'അന്ന് അത് ശ്രീനിവാസന്‍ ആണെന്ന് അറിയില്ലായിരുന്നു, ആ വീട്ടിലെ വിറകുവെട്ടുകാരന്‍ ആണെന്നാണ് വിചാരിച്ചത്'; ആളൂര്‍ എല്‍സി

“ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ” എന്ന ഒറ്റ ഡയലോഗിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച പട്ടണപ്രവേശത്തിലെ കഥാപാത്രത്തെ സിനിമാപ്രേമികള്‍ അത്ര വേഗം മറക്കാനിടയില്ല. അധികമൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അളൂര്‍ എല്‍സി എന്ന കലാകാരിയ്ക്ക് ആ ചിരിയും കൈയടിയും തന്നെ ധാരാളമായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാ എന്ന ചിത്രത്തില്‍ നല്ലൊരു വേഷവുമായി എല്‍സി തിരിച്ചു വരുകയാണ്. പട്ടണപ്രവേശത്തില്‍ അഭിനയിക്കുമ്പോള്‍ കൂടെ അഭിനയിച്ചത് ശ്രീനിവാസന്‍ ആണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് എല്‍സി പറയുന്നത്.

“ഒരു സിനിമ പോലും കാണാത്ത എനിക്ക് അന്ന് സിനിമാ താരങ്ങളെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ജയനെയും മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമെല്ലാം പോസ്റ്ററില്‍ കണ്ട പരിചയം ഉണ്ടെന്നു മാത്രം. പട്ടണപ്രവേശനത്തില്‍ അഭിനയിക്കുമ്പോള്‍ രസകരമായ ഒരു സംഭവമുണ്ടായി. ഞാനും ശ്രീനിവാസനും കൂടിയുള്ള ആ സീനായിരുന്നു. ശ്രീനിവാസന്‍ അഭിനയിക്കാനായി നില്‍ക്കുന്നു. അടുത്തു തന്നെ ഞാനുമുണ്ട്. പക്ഷേ, അത് ശ്രീനിവാസനാണെന്നൊന്നും എനിക്കറിയില്ല. അടുത്തു നിന്ന പ്രൊഡക്ഷന്‍ മാനേജരോട് ഞാന്‍ ചോദിച്ചു എന്റെ കൂടെ അഭിനയിക്കുന്നത് ആരാണെന്ന്. ശ്രീനിവാസന്‍ തൊട്ടടുത്തുണ്ട്. അതു വരെ എന്റെ ധാരണ അത് ആ വീട്ടിലെ വേലക്കാരനാണെന്നായിരുന്നു. എറണാകുളത്തെ വലിയൊരു വീടായിരുന്നു അത്. അവിടെ വിറകു കീറാന്‍ വന്ന ആളാണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ എല്‍സി പറഞ്ഞു.

Read more

“ഒറ്റ ദിവസം മാത്രമായിരുന്നു ഷൂട്ടിംഗ് ഉണ്ടായത്. ഇന്നും ആ രംഗം കാണുമ്പോള്‍ അന്ന് പറ്റിയ ആ അമളിയാണ് ഓര്‍മ്മ വരിക. പൊന്‍മുട്ടയിടുന്ന താറാവിലൊക്കെ ഞങ്ങള്‍ ഒന്നിച്ചെങ്കിലും അക്കാര്യം ഞാന്‍ സത്യേട്ടനോടോ ശ്രീനിവാസനോടോ പറഞ്ഞില്ല. സത്യത്തില്‍ ഇപ്പോഴും ആളുകള്‍ എന്നെ ഓര്‍ക്കുന്നത് ഈ വേഷത്തിന്റെ പേരില്‍ തന്നെയാണ്.” എല്‍സി പറഞ്ഞു.