എനിക്ക് ഷോട്ട് ഓകെയാവാന്‍ അഞ്ച് ടേക്ക് വേണ്ടിവന്നു. എന്നാല്‍ ഒരിക്കല്‍ പോലും വഴക്ക് പറയാതെ അദ്ദേഹം ക്ഷമയോടെ ഒപ്പം നിന്നു; മമ്മൂട്ടിയുമൊത്തുള്ള രംഗത്തെ കുറിച്ച് അശ്വിന്‍

ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തിലെത്തിയ ചിത്രം പതിനെട്ടാം പടി തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മമ്മൂട്ടി ജോണ്‍ ഏബ്രഹാം പാലയ്ക്കല്‍ എന്ന ഗംഭീര വേഷത്തിലെത്തിയ ചിത്രത്തിലെ അദ്ദേഹവുമൊത്തുള്ള രംഗത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുഖ്യകഥാപാത്രമായി വേഷമിട്ട പുതുമുഖം അശ്വിന്‍.

മമ്മൂക്കയോട് എല്ലാവരെയും പോലെ എനിക്കും കടുത്ത ആരാധനയായിരുന്നു. ഈ പടത്തില്‍ അദ്ദേഹത്തിന്റെ ആദ്യഷോട്ട് എനിക്കൊപ്പമായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടാന്‍ പോലും സമയം കിട്ടിയില്ല. ഷോട്ട് റെഡിയെന്ന് ഡയറക്ടര്‍ പറഞ്ഞപ്പോള്‍ ഞാന്‍ കയറി നിന്നു. മമ്മൂക്ക രണ്ടര പേജ് വരുന്ന ഡയലോഗ് രണ്ട്മിനിറ്റു കൊണ്ട് ഹൃദിസ്ഥമാക്കി പുഷ്പം പോലെ അഭിനയിച്ചു. എനിക്ക് ഷോട്ട് ഓകെയാവാന്‍ അഞ്ച് ടേക്ക് വേണ്ടി വന്നു. എന്നാല്‍ ഒരിക്കല്‍ പോലും വഴക്ക് പറയാതെ അദ്ദേഹം ക്ഷമയോടെ ഒപ്പം നിന്നു. തെറ്റുകള്‍ പറഞ്ഞു തന്നു. ശങ്കറേട്ടനും എനിക്ക് വലിയ ധൈര്യവും പിന്‍തുണയും തന്നു. ഷോട്ട് കഴിഞ്ഞ് അദ്ദേഹം ഇങ്ങോട്ട് ചോദിച്ചു.

“മോന്റെ വീടെവിടെയാ? എന്ത് ചെയ്യുന്നു? “എന്നൊക്കെ.
ഞാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയിലാണെന്ന് പറഞ്ഞപ്പോള്‍ വലിയ താത്പര്യമായി. സാങ്കേതിക കാര്യങ്ങളില്‍ വലിയ പ്രതിപത്തിയുള്ള ആളാണല്ലോ മമ്മൂക്ക. കുറെസമയം എന്നോട് സംസാരിച്ചു. മംഗളവുമായുള്ള അഭിമുഖത്തില്‍ അശ്വിന്‍ പറഞ്ഞു.