'ആ കാലത്ത് രാക്ഷസന്‍ മാത്രമാണ് വിജയമായത്, ജീവിതത്തില്‍ എല്ലാം നഷ്ടമായിരുന്നു'

രാക്ഷസന്റെ വിജയത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ നടനാണ് വിഷ്ണു വിശാല്‍. മികച്ച പ്രതികരണം നേടിയ സിനിമ വിഷ്ണുവിന്‍റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ പ്രശ്‌നകാലത്തെ കുറിച്ച് തുറന്ന് എഴുതിയിരിക്കുകയാണ് വിഷ്ണു. തന്റെ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും ഒരു പോലെ സംഭവിച്ചിട്ടുണ്ടെന്നും പ്രശ്‌നങ്ങള്‍ തന്നെ മദ്യപാനത്തിലേക്കും വിഷാദത്തിലേക്കും തള്ളിവിട്ടെന്നും വിഷ്ണു പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം…

“ഇന്ന് ഞാന്‍ എന്നെക്കുറിച്ച് ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും ഒരു പോലെ സംഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി എന്റെ കരിയര്‍ നന്നായി പോകുകയായിരുന്നു, എന്നിരുന്നാലും എന്റെ വ്യക്തി ജീവിതം തകര്‍ച്ചയിലായിരുന്നു. പതിനൊന്ന് വര്‍ഷം നീണ്ട ജീവിതത്തിന് ശേഷം ഞാനും എന്റെ ഭാര്യയും 2017 ല്‍ വേര്‍പിരിഞ്ഞു. ഞങ്ങളുടെ വേര്‍പിരിയല്‍ എന്റെ മകനെ എന്നില്‍ നിന്ന് വല്ലാതെ അകറ്റി. അന്ന് അവന് ഏതാനും മാസങ്ങള്‍ മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. മാനസികമായി അതെന്നെ വല്ലാതെ തകര്‍ത്തു. ഞാന്‍ രാവും പകലും മദ്യപാനത്തില്‍ അഭയം തേടി. വിഷാദവും ഉറക്കമില്ലായ്മയും എന്നെ രോഗിയാക്കി. അതിനിടെ ഞാന്‍ ഒരു ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു.”

“വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളുമായി ഞാന്‍ മല്ലടിക്കുന്നതിനിടയില്‍ ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അധികരിച്ചു. ചില സിനിമകള്‍ സമയത്തിന് പുറത്തിറങ്ങിയില്ല. നിര്‍മാണ കമ്പനികളുമായുള്ള പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും എന്നെ ബാധിച്ചു. എന്റെ നിര്‍മാണ കമ്പനി ഏറ്റെടുത്ത് നിര്‍മിച്ചിരുന്ന ഒരു ചിത്രം 21 ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം നിന്നു പോയതും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കി. അതിനിടെ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ഞാന്‍ കിടപ്പിലായി. വെറും ഒരുമാസം കൊണ്ട് 11 കിലോ ഭാരമാണ് വര്‍ദ്ധിച്ചത്.”

“രാക്ഷസന്‍ എന്ന സിനിമ വലിയ വിജയമായി എന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ എന്റെ ജീവിതത്തില്‍ ആ കാലത്ത് വലിയ നഷ്ടങ്ങളാണ് സംഭവിച്ചത്. എന്റെ പ്രശ്നങ്ങള്‍ എന്റെ കുടുംബത്തെയും പ്രതികൂലമായി ബാധിച്ചു തുടങ്ങിയിരുന്നു. എന്റെ പിതാവ് ജോലിയില്‍ നിന്ന് വിരമിച്ച് വന്നത് പോലും ഞാന്‍ ശ്രദ്ധിച്ചില്ല. കുടുംബത്തിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയ ഞാന്‍ അങ്ങനെ ആ തീരുമാനമെടുത്തു, എന്റെ ജീവിതത്തിന്റെ കടിഞ്ഞാണ്‍ ഇനി എന്റെ കയ്യില്‍ തന്നെ ആയിരിക്കുമെന്ന്. ആദ്യം ഞാന്‍ വിഷാദത്തിന് ചികിത്സ നേടി. കുറച്ച് ഊര്‍ജ്ജം തിരിച്ചു പിടിച്ച ഞാന്‍ ഒരു ട്രെയ്നറിന്റെ കീഴില്‍ ചേര്‍ന്ന് വര്‍ക്കൗട്ട് ആരംഭിച്ചു. മദ്യപാനം കുറച്ചു, യോഗ ചെയ്യാന്‍ ആരംഭിച്ചു, സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്നവരെ ബ്ലോക്ക് ചെയ്തു, സുഹൃത്തുക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ ആരംഭിച്ചു.”

“പരിക്ക് പറ്റിയ ശേഷം ആറ് മാസം ജിമ്മില്‍ പോകരുതെന്ന് ഡോക്ടര്‍മാര്‍ എന്നോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഞാന്‍ അതനുസരിച്ചില്ല. ആറ് മാസത്തിന് ശേഷം 16 കിലോയോളം ഭാരം ഞാന്‍ കുറച്ചു. ജീവിതത്തെ പോസിറ്റീവായി കാണണം എന്നാണ് ഞാന്‍ നിങ്ങളോട് എന്റെ കഥയിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത്. ഒരുപാടാളുകള്‍ നിങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കും എന്നാല്‍ അത്തരക്കാരെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുക. സന്തോഷത്തോടെയിരിക്കുക.” വിഷ്ണു വിശാല്‍ കുറിച്ചു.

Read more