വിനായകന്‍ പറഞ്ഞത് തെറ്റ്, പ്രതികരിക്കാതിരുന്നതില്‍ ക്ഷമ ചോദിച്ച് നവ്യ

ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള മാധ്യമ സമ്മേളനത്തിനിടെ നടന്‍ വിനായകന്‍ നടത്തിയ വിവാദ പരാമര്‍ശം തെറ്റെന്ന് നടി നവ്യ നായര്‍. ബുദ്ധിമുട്ട് തോന്നിയെങ്കിലും അന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. അതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. ഒരു പുരുഷന്‍ പറഞ്ഞതിന് ഇപ്പോഴും ക്രൂശിക്കപ്പെടുന്നത് ഒരു സ്ത്രീയാണെന്നും നവ്യ നായര്‍ പ്രതികരിച്ചു.

മാധ്യമസമ്മേളനത്തില്‍ പങ്കെടുത്ത നവ്യ നായര്‍ വിനായകന്റെ പരാമര്‍ശത്തോട് ആ സമയത്ത് പ്രതികരിക്കാതിരുന്നതിന് എതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. നടന്‍ വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാന്‍ സാധിക്കും. എന്നാല്‍ എനിക്ക് അതിന് കഴിയില്ല എന്നായിരുന്നു വിവാദങ്ങളോട് നേരത്തെയുള്ള നവ്യയുടെ പ്രതികരണം.

‘വിനായകന് എന്തിലും ഏതു വിഷയത്തിലും അഭിപ്രായം പറയുന്ന ഒരു വ്യക്തിയാണ്. അത്തരത്തിലുളള ഒരാളുടെ അടുത്ത് എന്റെ മിതമായ ഇടപെടല്‍ ചിലപ്പോള്‍ അയാളെ ക്രുദ്ധനാക്കാനുള്ള എല്ലാ സാധ്യത ഏറെയാണ്. അയാള്‍ എന്നെ തല്ലിയാല്‍ പോലും അയാള്‍ക്ക് അതില്‍ നാണക്കേട് ഉണ്ടാകില്ല. പകരം എനിക്കായിരിക്കും നാണക്കേട് ഉണ്ടാകുന്നത്. മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്ത ആക്കും.

വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാന്‍ കഴിയും. പക്ഷേ, എന്റെ കാര്യം അങ്ങനെ അല്ല. എനിക്ക് അതിന് പറ്റുമോ ? മോനും ഭര്‍ത്താവും ഒക്കെ എനിക്കൊപ്പമുണ്ട്. വിനായകന് ഒരു അടി കൊടുക്കാന്‍ പാടില്ലേ എന്ന് എന്നോട് പലരും ചോദിച്ചു വരുന്നുണ്ട്. കാലവും ലോകവും ഒക്കെ ഒരുപാട് വളര്‍ന്നിട്ടുണ്ടാക്കാം. ഒരാണിനെ തല്ലാനുള്ള ധൈര്യം ഒന്നും എനിക്ക് ഇല്ല. അതാണ് വാസ്തവം. എന്നാല്‍, മറിച്ച് അയാള്‍ ഒരു തല്ലു തന്നാല്‍ ഞാന്‍ നിലത്തു വീഴും’ എന്നായിരുന്ന നവ്യ നായര്‍ പറഞ്ഞത്.

Read more

മാധ്യമപ്രവര്‍ത്തകക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ വിനായകന്‍ ഇന്നലെ ക്ഷമ ചോദിച്ചിരുന്നു. തന്റെ ഭാഷാപ്രയോഗത്തിന്മേല്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നു. പരാമര്‍ശം വ്യക്തിപരമായിരുന്നില്ല എന്നാണ് വിനായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.