ആമിനതാത്തയായി രംഗപ്രവേശം, അരങ്ങൊഴിയുമ്പോള്‍ മകന്‍ തിരക്കുള്ള നായകന്‍

ഒരുകാലത്ത് മലയാള സിനിമയ്ക്ക് നായകന്മാരെ സംഭാവന ചെയ്തിരുന്ന മിമിക്രിയായിരുന്നു. മിമിക്രിയുടെ സുവര്‍ണകാലഘട്ടത്തില്‍ ആ രംഗത്തെ മുടിചൂടാ മന്നനായി നിലനിന്നിരുന്ന കലാകാരനായിരുന്നു ഇന്ന് നമ്മെ വിട്ടുപിരിഞ്ഞു പോയ അബി. സ്വന്തം കുടുംബത്തിലെ തന്നെ ഒരംഗത്തെ മിമിക്രിയിലെ ഏറ്റവും ഹിറ്റായ കഥാപാത്രങ്ങളില്‍ ഒന്നായി മാറ്റിയെടുത്തു അബി.

അദ്ദേഹത്തിന്റെ വല്യമ്മയെ കണ്ടു പഠിച്ചാണ് അബി ആമിനതാത്ത എന്ന കഥാപാത്രത്തെ മെനഞ്ഞെടുത്തത്. മിമിക്രിവേദികളിലും കാസറ്റുകളിലും സ്‌കിറ്റുകളിലും ഈ കഥാപാത്രം അബിക്ക് കൈയടികളും പൂച്ചെണ്ടുകളും വാങ്ങി നല്‍കുന്നതിനൊപ്പം സിനിമ എന്ന വലിയ കാന്‍വാസിലേക്കുള്ള വാതിലും തുറന്നിട്ടു. പിന്നീട് ആമിനതാത്തയായി തന്നെ അദ്ദേഹം ഒരു സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.

Also Read:- പ്രശസ്ത മിമിക്രി-സിനിമാതാരം അബി അന്തരിച്ചു

നാദിര്‍ഷാ-ദിലീപ് എന്നിവര്‍ക്കൊപ്പം തന്നെയായിരുന്നു അബിയുടെ പേരും മിമിക്രിയില്‍ ഉയര്‍ന്നു കേട്ടിരുന്നത്. ദിലീപിനെയും നാദിര്‍ഷയെയും അടയാളപ്പെടുത്തിയ ദേ മാവേലി കൊമ്പത്ത് എന്ന ഓണക്കാല കാസറ്റ് സീരിസിന്റെ ആദ്യ കാലഘട്ടത്തില്‍ മാവേലിയെ അവതരിപ്പിച്ചത് അബിയായിരുന്നു. അന്ന ജനാര്‍ദ്ധനന്റെ ശബ്ദമായിരുന്നു മാവേലിക്ക്. പിന്നീട് ദിലീപ് ഏറ്റെടുത്തതോടെയാണ് മാവേലിക്ക് ഇന്നസെന്റിന്റെ ശബ്ദമായത്. ജഗതിയുടെ ശബ്ദവുമായി നാദിര്‍ഷയായിരുന്നു ഉണ്ടായിരുന്നത്.

90കളുടെ മധ്യത്തിലായിരുന്നു അബി സിനിമകളില്‍ സജീവമാകുന്നത്. നായകനായി നിരവധി സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ഒരു നായക പരിവേഷം സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. കിരീടം, സൈന്യം പോലുള്ള സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അദ്ദേഹം ഒമറിന്റെ ഹാപ്പി വെഡ്ഡിംഗില്‍ വരെ അഭിനയിച്ചിരുന്നു.

അബിയുടെ ശബ്ദത്തിലായിരുന്നു നമ്മള്‍ അമിതാഭ് ബച്ചനെ മലയാളത്തില്‍ കേട്ടത്. ബച്ചന്റെ മുന്നില്‍ അദ്ദേഹത്തെ അനുകരിക്കാനുള്ള അവസരം അബിയ്ക്ക് ലഭിച്ചിരുന്നു. സിനിമയില്‍ തനിക്ക് സാധിക്കാതെ പോയ നേട്ടം മകന്‍ നേടുന്നത് കണ്ട് മരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അന്നയും റസൂലും പോലെ വ്യത്യസ്തമായ ഒരു കഥാപ്രമേയത്തിലൂടെ അഭിനയം തുടങ്ങിയ ഷെയ്ന്‍ കിസ്മത്തിലൂടെ നായകനായി. പിന്നീട് കെയര്‍ ഓഫ് സൈറാ ബാനുവില്‍ മഞ്ജു വാര്യര്‍ക്ക് തുല്യമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ഷെയ്‌ന്റെ ഈട ഉടന്‍ റിസീസിന് ഒരുങ്ങുകയാണ്. അതിനിടെയാണ് രോഗം അബിയെ കീഴ്‌പ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി അബിയ്ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും രോഗത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Read more