ആറാം തമ്പുരാന്‍, ധ്രുവം, വല്യേട്ടന്‍ എന്നിവയില്‍ പല പിന്തിരിപ്പന്‍ പൊതുബോധങ്ങളെയും ഭംഗിയായി വില്‍ക്കുന്നു, മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങളെ കുറിച്ച് ചിന്ത ജെറോം

മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങളില്‍ പല പിന്തിരിപ്പന്‍ പൊതുബോധങ്ങളും നവമുതലാളിത്തവുമൊക്കെയുണ്ടെന്ന് ചിന്താ ജെറോം. ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തില്‍ പിഎച്ച്ഡി നേടിയ ഡോ. ചിന്ത ജെറാം തന്റെ ഗവേഷണ വിഷയത്തെ കുറിച്ചും ഗവേഷണത്തില്‍ മനസിലാക്കിയ കാര്യങ്ങളെ കുറിച്ചും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

ചിന്തയുടെ വാക്കുകള്‍

‘അക്കാലത്തെ രണ്ടുവീതം മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഞാന്‍ ഫോക്കസ് ചെയ്തത്. ദേവാസുരം, ആറാം തമ്പുരാന്‍, ധ്രുവം, വല്യേട്ടന്‍ എന്നിവയില്‍ പല പിന്തിരിപ്പന്‍ പൊതുബോധങ്ങളെയും നവമുതലാളിത്തം എങ്ങനെ ഭംഗിയായി വില്‍ക്കുന്നു എന്നതിന്റെ ഉദാഹരണങ്ങള്‍ വ്യക്തമായി കാണാം. ഈ സിനിമകളിലുണ്ട്. അച്ഛനാരാണെന്ന് നായകനോട് പറയില്ലെങ്കിലും എല്ലാംകൊണ്ടും യോഗ്യനായ ആളാണെന്നും രാജരക്തമാണെന്നും പറയുന്ന ദേവാസുരത്തിലെ കഥാപാത്രം, സ്വന്തം സുഹൃത്ത് പേരു വിളിച്ചിട്ടും നില്‍ക്കാതെ തമ്പുരാന്‍ എന്ന വിളി കേള്‍ക്കുമ്പോള്‍ മാത്രം നില്‍ക്കുന്ന ആറാം തമ്പുരാനിലെ നായകന്‍, രാഷ്ട്രീയത്തെയും നീതിവ്യവസ്ഥയെയുമൊക്കെ നോക്കുകുത്തിയാക്കി സ്വന്തം നിലയില്‍ നീതി നടപ്പാക്കുന്ന ധ്രുവത്തിലെ നാട്ടധികാരി എന്നിവയിലൊക്കെ വായിക്കാവുന്നത് ഫ്യൂഡല്‍ നാടുവാഴിത്തത്തിന്റെ നൊസ്റ്റാള്‍ജിയയാണ്’, ചിന്ത പറയുന്നു.

Read more

അതിമാനുഷികര്‍ മാറി ചെറിയ ജോലിയൊക്കെ ചെയ്തു ജീവിക്കുന്ന നായകന്മാര്‍ നമ്മുടെ സിനിമയില്‍ വീണ്ടും വന്നു തുടങ്ങുന്നത് ‘ഫോര്‍ ദ് പീപ്പിള്‍’ കാലഘട്ടത്തിലാണെന്ന് ചിന്ത പറയുന്നു. രണ്ടായിരത്തിനു ശേഷമുള്ള സിനിമകളില്‍, ആഗോളീകരണ കാലത്തെ മാറിയ ജീവിതശൈലിയുടെ ചിഹ്നങ്ങള്‍ ഭാഗമാകുന്നതെന്നും ചിന്ത വിശദീകരിക്കുന്നുണ്ട്. ചാപ്പാ കുരിശില്‍ കഥാകേന്ദ്രമാകുന്ന ഐഫോണ്‍, ബാംഗ്ലൂര്‍ ഡേയ്‌സിലെ മെട്രോ കള്‍ച്ചര്‍, ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെയും ഡയമണ്ട് നെക്ലേസിലെയും ക്രെഡിറ്റ് കാര്‍ഡ് എന്നിവയെല്ലാം ആഗോളീകൃത ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ സൂചിപ്പിക്കുന്ന ചിഹ്നങ്ങളാണെന്ന് ചിന്ത വ്യക്തമാക്കുന്നു.