എത്രയൊക്കെ ഭാവനയുണ്ടെങ്കിലും 'ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ': വിനയന്‍

പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് ‘പത്തൊന്‍പതാം നൂറ്റാണ്ട്’. തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയനാണ്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി എത്തുന്നത് സിജു വില്‍സനാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മ്മാതാവായ ഗോകുലം ഗോപാലനെ കുറിച്ച് വിനയന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

വിനയന്റെ വാക്കുകള്‍

ശ്രീ ഗോകുലം ഗോപാലനാണു താരം. പത്തൊന്‍പതാം നൂറ്റാണ്ട് റിലീസിന് ഒരുങ്ങുമ്പോള്‍ നിര്‍മ്മാതാവ് ഗോപാലേട്ടനാണ് ഈ പ്രോജക്ടിന്റെ താരം എന്നാണ് എന്റെ അഭിപ്രായം. എത്രയൊക്കെ ഭാവനയുണ്ടെങ്കിലും ‘ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ’ എന്ന വാക്യം കോടികള്‍ മുതല്‍ മുടക്കേണ്ടിവരുന്ന സിനിമയേ സംബന്ധിച്ച് വളരെ സത്യമാണ്… സൂപ്പര്‍സ്റ്റാറുകളൊന്നും ഇല്ലാതെ യുവനടന്‍ സിജു വിത്സനെ നായകനാക്കി, ഇത്രയും വലിയ ചെലവില്‍ ‘പത്തൊന്‍പതാം നൂറ്റാണ്ട്’ സംവിധാനം ചെയ്യാന്‍ എനിക്കു ധൈര്യം തന്നു കൊണ്ട് ഗോപാലേട്ടന്‍ പറഞ്ഞത്… വിനയന്‍ പറയുന്ന പോലെ സിജു വിത്സന്റെ പ്രകടനം വന്നാല്‍ ഈ സിനിമയിലുടെ വിനയന് ഒരു വലിയ താരത്തേക്കൂടി മലയാളസിനിമയ്ക്കു സംഭാവന ചെയ്യാന്‍ കഴിയും, അതൊരു മുതല്‍കൂട്ടാകട്ടെ.. എന്നാണ്. എന്നോടുള്ള വിശ്വാസം മാത്രമായിരുന്നില്ല, ആ വാക്കുകള്‍ക്കു പിന്നില്‍. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ഈഴവ സമുദായത്തില്‍ ജനിച്ച അതി സാഹസികനായ നവോത്ഥാന നായകനെ കേന്ദ്രീകരിച്ചുള്ള സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഉണ്ടായ ആവേശവും ആ വാക്കുകളില്‍ ഉണ്ടായിരുന്നു.. ശ്രീ നാരായണഗുരുദേവന്‍ ജനിക്കുന്നതിനും 21 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജനിച്ച വേലായുധച്ചേകവരുടെ പോരാട്ടചരിത്രം പലകാരണങ്ങളാല്‍ നമ്മുടെ നാട്ടില്‍ തമസ്‌കരിക്കപ്പെട്ടതാണെന്നും.. അത് തന്റെ ചിത്രത്തിലൂടെ കേരളജനത അറിയട്ടെ എന്നും.. അങ്ങനെ തന്റെ സമുദായത്തിന് അഭിമാനകരമാകട്ടെ ഈ സിനിമ എന്നും ഗോപാലേട്ടന്‍ ചിന്തിച്ചിട്ടുണ്ടാകുമെന്ന് എനിക്കു തോന്നുന്നു…

ഏതായാലും ചിത്രത്തിന്റെ നിര്‍മ്മാണ ജോലികള്‍ അവസാനഘട്ടത്തിലെത്തിയിരിക്കുന്നു… ഞങ്ങളാല്‍ കഴിവത് പത്തൊന്‍പതാം നൂറ്റാണ്ട് നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. ചിത്രത്തില്‍ സിജു വിത്സനും നന്നായിരിക്കുന്നു… ഇനിയും തീയറ്ററില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ വിലയിരുത്തട്ടെ…

ഗോകുലം ഗോപാലേട്ടനെ കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി എനിക്കറിയാം..ഇതിനു മുന്‍പും ഗോപാലേട്ടന്റെ സിനിമ ഞാന്‍ ചെയ്തിട്ടുണ്ട്.. രാപകലില്ലാതെ അധ്വാനിച്ച് സ്വപ്രയത്‌നം കൊണ്ട് മാത്രം ഉന്നതിയിലെത്തിയ സത്യസന്ധനും മനുഷ്യസ്‌നേഹിയുമായ ഈ വലിയ വ്യവസായിയുടെ ജീവിതം ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് അനുകരണീയമാണ്…

താനുണ്ടാക്കുന്ന സമ്പാദ്യത്തില്‍ ഒരു പങ്ക് ഇരുചെവി അറിയാതെയാണ് അര്‍ഹരായ സാധുക്കള്‍ക്ക് അദ്ദേഹം കൊടുക്കുന്നത് എന്നറിയുമ്പോള്‍ കൂടുതല്‍ ബഹുമാനം ഗോപാലേട്ടനോടു തോന്നുന്നു. പൊതു പ്രവര്‍ത്തനവും, സംഘടനാ പ്രവര്‍ത്തനവുമൊക്കെ ഒരു ബിസിനസ്സായിട്ടാണ് കാണുന്നത് എന്ന് തുറന്നു പറയാന്‍ മടികാണിക്കാത്ത നേതാക്കള്‍ ഉള്ള നമ്മുടെനാട്ടില്‍, സ്വന്തമായിട്ട് അദ്ധ്വാനിച്ചുണ്ടാക്കിയ പണം ചെലവാക്കി സംഘടനാ പ്രവര്‍ത്തനവും സാമുദായിക പ്രവര്‍ത്തനവും നടത്തുന്ന ശ്രീ ഗോകുലം ഗോപാലന്‍ സത്യസന്ധതയുടെയും ആത്മാര്‍ത്ഥതയുടെയും തുരുത്തായി അവശേഷിക്കുന്നു. തികഞ്ഞ കലാസ്‌നേഹിയും അതിലുപരി മനുഷ്യസ്‌നേഹിയുമായ ഗോപാലേട്ടന് എല്ലാവിധ ആശംസകളും നേരുന്നു..