10000 രൂപയ്ക്ക് ഫീച്ചര്‍ സിനിമ എടുക്കുമ്പോള്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ മാത്രം 25000 രൂപ: ഫിലിം ചേബറിനെതിരെ സംവിധായകന്‍ പ്രതാപ് ജോസഫ്

കേരള ഫിലിം ചേബറില്‍ സിനിമയുടെ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തുക ഈടാക്കുന്നതിനെതിരെ ഛായാഗ്രാഹകനും സംവിധായകനുമായ പ്രതാപ് ജോസഫ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സിനിമ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫീസില്‍ ഇളവ് വരുത്തിയെന്ന വാര്‍ത്ത പങ്കുവെച്ചാണ് പ്രതാപിന്റെ വിമര്‍ശനം.

സംവിധായകന്റെ കുറിപ്പ്:

സിനിമയുടെ ഗ്യാസ്‌ചേംബറോ കേരള ഫിലിം ചേംബര്‍?

സിനിമയുടെ ടൈറ്റില്‍ രജിസ്ട്രേഷന്‍ കേരള ഫിലിം ചേംബര്‍ പുനരാരഭിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള പത്രവാര്‍ത്തയാണ് ഈ കുറിപ്പിന് ആധാരം. ഒരു സിനിമയുടെ ടൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യുന്നതിന് 25000 രൂപയാണ് കേരള ഫിലിം ചേംബര്‍ നാളിതുവരെ ഈടാക്കിക്കൊണ്ടിരുന്നത്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഫീസില്‍ 10,000 രൂപ ഇളവുവരുത്തുന്നു എന്നതാണ് ഫിലിം ചേംബര്‍ പുതുതായി പ്രഖ്യാപിച്ച വലിയ ഔദാര്യങ്ങളില്‍ ഒന്ന്.

“ഫിലിം ചേംബറില്‍ സിനിമയുടെ പേര് രെജിസ്റ്റര്‍ ചെയ്യുന്നതോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഡേറ്റ് കിട്ടാനും സെന്‍സര്‍ഷിപ്പിനുള്ള അപേക്ഷ നല്‍കാനും വരെ ചേംബറിലെ ടൈറ്റില്‍ രജിസ്ട്രേഷന്‍ ആവശ്യമാണ്”. എന്ന് വാര്‍ത്ത തുടരുന്നു. ചേംബറില്‍ രെജിസ്റ്റര്‍ ചെയ്യുന്ന സിനിമകള്‍ തിയേറ്റര്‍ റിലീസ് ചെയ്ത് 42 ദിവസങ്ങള്‍ കഴിഞ്ഞുമാത്രമേ ഒ.ടി. ടി. റിലീസ് ചെയ്യാവൂ എന്നും ചേമ്പര്‍ നിര്‍ദ്ദേശിക്കുന്നതായി വാര്‍ത്തയില്‍ കാണുന്നു.

സാധാരണ ഗതിയില്‍ ഒരേ ടൈറ്റില്‍ പല ആളുകള്‍ ഉപയോഗിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ടൈറ്റില്‍ രജിസ്ട്രേഷന്‍ എന്ന കടമ്പ. ടൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യുന്നവരുമുണ്ട് ചെയ്യാത്തവരുമുണ്ട്. മലയാളത്തില്‍ തന്നെ ലോബഡ്ജറ്റ് സിനിമകളില്‍ ബഹുഭൂരിപക്ഷവും പേര് രെജിസ്റ്റര്‍ ചെയ്യാറില്ല. സിനിമ സെന്‍സര്‍ ചെയ്യുന്നതിന് സെന്‍സര്‍ ബോര്‍ഡിന്റെ മുന്നില്‍ ടൈറ്റില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതിന്റെ യാതൊരു കാര്യവുമില്ല. തിയേറ്റര്‍ റിലീസിനും ടൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യാത്തത് ഒരു തടസ്സമല്ല.

കോവിഡ് പ്രതിസന്ധി മുതലെടുത്തുകൊണ്ട് കേരളത്തിലെ സിനിമാ സംഘടനകള്‍ തങ്ങളാണ് സിനിമയുടെ കാര്യങ്ങള്‍ മുഴുവന്‍ തീരുമാനിക്കുന്നത് എന്ന വിധത്തില്‍ വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. പറയുന്ന കാര്യത്തില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് അന്വേഷിക്കാതെ കേരളത്തിലെ മാധ്യമങ്ങള്‍ അത് ഏറ്റുപാടുകയും ചെയ്യുന്നു.
10,000 രൂപയ്ക്കും 25,000 രൂപയ്ക്കും പുതിയ ചെറുപ്പക്കാര്‍ ഫീച്ചര്‍ സിനിമകള്‍ പൂര്‍ത്തിയാക്കുന്ന കാലത്താണ് ഒരു സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുമാത്രം ചേംബര്‍ 25,000 രൂപ വാങ്ങിക്കൊണ്ടിരുന്നത് എന്നും ഓര്‍ക്കണം.

