'ഹോമിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചാല്‍ അത് വാങ്ങാന്‍ വരുന്നത് വിജയ് ബാബു ആണ്'; വിമര്‍ശനവുമായി ഹരീഷ് പേരടി

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് നേരെ ലൈംഗിക അതിക്രമ കേസ് രജിസ്ട്രര്‍ ചെയ്ത സാഹചര്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരത്തില്‍ ഹോമിന് അവാര്‍ഡ് ലഭിച്ചാല്‍ അത് വാങ്ങുവാന്‍ വരുന്നത് ചിത്രത്തിന്റെ നിര്‍മ്മാതാവായ വിജയ് ബാബു ആയിരിക്കുമെന്നും അത് ആദര്‍ശ രാഷ്ട്രിയത്തെ കളങ്കപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്…

ഹോം.. നല്ല സിനിമയാണ്.. പക്ഷെ ആ നല്ല സിനിമക്ക് 2021ലെ നല്ല സിനിമക്കുള്ള അവാര്‍ഡ് കൊടുത്താല്‍ അത് മുഖ്യമന്ത്രിയുടെ കൈയ്യില്‍ നിന്ന് വാങ്ങാന്‍ വരുക അതിന്റെ നിര്‍മ്മാതാവായ ലൈംഗിക പീഡനത്തില്‍ ആരോപണ വിധേയനായ വിജയ് ബാബുവാണ്. അത് ആദര്‍ശ രാഷ്ട്രിയത്തെ കളങ്കപ്പെടുത്താന്‍ സാധ്യതയുണ്ട് എന്ന് ജൂറി അടിമകള്‍ കണ്ടെത്തിയാലും.. ചിലപ്പോള്‍ അങ്ങിനെയൊന്നും നോക്കിയാല്‍ ഇവിടെ ജീവിക്കാന്‍ പറ്റില്ലാ എന്ന് നമ്മളെ സ്വന്തം ശശിയേട്ടന്‍ പറഞ്ഞാല്‍ തിരുവായക്ക് എതിര്‍വായ് ഉണ്ടാവാന്‍ സാധ്യതയില്ലാതില്ല.

ഇനി ഒരു സമവായമാണ് ലക്ഷ്യമെങ്കില്‍ ഇന്ദ്രസേട്ടനെ നല്ല നടനാക്കി ഈ പ്രശ്‌നം പരിഹരിച്ചാല്‍ ആര്‍ക്കും പരാതിയുണ്ടാവില്ല…മൂപ്പരാണെങ്കില്‍ അവാര്‍ഡ് കമ്മറ്റിയെ പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് ചലച്ചിത്ര അക്കാദമിയിലെ സ്ഥാനം ഒഴിയാനുള്ള വിശാല മനസ്‌ക്കതയും കാണിച്ചിട്ടുണ്ട്… എളിമയുടെ രാജകുമാരന്‍..ഉമ്മ.

സത്യത്തില്‍ വിജയ് ബാബു ആ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ (എനിക്കറിയില്ലാ) അത് ആ പെണ്‍കുട്ടിയെ മാത്രമല്ല സത്യസന്ധമായി അവാര്‍ഡുകള്‍ പ്രഖ്യാപിക്കാനിരുന്ന ഒരു ജൂറിയെ കൂടിയാണ് ബലാത്സംഗം ചെയ്തത്..ഇനി ഈ ജൂറി അംഗങ്ങളൊക്കെ എങ്ങിനെ അവരവരുടെ വീട്ടില്‍ പോകും…പാവം ബുദ്ധിജീവികള്‍…ഇര ആരാണെങ്കിലും അവര്‍ക്ക് നീതി ലഭിക്കട്ടെ.