'വീട്ടിലിരുന്നാണ് കണ്ടതെങ്കിലും അപര്‍ണയെ കണ്ട നിമിഷം കൈയടിക്കാതിരിക്കാന്‍ കഴിഞ്ഞില്ല..'

മികച്ച പ്രതികരണങ്ങളാണ് സൂര്യയുടെ “സൂരറൈ പോട്രു” നേടുന്നത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്ന് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രത്തില്‍ ഉര്‍വശിയുടെ അഭിനയവും അപര്‍ണ ബാലമുരളിയുടെ നായികാവേഷവും ഏറെ സ്വീകാര്യത നേടുകയാണ്. കരിയറിലെ വഴിത്തിരിവ് എന്നാണ് ചിത്രത്തെ കുറിച്ച് അപര്‍ണ പറയുന്നത്.

അപര്‍ണയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. “”വീട്ടിലിരുന്നു ആണ് കണ്ടതെങ്കിലും അപര്‍ണയെ കണ്ട നിമിഷം കൈയടിക്കാതിരിക്കാന്‍ കഴിഞ്ഞില്ല… മനസ്സു നിറഞ്ഞ സന്തോഷം അതിലേറെ അഭിമാനം”” എന്നാണ് സംവിധായകന്‍ കുറിച്ചിരിക്കുന്നത്. ബോംബി എന്ന കഥാപാത്രമായാണ് അപര്‍ണ വേഷമിട്ടത്.

സുധ കൊങ്കാര സംവിധാനം ചെയ്ത ചിത്രം ബഡ്ജറ് എയര്‍ ലൈനുകള്‍കള്‍ക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ച ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതകഥയാണ് പറയുന്നത്. സൂര്യയുടെയും അപര്‍ണയുടെയും മികച്ച അഭിനയം ആണെന്ന് പറഞ്ഞ് സിനിമ കണ്ട ജി.ആര്‍ ഗോപിനാഥനും രംഗത്തെത്തിയിരുന്നു. നടി ജ്യോതി കൃഷ്ണയും അപര്‍ണയുടെ പ്രകടനത്തെ പ്രശംസിച്ച് എത്തിയിരുന്നു.

തമിഴില്‍ ഒരു കഥാപാത്രം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. അതിനാല്‍ കൂടതല്‍ സിനിമകളില്‍ ഒന്നും ഒപ്പിട്ടില്ല. സംവിധായകര്‍ സൂരരൈ പൊട്രു കാണണമെന്നും തനിക്ക് ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ മനസിലാക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു എന്നുമാണ് അപര്‍ണ ഇന്ത്യ ടുഡേയോട് വ്യക്തമാക്കുന്നത്.