'വെറുതെ അല്ല.. ലിസിക്ക് ബോധമുണ്ട്'; പ്രധാനമന്ത്രിയെ പ്രശംസിച്ച പ്രിയദര്‍ശന് കടുത്ത സൈബര്‍ ആക്രമണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ പങ്കുവച്ച പോസ്റ്റിന് എതിരെ വിമര്‍ശനങ്ങള്‍. മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രം പങ്കുവച്ചാണ് പ്രിയദര്‍ശന്റെ പ്രതികരണം. പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു എന്നാണ് പ്രിയദര്‍ശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇന്ത്യയിലെ മികച്ച നടനായ പ്രധാനമന്ത്രിയുടെ കഴിവ് തിരിച്ചറിയണമെന്നും സിനിമയില്‍ അവസരം നല്‍കണം എന്നാണ് ഒരു കമന്റ്. പെട്രോള്‍ വില ഓര്‍ക്കുമ്പോള്‍ സാറിന്റെ ഫിലിമിലെ ഒരു ഡയലോഗ് ആണ് ഓര്‍മ വരുന്നത്..” ജീവിക്കാന്‍ ചെറിയൊരു മോഹം തോന്നുന്നു.. സാറ് വിചാരിച്ചാല്‍ എന്നെ കൊല്ലാതിരിക്കാന്‍ പറ്റോ?… ഇല്ലാലേ…” എന്നാണ് മറ്റൊരു കമന്റ്.

കോടികളുടെ ബെന്‍സില്‍ വന്നിറങ്ങുന്ന രജനികാന്തിന്റെ ചെറിയ മൊബൈല്‍ കാണിച്ചിട്ട് ലളിത ജീവിതം എന്ന് പറയുന്ന പോലെയാണ് മോദിജിയുടെത് എന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ഷൂട്ടിംഗിനിടെ പ്രിയദര്‍ശന്റെ മകളും നടിയുമായ കല്യാണിക്ക് കുട പിടിച്ചു കൊടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്തും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

ഇതേ വിഷയത്തില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരനും രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ കുട പിടിക്കാന്‍ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വ കാഴ്ചയാവുകയാണെന്ന് മുരളീധരന്‍ പറഞ്ഞു.