ഒരു സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അതിന്റെ നിര്‍മ്മാതാക്കള്‍ ആഗ്രഹിക്കുകയാണെങ്കില്‍ ലോകത്താകമാനം അതിന് നിരവധി ബോഡികളുമുണ്ട്. ഇന്ത്യയിലും റൈറ്റേഴ്സ് ഗില്‍ഡ്, പ്രൊഡ്യൂസേഴ്സ് ഗില്‍ഡ്, വിവിധ ഫിലിം ചേംബറുകള്‍ എന്നിവയുടെയൊക്കെ പേരില്‍ ഓരോ ഇന്‍ഡസ്ട്രിയിലും ഒന്നിലധികം ഏജന്‍സികള്‍ ഉണ്ട്. അതുകൊണ്ടുതന്നെ ഇവയൊക്കെ തമ്മില്‍ തര്‍ക്കങ്ങളും പതിവാണ്.

സമീപകാലത്തുതന്നെ ചുരുളി എന്നപേരില്‍ മലയാളത്തില്‍ രണ്ട് സിനിമകള്‍ അനൗന്‍സ് ചെയ്യുകയുണ്ടായി. ലിജോ ജോസ് പെല്ലിശ്ശേരിയും സുധാ രാധികയും. തന്റെ സിനിമ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ അമേരിക്കന്‍ റൈറ്റേഴ്സ് ഗില്‍ഡില്‍ രെജിസ്റ്റര്‍ ചെയ്തതാണ് എന്നാണ് സുധാ രാധിക അവകാശപ്പെടുന്നത്. രണ്ട് സംവിധായകരും തങ്ങളുടെ സിനിമകളും പേരുകളുമായി മുന്നോട്ട് പോവുകയുമാണ്.

ഒരേ കാലത്ത് ഒരേ പേരില്‍ രണ്ട് സിനിമകള്‍ വരുന്നത് എന്തായാലും അഭികാമ്യമല്ല. അതുകൊണ്ടുതന്നെ ടൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യാനുള്ള ഒരു സംവിധാനം ഉണ്ടാകുന്നതില്‍ തെറ്റില്ല. പക്ഷേ, അത് ഫിലിം ചേംബര്‍ പോലൊരു സ്വകാര്യ ഏജന്‍സിയുടെ കീഴില്‍ വലിയ മുതല്‍ മുടക്കില്‍ വരുന്നതിനുപകരം സൗജന്യമായോ ഒരു നാമമാത്ര തുകയോ വെച്ച് ഒരു ഗവണ്മെന്റ് സംവിധാനത്തിന് കീഴിലാണ് കൊണ്ടുവരേണ്ടത്. കേരള ഗവണ്മെന്റിന് പിന്നെന്തിനാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷനും ചലച്ചിത്ര അക്കാദമിയും ഒക്കെ.

മലയാള സിനിമാ മേഖലയെപ്പറ്റി പഠിച്ച് ആവശ്യമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും ശുപാര്‍ശ ചെയ്യുന്നതിനായി സര്‍ക്കാര്‍ നിയോഗിക്കുകയും 2014 ആഗസ്റ്റില്‍ സമര്‍പ്പിക്കപ്പെടുകയും ചെയ്ത അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. നിലവിലുള്ള സിനിമാ റെഗുലേഷന്‍സ് ആക്റ്റ് റദ്ദുചെയ്തുകൊണ്ട് ചലച്ചിത്ര മേഖലയെ സംബന്ധിച്ച സമസ്ത വിഷയങ്ങളും കൈകാര്യം ചെയ്യാനുതകുന്ന റെഗുലേറ്ററി അതോറിറ്റി പുതിയ നിയമനിര്‍മ്മാണത്തിലൂടെ കൊണ്ടുവരണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിലുള്ള സിനിമാ സംഘടനകളെയെല്ലാം അതോറിറ്റിയുടെ കീഴില്‍ കൊണ്ടുവരണമെന്നും അതുമാത്രമേ സിനിമാ മേഖലയില്‍ അടിക്കടിയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവുകയുള്ളൂ എന്നും അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു. സിനിമയുടെ ടൈറ്റില്‍ രജിസ്ട്രേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ ഈ അതോറിറ്റിയയുടെ കീഴില്‍ കൊണ്ടുവരണമെന്നും ഒന്നരക്കോടിയുടെ താഴെ മുതല്‍മുടക്കുള്ള സിനിമകളെ ട്രേഡ് യൂണിയനുകളുടെ നിര്‍മാണ നിബന്ധനകളില്‍നിന്നും ഒഴിവാക്കേണ്ടതാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് 7 വര്‍ഷം കഴിഞ്ഞിട്ടും ഇനിയും നടപ്പാക്കാത്തതിന്റെ കാരണവും വ്യക്തമാണ്.

അങ്ങനെയൊരു സിനിമാ റെഗുലേറ്ററി അതോറിറ്റി നിലവില്‍ വന്നുകഴിഞ്ഞാല്‍ സിനിമാ സംഘടനകളുടെ നാട്ടുരാജ്യവാഴ്ച അതോടെ അവസാനിക്കും. അതിനുള്ള ആര്‍ജ്ജവം മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കാണിക്കുന്നില്ലെങ്കില്‍ സിനിമാസംഘടനകളുടെ ഇത്തരം തിട്ടൂരങ്ങള്‍ക്ക് ഇനിയും നാം ചെവികൊടുക്കേണ്ടിവരും. സിനിമാ ചെയ്യാനിറങ്ങുന്ന പുതുതലമുറ അതിന് അക്ഷരാര്‍ത്ഥത്തില്‍ വിലകൊടുക്കേണ്ടിയും വരും.

https://www.facebook.com/prathap.joseph.3/posts/3170432966388553