ദിലീപിന് ഒരു അബദ്ധം പറ്റി, എന്നും കൂടെ നില്‍ക്കും; അഭിമുഖത്തില്‍ എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് ക്രൈം ബ്രാഞ്ച്, സിദ്ദീഖിനെ ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദീഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ഒന്നാം പ്രതിയായ പള്‍സര്‍ സുനി ദിലീപിന് നല്‍കാന്‍ എന്നും പറഞ്ഞ് കൊടുത്ത കത്തിനെ കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍. സിദ്ദീഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് വ്യക്തത വരുത്താന്‍ കൂടിയായിരുന്നു ചോദ്യം ചെയ്യല്‍.

ദിലീപിന് ഒരു അബദ്ധം പറ്റിയതാണ്. പക്ഷേ എന്നും കൂടെ നില്‍ക്കും എന്നുമായിരുന്നു അഭിമുഖത്തില്‍ സിദ്ദീഖ് പറഞ്ഞിരുന്നത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത് വന്നിരുന്നു. ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങളും പള്‍സര്‍ സുനി നല്‍കിയെന്ന് പറയുന്ന കത്തിലുണ്ടായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ആലുവ അന്‍വര്‍ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ചോദ്യം ചെയ്തു. ഇയാള്‍ പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്നു. എന്നാല്‍ വിചാരണഘട്ടത്തില്‍ കൂറുമാറി. ഇന്നലെയാണ് രണ്ടുപേരെയും ചോദ്യം ചെയ്തത്.

എന്ത് സാഹചര്യത്തിലാണ് ദിലീപിന് അബദ്ധം പറ്റിയെന്ന് സിദ്ദിഖ് പറഞ്ഞതെന്നും എന്നും ക്രൈംബ്രാഞ്ച് ചോദിച്ചു. നേരത്തേ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ദിവസം ‘ആക്രമിക്കപ്പെട്ട നടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന് സിദ്ദീഖ് ചോദിച്ചിരുന്നു. ഈ പാരമര്‍ശം വിവാദമായി മാറുകയും ചെയ്തിരുന്നു.