'അപ്പങ്ങളെമ്പാടും ഒറ്റയ്ക്കു ചുട്ടമ്മായി..'; ഒരുമിച്ച് പാടിത്തകര്‍ത്ത് അമൃതയും ഗോപി സുന്ദറും

പ്രണയം വെളിപ്പെടുത്തി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഒരേ വേദിയില്‍ ആടിപ്പാടി സംഗീതസംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തോടനുബന്ധിച്ചു നടന്ന സംഗീതനിശയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്.

‘ഉസ്താദ് ഹോട്ടല്‍’ എന്ന ചിത്രത്തിലെ ‘അപ്പങ്ങളെമ്പാടും ഒറ്റയ്ക്കു ചുട്ടമ്മായി’ എന്ന പാട്ടാണ് ഇരുവരും ചേര്‍ന്ന് വേദിയില്‍ ആലപിച്ചത്. നിറഞ്ഞ കൈയടികളോടെയാണ് വേദിയിലും സദസിലുമുള്ളവര്‍ പാട്ട് ഏറ്റെടുത്തത്. ഇതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

വിവാഹം കഴിഞ്ഞുവെന്ന് ഗോപി സുന്ദര്‍ പ്രതികരിച്ചതായാണ് ക്യാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞു, ഒരുമാസം കൊച്ചിയിലുണ്ടാവും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്ന് ഗോപി സുന്ദര്‍ പ്രതികരിച്ചതായായാണ് ക്യാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗുരുവായൂര്‍ സന്ദര്‍ശനത്തിനിടയിലെ വിശേഷങ്ങള്‍ക്കൊപ്പമായാണ് ഗോപി സുന്ദറിന്റെ പ്രതികരണവും പ്രചരിക്കുന്നത്.

പിറന്നാള്‍ ദിനത്തില്‍ ഗോപി സുന്ദര്‍ ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയിരുന്നു. അമൃതയും മകള്‍ അവന്തികയും ഗോപി സുന്ദറിനൊപ്പമുണ്ടായിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിന്റെ ചിത്രം ഇരുവരും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഗോപി സുന്ദറും അമൃതയും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത് മുതല്‍ ഇവര്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും തുടങ്ങിയിരുന്നു. സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ പറഞ്ഞ് പലരും ഇവരെ വിമര്‍ശിക്കുകയായിരുന്നു.

മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുന്ന ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്ന ക്യാപ്ഷനോടെയായാണ് ഗോപി സുന്ദര്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. അമൃതയും പോസ്റ്റ് പങ്കുവെച്ചിരുന്നു.