ആ ഷൂട്ട് കഴിഞ്ഞ് ട്രോമയിലും ഡിപ്രഷനിലുമായി, ഫഹദിനും നിമിഷയ്ക്കും അങ്ങനെ സംഭവിച്ചു എന്ന് കേട്ടപ്പോള്‍ ഓകെയായി: വിനയ് ഫോര്‍ട്ട്

മാലിക് ചിത്രത്തില്‍ മഹേഷ് നാരായാണനും ഫഹദിനും ഒപ്പമുള്ള അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ വിനയ് ഫോര്‍ട്ട്. ആദ്യ ദിവസത്തെ ഇമോഷനല്‍ സീനിന്റെ ഷൂട്ടും റീടേക്കുകള്‍ പോയതിനെ കുറിച്ചുമാണ് വിനയ് ഫോര്‍ട്ട് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

ഷൂട്ടിന് എത്തിയപ്പോള്‍ മഹേഷ് നാരായണന്‍ തന്നെ തന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് ചവുട്ടി പുറത്തേക്കിട്ടു. അഭിനയിക്കുമ്പോള്‍ അദ്ദേഹം പറയും, വിനയ് ഇതു വേണ്ട, ഇതു സ്ഥിരം ചെയ്യുന്നതാണ്, അതു വേണ്ട എന്നൊക്കെ തിരുത്തും. അതിലൂടെ കൃത്യമായി നമ്മെ പരുവപ്പെടുത്തി എടുക്കും. നല്ല ചലഞ്ചിംഗ് ആയിരുന്നു ഈ പ്രക്രിയ.

ഷൂട്ടിന്റെ ആദ്യ ദിവസം തന്നോട് പറഞ്ഞു, റിഹേഴ്‌സല്‍ പോകാമെന്ന്. ജയിലിലെ രംഗമാണ് ചിത്രീകരിക്കുന്നത്. ഇത്രയും ഇമോഷനല്‍ സീന്‍ ആണെങ്കില്‍ താന്‍ സാധാരണ റിഹേഴ്‌സല്‍ പോകാറില്ല. പക്ഷേ, മഹേഷേട്ടന്‍ റിഹേഴ്‌സല്‍ വേണമെന്ന് തന്നെ പറഞ്ഞു. 10 തവണയാണ് അത് റിഹേഴ്‌സല്‍ പോയത്. മിനിമം 20 ടേക്ക് പോയാലാണ് ഒരു സീന്‍ ഓകെ പറയുക.

ജയിലിലെ സീനില്‍ ഒരു ക്ലോസ് ഷോട്ട് ഉണ്ട്. അഴികള്‍ക്കിടയിലൂടെ ക്യാമറ അടുത്തേക്ക് വരുമ്പോള്‍ എന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ വരുന്നത്, ഗ്ലിസറിന്‍ ഇല്ലാതെ വന്നതാണ് അത്. സിനിമയില്‍ തനിക്ക് ഏറ്റവും വര്‍ക്ക് ആയ ഷോട്ട് ആണ് അത്. ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞ് ഏഴു ദിവസം തനിക്ക് ബ്രേക്ക് ആയിരുന്നു. ആ ദിവസങ്ങള്‍ മുഴുവന്‍ താന്‍ ട്രോമയിലും ഡിപ്രഷനിലും ആയിരുന്നു.

റീടേക്കുകള്‍ കൂടുതലായപ്പോള്‍ ഞാനോര്‍ത്തത് ഇത് തന്നെ കൊണ്ട് പറ്റില്ലേ എന്നായിരുന്നു. ഇത്ര ചലഞ്ചിംഗ് ആയ കഥാപാത്രം എങ്ങനെ അവതരിപ്പിച്ചെടുക്കും എന്ന ആശങ്ക. റീടേക്ക് പോകുമ്പോള്‍ സ്വയം കുറ്റപ്പെടുത്തുന്ന അവസ്ഥയിലെത്തി. പിന്നീട് സെറ്റില്‍ വന്നപ്പോള്‍ കേട്ടു, ഫഹദും നിമിഷയും കൂടെ 10-25 റീടേക്ക് പോയെന്ന്. അപ്പോള്‍ താന്‍ ഓകെ ആയി എന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.