'ടു വീലര്‍ ഓടിക്കാന്‍ പഠിച്ചു വരുകയാണ്, ബുള്ളറ്റ് ഓടിക്കുന്നത് ആദ്യം, ഇടയ്ക്ക് വീഴുകയും ചെയ്തു'; തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ വിശേഷങ്ങളുമായി വിനീത്

നവാഗതനായ ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന “തണ്ണീര്‍മത്തന്‍ ദിനങ്ങള്‍” നാളെ തിയേറ്ററിലെത്തുകയാണ്. വിനീത് ശ്രീനിവാസനും കുമ്പളങ്ങി ഫെയിം മാത്യുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്‌കൂള്‍ കുട്ടികളുടെ ഇടയില്‍ നടക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അധ്യാപകന്റെ വേഷത്തിലാണ് വിനീത് എത്തുന്നത്. ഈ ചിത്രത്തിനു വേണ്ടിയാണ് താന്‍ ആദ്യമായി ബുള്ളറ്റ് ഓടിക്കുന്നതെന്നും, ടുവീലര്‍ ഡ്രൈവിംഗ് തനിക്ക് അത്ര വഴക്കമില്ലെന്നും പറയുകയാണ് വിനീത്.

“എനിക്ക് ബുള്ളറ്റ് ഓടിക്കാന്‍ അറിയില്ല. ആകെ ലൈസന്‍സ് എടുക്കാന്‍ വേണ്ടിയാണ് ടു വീലര്‍ ഓടിച്ചിട്ടുള്ളത്, പിന്നെ സിനിമക്കു വേണ്ടിയും. തണ്ണീര്‍മത്തനു വേണ്ടിയാണ് ആദ്യമായി ബുള്ളറ്റ് ഓടിക്കുന്നത്. ഇടക്ക് വീഴുകയും ചെയ്തു. വേദനയുണ്ടായിരുന്നു. ഞാന്‍ ആരോടും പറഞ്ഞില്ല. ചിരിച്ചോണ്ടിരുന്നു. മുത്തശ്ശിക്കഥയില്‍ ജൂഡ് ഒരു എസ്ഡി തന്ന് എന്നോട് ഓടിക്കാന്‍ പറഞ്ഞു. അപര്‍ണ ബാലമുരളിയുമൊത്തുള്ള ഒരു പാട്ടാണ്. ചിരിച്ചോണ്ടാണ് ഓടിക്കേണ്ടത്. പക്ഷേ, ഉള്ളില്‍ പേടിയായിരുന്നു. പിന്നെ ഒരു സിനിമാക്കാരനിലും അരവിന്ദന്റെ അതിഥികളിലും ടു വീലര്‍ ഓടിച്ചു. ഇപ്പോള്‍ ടുവിലര്‍ ഓടിക്കാന്‍ പഠിച്ചുവരികയാണ്.” മനോരമയുമായുള്ള അഭിമുഖത്തില്‍ വിനീത് പറഞ്ഞു.

Read more

രവി പദ്മനാഭന്‍ എന്നാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്ന സ്‌കൂള്‍ അധ്യാപകന്റെ പേര്. വിനീത് ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങളിലേതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജസ്റ്റിന്‍ വര്‍ഗീസ് ആണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ ജാതിക്കാ തോട്ടത്തിലെ എന്ന ഗാനം ഇതിനോടകം വമ്പന്‍ ഹിറ്റായി കഴിഞ്ഞു. ജോമോന്‍ ടി ജോണ്‍. ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.