സംഭാഷണമായി ഈ വിമര്‍ശനങ്ങള്‍ ചുരുങ്ങുന്നതായാണ് തോന്നിയത്. കലാസൃഷ്ടികള്‍ ഒരു സാമൂഹികാവസ്ഥയോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് മനസ്സിലാക്കാതെ അവയെ ഇത്തരത്തില്‍ താരതമ്യം ചെയ്യുന്നത് ഭോഷ്‌കാകാണെന്ന് പറയാതെ വയ്യ.”

“ജോജിയും ഇരകളിലെ മുഖ്യകഥാപാത്രമായ ബേബിയും സോഷ്യല്‍ കണ്ടീഷനുകളുടെ സൃഷ്ടിയും അവയോടുള്ള പ്രതികരണവുമാണ്. പക്ഷേ, വളരെ കാതലായ വ്യത്യാസം ഇവര്‍ക്കിടയിലുണ്ട്. സ്വാര്‍ത്ഥമായ, പട്രിയര്‍ക്കലായ അധികാരത്തിന്റെ പരിധികളില്ലാത്ത പ്രയോഗത്താല്‍ നിയന്ത്രിതമായ ഒരു സിസ്റ്റം തുറന്നു വിട്ട ഭ്രാന്തു പിടിച്ച വേട്ടപ്പട്ടിയാണ് ബോബിയെങ്കില്‍, അതിനോട് തന്റേതായ രീതിയില്‍ പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്ന ഭ്രാന്തനാണ് ജോജി.”

“ഇരകളില്‍ ബോബിയുടെ ഓരോ ഇരയും അയാള്‍ക്കെതിരെയോ അയാളുടെ കുടുംബത്തിനെതിരെയോ തിരിയുന്നവരാണ്. അയാള്‍ അവരുടെ കഴുത്തില്‍ മുറുക്കുന്നത് അധികാരത്തിന്റെ കുരുക്കാണ്. ചൊല്‍പടിയ്ക്ക് നിര്‍ത്താനും, ഭോഗിക്കാനും, കുടുംബത്തിന്റെ അന്തസ്സ് കാക്കാനുമാണ് അയാള്‍ കൊലകള്‍ ചെയ്യുന്നത്. സിസ്റ്റത്തില്‍ അന്തര്‍ലീനമായ പൈശാചികതയുടെ ആള്‍രൂപമായി അയാള്‍ മാറുകയാണ്. അവസാനം അതിനു തന്നെ താങ്ങാനാകാത്ത ഘട്ടത്തില്‍ അയാളെ കൊന്നു കളയുകയാണ് ചെയ്യുന്നത്. വളര്‍ത്തിയതും വധിക്കുന്നതും വ്യവസ്ഥിതി തന്നെയാണ്.”

“മറിച്ച് ജോജിയില്‍ അയാളുടെ പ്രതിഷേധമുയരുന്നത് അധികാരത്തിനെതിരേയാണ്. അയാള്‍ കൊന്നത് പട്രിയാര്‍ക്കിനെയാണ്. അയാളുടെ തുടര്‍ച്ചയാണ് ജോജിയുടെ രണ്ടാമത്തെ ഇര. പണത്തോടും അധികാരത്തോടുമുള്ള സ്വാര്‍ത്ഥത്തേക്കാള്‍ തകര്‍ന്ന ആത്മാഭിമാനമാണ് ജോജിയെക്കൊണ്ട് കൊലകള്‍ ചെയ്യിച്ചതെന്ന് വേണമെങ്കില്‍ പറയാന്‍ സാധിക്കും. തന്റെ സ്വാതന്ത്യമാണ് ജോജി ആഗ്രഹിച്ചത്. കുടുംബത്തിന്റെ ഈ അധികാരഘടനയാണ് അയാളുടെ വെറുപ്പിനു പാത്രമായത്.”

“ജോജിയുടെ കൊലപാതകങ്ങള്‍ കൃത്യമായ പര്‍പ്പസ് മുന്നില്‍ക്കണ്ടായിരുന്നു. അതിജീവനത്തിനാണ് അയാള്‍ അവസാന നിമിഷം വരെ ഭ്രാന്തമായി ശ്രമിച്ചത്. തന്റെ ആത്മഹത്യാ കുറിപ്പില്‍ അയാള്‍ അതു വ്യക്തമാക്കുന്നുണ്ട്. ബോബിയും ജോജിയും സമാനര്‍ അല്ലാതാകുന്നത് അതുകൊണ്ടാണ്. ഇരകളുടെ കോപ്പിയായി ജോജി മാറാത്തതും അതുകൊണ്ടാണ്. ഒരേ സോഷ്യല്‍ കണ്ടീഷനോട് ഉണ്ടായ രണ്ടു തരം പ്രതികരണങ്ങളാണത്. അതിനു പകരം മലമുകള്‍, റബ്ബര്‍ത്തോട്ടം, ക്രിസ്ത്യന്‍ കുടുംബം എന്ന് നുള്ളിപ്പെറുക്കി സാമ്യത വിധിക്കുന്നത് പ്രത്യേകിച്ച് ഗുണമൊന്നുമില്ലാത്ത ആസ്വാദന രീതിയാണെന്ന് തോന്നുന്നു.”

Read more