അച്ഛന്‍ നിരുത്സാഹപ്പെടുത്തുന്നത് ഏറെ വേദനിപ്പിച്ചു: വിനീത് ശ്രീനിവാസന്‍

പിന്നണി ഗായകനായി സിനിമയിലെത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മോളിവുഡില്‍ തന്റേതായ പേര് നേടിയെടുക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍. ശ്രീനിവാസന്റെ മകന്‍ എന്നതില്‍ ഉപരി സ്വന്തം പേരിലൂടെയാണ് അറിയപ്പെടുന്നത്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് വിനീതിന്റെ ഒരു അഭിമുഖമാണ്. അച്ഛന്‍ ശ്രീനിവാസനെ കുറിച്ചാണ് വിനീത് പറയുന്നത്. അച്ഛന്‍ നിരുത്സാഹപ്പെടുത്തിയതിനെ കുറിച്ച് താരം കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തുറന്നുപറഞ്ഞത്്. അച്ഛന്‍ തന്നെ നിരുത്സാഹപ്പെടുത്തുന്നത് ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

സിനിമ എഴുതുമ്പോള്‍ അച്ഛന്‍ നിര്‍ദ്ദേശങ്ങള്‍ തരാറുണ്ടോ എന്നുളള ബി ഉണ്ണികൃഷ്ണന്റെ ചോദ്യത്തിനായിരുന്നു മറുപടി. വിനീതിന്റെ വാക്കുകള്‍ ഇങ്ങനെ…” ഓരേ എഴുത്ത് കഴിഞ്ഞാലും ഞാന്‍ പോയി വായിച്ച് കൊടുക്കാറുണ്ട്. ആദ്യമൊക്കെ വായിക്കുന്ന സമയത്ത് പറയുന്നത് ‘ഒന്നും ശരിയായിട്ടില്ല’ എന്നാണ്. അത് നമുക്ക് കേട്ട് സഹിക്കാന്‍ പറ്റില്ല. പിന്നെ അത് മാറ്റി എഴുതി ഏഴോ, എട്ടോ കോപ്പിയായപ്പോഴാണ് ‘ പതം വന്ന് തുടങ്ങിയിട്ടുണ്ടെന്ന് അച്ഛന്‍ പറയുന്നത്. പണ്ട് മുതല്‍ തന്നെ നമ്മള്‍ താല്‍പര്യം എടുത്ത് ചോദിച്ചാല്‍ അച്ഛന്‍ അത് വിശദീകരിച്ച് തരുമെന്നും വിനീത് പറയുന്നു. അത്തരത്തിലൊരു സംഭവവും വിനീത് പറയുന്നുണ്ട്.

കഥ പറയുമ്പോള്‍ എന്ന സിനിമ ചെയ്യുമ്പോഴുള്ള സംഭവത്തെ കുറിച്ചാണ് പറയുന്നത്. കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ കഥയൊക്കെ തന്നോട് പറഞ്ഞിരുന്നു. സിനിമയുടെ ക്ലൈമാക്‌സില്‍ ,സുഹൃത്തിനെ കാണാന്‍ പോകുന്നതാണ്. ആ ഫുള്‍ ഡയലോഗ് അച്ഛന്‍ പറഞ്ഞ് തന്നിരുന്നു. പേപ്പറോ മറ്റൊന്നും അച്ഛന്റെ കയ്യില്‍ ഇല്ല. മുഴുവന്‍ ഡയലോഗ്‌സ് പറഞ്ഞ് തീരുമ്പോള്‍ അച്ഛന്റെ കണ്ണും നിറഞ്ഞു ഞാന്‍ കരയുകയും ചെയ്തു. ആ സംഭവം തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. വിനീത് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയ്ക്ക് മികച്ച താരങ്ങളെ സമ്മനിച്ച സംവിധായന്‍ കൂടിയാണ് വിനീത് ശ്രീനിവാസന്‍. 2010 ല്‍ പുറത്ത് ഇറങ്ങിയ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്റെ കുപ്പായം അണിയുന്നത്. മലര്‍വാടി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ വിനീത് യൂത്തിന്റേയും കുടുംബപ്രേക്ഷകരുടേയും പ്രിയപ്പെട്ട സംവിധായകനായി മാറുകയായിരുന്നു.