'എനിക്ക് കാരവാനില്‍ അല്ല ലാലേട്ടനെ കാണേണ്ടത്, അദ്ദേഹം അഭിനയിക്കുന്നത് കാണണം, അത് കണ്ടു പഠിക്കണം'; വിജയ് സേതുപതി

മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് ഒരിക്കല്‍ കൂടി തുറന്നു പറഞ്ഞ് തമിഴ് നടന്‍ വിജയ് സേതുപതി. മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ പ്രൊഡക്ഷന്‍ കോണ്‍ട്രോളര്‍മാരില്‍ ഒരാളായ സിദ്ധു പനക്കല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. മോഹന്‍ലാലിന്റെ അഭിനയം കണ്ടുപഠിക്കാന്‍ വിജയ് സേതുപതി കുഞ്ഞാലിമരക്കാറിന്റെ രാമോജി ഫിലിം സിറ്റിയിലെ സെറ്റിലെത്തിയെന്നും മോഹന്‍ലാലിന്റെ അഭിനയം നേരിട്ട് കണ്ട് അദ്ദേഹം സൂക്ഷമമായി വീക്ഷിച്ചെന്നും സിദ്ധു തന്റെ കുറിപ്പില്‍ പറയുന്നു.

“മക്കള്‍ സെല്‍വനോടൊപ്പം…. ഇന്നലെ രാവിലെ രാമോജി ഫിലിംസിറ്റിയില്‍ കുഞ്ഞാലിമരക്കാര്‍ സെറ്റിന് പുറത്ത് ലാലേട്ടനെ കാത്ത് നില്‍ക്കുമ്പോള്‍, ഒരു കാര്‍ എന്നെയും കടന്നു മുന്നോട്ടു പോയി. നോക്കുമ്പോള്‍ ആ കാര്‍ റിവേഴ്സ് വരുന്നു. കാറില്‍ നിന്നിറങ്ങി വന്നത് ഫെെറ്റ് മാസ്റ്റര്‍ അനല്‍ അരസ്സ്. അനലുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട്. ഞാന്‍ വര്‍ക്ക് ചെയ്ത ഒരു പടത്തില്‍ ആണ് അനല്‍ സ്വതന്ത്ര മാസ്റ്റര്‍ ആകുന്നത്.”മത്സരം”. അതില്‍ പീറ്റര്‍ ഹൈന്‍ ആയിരുന്നു മാസ്റ്റര്‍. അദ്ദേഹത്തിന് ഒരു തമിഴ് പടം വന്നപ്പോള്‍ അസിസ്റ്റന്റ് ആയ അനലിനെ പടം ഏല്‍പ്പിച്ചു പീറ്റര്‍ മാസ്റ്റര്‍ പോയി. അനല്‍ തന്റെ ജോലി നന്നായി പൂര്‍ത്തിയാക്കുകയും ചെയ്തു.”

“പൃഥ്വിരാജ് അഭിനയിച്ച”പുതിയമുഖം” ആണ് അനലിനെ മലയാളത്തില്‍ അടയാളപ്പെടുത്തിയ സിനിമ. ഇപ്പോള്‍ ഹിന്ദി, തമിഴ് സിനിമകളിലെ മുടിചൂടാമന്നന്‍ ആണ് അനല്‍.വിജയ്‌സേതുപതിയുടെ ഷൂട്ട്നാണ് മാസ്റ്റര്‍ എത്തിയിരിക്കുന്നത്. മാസ്റ്റര്‍ എന്നെയും വിളിച്ചു അവരുടെ സെറ്റിലേക്ക് പോയി. വിജയ്‌സേതുപതിയെ പരിചയപ്പെടുത്തി. ലാലേട്ടന്റെ പടത്തിന്റെ ഷൂട്ട് ആണ് നടക്കുന്നതെന്നറിഞ്ഞപ്പോള്‍ വിജയ് പറഞ്ഞു. എനക്ക് ഉടനെ അവരെ പാത്തകണം സാര്‍, നാന്‍ അവരുടെ പെരിയഫാന്‍. അതിനെന്താ നമുക്ക് പോകാം. ലാലേട്ടന്‍ ഇപ്പോള്‍ ഫ്രീ ആണ് കാരവാനില്‍ ഉണ്ട്. എനിക്ക് കാരവാനില്‍ അല്ല കാണേണ്ടത് അദ്ദേഹം അഭിനയിക്കുന്നത് കാണണം. അത് കണ്ടു പഠിക്കണം. അഭിനയത്തിന്റെ സര്‍വകലാശാലയാണ് അദ്ദേഹം.”

“ലാലേട്ടനെ ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നി. വിജയ് സേതുപതിയോട് ആദരവും. പെട്ടെന്നാരും ഇങ്ങനെ ഒരു തുറന്നുപറച്ചിലിനു തയ്യാറാവില്ല. അതും തന്റെ ഭാഷയില്‍ ഔന്നത്യത്തില്‍ നില്‍ക്കുന്ന ഒരു നടന്‍. തനിയെ എന്നോട് മാത്രമായിട്ടല്ല. ആ പടത്തിന്റെ സംവിധായാകനും സഹനടന്മാരും ചുറ്റും നില്‍ക്കുമ്പോള്‍. വൈകീട്ട് അദ്ദേഹം സെറ്റില്‍ വന്നു.കുറെ നേരം ലാലേട്ടന്റെ അഭിനയം കണ്ടിട്ടാണ് മടങ്ങിയത്.നേരിട്ടും പ്രിയദര്‍ശന്‍ സാറിനൊപ്പം മോണിറ്ററിന്റെ മുന്നിലിരുന്നും.മറ്റു ഭാഷകളിലെ നടന്‍മാര്‍ക്ക് കണ്ടുപഠിക്കാന്‍ ഒരു അഭിനേതാവ് നമ്മുടെ ഭാഷയില്‍ ഉണ്ടായി എന്നത് മലയാളികള്‍ക്കെല്ലാം അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.” സിദ്ധു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

https://www.facebook.com/photo.php?fbid=2384028068500676&set=a.1827047417532080&type=3&theater