പ്രണവിനേക്കാള്‍ അടുപ്പം ഉണ്ടായിരുന്നത് ദുല്‍ഖറുമായി, ആ സ്‌ക്രിപ്റ്റിന്റെ സെക്കന്‍ഡ് ഹാഫ് അവന് ഇഷ്ടമായില്ല: വിനീത് ശ്രീനിവാസന്‍

പ്രണവ് മോഹന്‍ലാലിനെ നായകനമാക്കി ‘ഹൃദയം’ എന്ന ചിത്രം ഒരുക്കുകയാണ് വിനീത് ശ്രീനിവാസന്‍. മലര്‍വാടി ആര്‍ട്‌സ് ക്ലബ് ചിത്രത്തിന് മുമ്പ്, സിനിമയില്‍ താന്‍ ആദ്യം കഥ പറഞ്ഞത് ദുല്‍ഖര്‍ സല്‍മാനോട് ആണെന്ന് വിനീത് നേരത്തെ വ്യക്തമാക്കിയിരുന്നു. ആ സിനിമ നടക്കാതെ പോയതിനെ കുറിച്ചാണ് വിനീത് ഇപ്പോള്‍ പറയുന്നത്.

പ്രണവിനേക്കാള്‍ തനിക്ക് അടുപ്പമുണ്ടായിരുന്നത് ദുല്‍ഖറുമായാണ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന് മുമ്പേ താന്‍ എഴുതിയ തിരക്കഥ ആദ്യം ദുല്‍ഖറിനോടാണ് പറഞ്ഞത്. ദുല്‍ഖര്‍ അഭിനയിച്ച് തുടങ്ങുന്നതിനും മുമ്പായിരുന്നു അത്. ദുല്‍ഖറിന് സിനിമയില്‍ താത്പര്യമുണ്ടെന്ന് അറിഞ്ഞിട്ടാണ് സമീപിച്ചത്.

തന്റെ ആ സ്‌ക്രിപറ്റ് കൊള്ളില്ലായിരുന്നു. ഫസ്റ്റ്ഹാഫ് ദുല്‍ഖറിന് ഇഷ്ടപ്പെട്ടു. സെക്കന്‍ഡ് ഹാഫ് ഇഷ്ടമായില്ല. അച്ഛന്‍ വായിച്ചിട്ട് അച്ഛന് ഫസ്റ്റ്ഹാഫും സെക്കന്‍ഡ് ഹാഫും ഇഷ്ടമായില്ല. അങ്ങനെ അടക്കിവെച്ചു. പിന്നീടാണ് മലര്‍വാടി എഴുതുന്നത് എന്നാണ് വിനീത് ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

2010ല്‍ ആണ് വിനീതിന്റെ ആദ്യ സംവിധാന സംരംഭമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ് റിലീസ് ചെയ്യുന്നത്. രണ്ടു കോടി ബജറ്റില്‍ എടുത്ത ചിത്രം 15 കോടി കളക്ഷന്‍ നേടിയിരുന്നു. നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍ തുടങ്ങിയ താരങ്ങള്‍ ഈ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്.