ബിനീഷ് ബാസ്റ്റിനെ ഗസ്റ്റ് ആയി വിളിച്ചിട്ടില്ല, വിളിച്ചത് രാധാകൃഷ്ണന്‍ സാറിനെ: വിശദീകരണവുമായി കോളജ് പ്രിന്‍സിപ്പല്‍

നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ വിശദീകരണവുമായി പാലക്കാട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കുലാസ്. ബിനീഷിനെ പരിപാടിക്ക് ക്ഷണിച്ചിട്ടില്ലെന്നും ഔദ്യോഗികമായി ക്ഷണിച്ചത് രാധാ കൃഷ്ണനെ ആണെന്നും പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിനീഷിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക്, “ആരാ ബിനീഷ്? ആരാ ഇദ്ദേഹം? എനിക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല. ആള് ചീഫ് ഗസ്റ്റായി വരുന്നു എന്ന് ആരും പറഞ്ഞിട്ടില്ല,” എന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി.

“ബിനീഷ് ബാസ്റ്റിനെ ഗസ്റ്റ് ആയി വിളിച്ചിട്ടില്ല. വിളിച്ചത് രാധാകൃഷ്ണന്‍ സാറിനെയാണ്. ഞങ്ങളുടെ സ്റ്റാഫ് ഡോ. പ്രത്യക്ഷയും യൂണിയന്‍ മെമ്പേര്‍സുമായി ഔദ്യോഗിക വണ്ടിയില്‍ രാധാകൃഷ്ണന്‍ സാറിനെ നേരില്‍ ചെന്നാണ് ക്ഷണിച്ചത്. വണ്ടി മൂന്നേകാലിന് പോകുന്നു, രാധാകൃഷ്ണന്‍ സാറുമായി സംസാരിക്കുന്നു. വരാമെന്ന് അദ്ദേഹം പറഞ്ഞു. അതോടെ ആ കാര്യം അവസാനിച്ചു.”

Read more

“ബിനീഷ് കോളജിലേക്ക് വന്നപ്പോള്‍ ഞാന്‍ സ്റ്റേജില്‍ ഇരിക്കുകയായിരുന്നു. രാധാകൃഷ്ണന്‍ സംസാരിക്കുമ്പോള്‍ സ്റ്റുഡന്റ് ചെയര്‍മാന്‍ എന്നെ വിളിച്ചു, സര്‍ ഒരു ചെറിയ പ്രശ്‌നം. ഒന്നു വരാമോ? അപ്പോള്‍ ഞാന്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. ചെയര്‍മാന്‍ പറഞ്ഞു, നേരത്തെ വരണ്ടാ എന്നു പറഞ്ഞ ബിനീഷ് ഇപ്പോള്‍ വന്നിട്ടുണ്ട് എന്ന്, അങ്ങനെയാണ് ഈ പ്രശ്‌നത്തില്‍ താന്‍ വലിച്ചിഴയ്ക്കപ്പെട്ടത്.” പ്രിന്‍സിപ്പല്‍ പറഞ്ഞു. ബിനീഷിനെ തടയാന്‍ ശ്രമിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.