'ഇവിടം സഹവര്‍ത്തിത്വത്തിനും മതനിരപേക്ഷതയ്ക്കും ഉദാഹരണമാണ്'; കേരളം 'മോഡി-ഫൈഡ്' ആകാത്തതിനെ കുറിച്ച് ജോണ്‍ എബ്രാഹം

കേരളത്തെ കുറിച്ചും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും അഭിപ്രായം തുറന്നു പറഞ്ഞ് പാതി മലയാളിയായ ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം. മലയാളിയായ മാധ്യമ പ്രവര്‍ത്തകന്‍ മുരളി കെ മേനോന്റെ ആദ്യ നോവല്‍ “ദി ഗോഡ് ഹു ലവ്ഡ് മോട്ടോര്‍ബൈക്ക്‌സി”ന്റെ പ്രകാശനവേദിയിലാണ് ജോണ്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ജോണിന്റെ നാട് കൂടിയായ കേരളം എന്തുകൊണ്ടാണ് ഇതുവരെ “മോഡി-ഫൈഡ്” ആകാത്തതെന്നും എന്താണ് കേരളീയരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നതെന്നും പരിപാടിയുടെ മോഡറേറ്റര്‍ ആയ നമ്രത സക്കറിയയുടെ ചോദ്യത്തിനായിരുന്നു ജോണിന്റെ മറുപടി. “അതാണ് കേരളത്തിന്റെ സൗന്ദര്യം. നിങ്ങള്‍ക്ക് ക്ഷേത്രവും ക്രിസ്ത്യന്‍-മുസ്ലിം പള്ളികളും പത്ത് മീറ്റര്‍ അകലത്തില്‍ കാണാനാവും. അവയൊക്കെ സമാധാനത്തോടെ, പ്രശ്‌നങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നു. ഇവിടെ യാതൊരു വിധ പ്രശ്നവുമില്ല. ലോകം മുഴുവന്‍ ധ്രുവീകരിക്കപ്പെട്ടാലും കേരളം സഹവര്‍ത്തിത്വത്തിനും മതനിരപേക്ഷതയ്ക്കും ഉദാഹരണമായി നിലനില്‍ക്കും.”

“ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ മരണസമയത്ത് കേരളത്തില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച്ചകളും ജോണ്‍ ചടങ്ങില്‍ ഓര്‍ത്തെടുത്തു. “ആ സമയത്ത് ഞാന്‍ കേരളത്തില്‍ പോയിരുന്നു. കാസ്‌ട്രോയുടെ മരണത്തില്‍ അനുശോചനം അറിയിച്ചുള്ള പോസ്റ്ററുകളും ഹോര്‍ഡിംഗുകളുമാണ് എല്ലായിടത്തും കാണാന്‍ കഴിഞ്ഞത്. അത്തരത്തില്‍ കേരളം ശരിക്കും കമ്മ്യൂണിസ്റ്റ് ആണ്. അച്ഛന്‍ വഴി ധാരാളം മാര്‍ക്‌സിസ്റ്റ് ലേഖനങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഒരുപാട് മലയാളികളില്‍ ഒരു ഇടതുപക്ഷ സമീപനമുണ്ട്. ഒത്തൊരുമയുള്ള ജീവിതത്തിലും സമ്പത്തിന്റെ തുല്യമായ വിതരണത്തിലും വിശ്വസിക്കുന്നവരാണ് നമ്മള്‍. അതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് കേരളം”. ജോണ്‍ എബ്രഹാം വ്യക്തമാക്കി.