മണിരത്‌നത്തിനായി കുതിരപ്പുറത്ത് കയറി ലാല്‍; പരിശീലനം തുടങ്ങി

മണിരത്നം ചിത്രം “പൊന്നിയിന്‍ സെല്‍വന്‍” ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ “പൊന്നിയിന്‍ സെല്‍വന്‍” എന്ന കൃതിയെ ആരാധമാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ഗംഭീര കാസ്റ്റിംഗാണ് മണിരത്നം നടത്തുന്നത്. വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്‌ക ഷെട്ടി, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത്കുമാര്‍ തുടങ്ങി വമ്പന്‍ താരങ്ങളെയാണ് സ്വപ്ന ചിത്രത്തിലേക്ക് മണി രത്നം കാസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന ലാലും ഉണ്ടെന്നാണ് പുതിയ വാര്‍ത്ത. ലാല്‍ തന്നെയാണ് ഇക്കര്യം വെളിപ്പെടുത്തിയത്.

“സിനിമയില്‍ ഞാന്‍ ഒരേഒരാളോടു മാത്രമേ അവസരം ചോദിച്ചിട്ടുള്ളു. അത് മണിരത്‌നം സാറിനോടാണ്. നടി സുഹാസിനിയുമായുള്ള പരിചയത്തിന്റെ പുറത്തായിരുന്നു അത. ഇപ്പോഴിതാ ആ സ്വപനം യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തില്‍ പ്രായമുള്ള ഒരു യോദ്ധാവിന്റെ വേഷം ചെയ്യാന്‍ എന്നെ വിളിച്ചിരിക്കുകയാണ്. അതിനുവേണ്ടി കുതിരയോട്ടം പരിശീലിക്കുന്നുണ്ട്.” മനോരമയുമായുള്ള അഭിമുഖത്തില്‍ ലാല്‍ പറഞ്ഞു.

ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ നോവലാണ് “പൊന്നിയിന്‍ സെല്‍വന്‍”. 2400 പേജുകളുള്ള ഈ നോവല്‍ തമിഴിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. അഞ്ചു ഭാഗങ്ങള്‍ ഉള്ള ബ്രഹ്മാണ്ഡ നോവലാണ് ഇതെന്നതിനാല്‍ അതു ചുരുക്കി, രണ്ട് ഭാഗങ്ങളുള്ള സിനിമയാക്കാനാണ് മണിരത്നത്തിന്റെ ശ്രമം. ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ 16 ന് തായ്ലാന്ഡില്‍ ആരംഭിക്കും. 100 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒറ്റ ഷെഡ്യൂളിലായിരിക്കും ചിത്രീകരണം.