ജയസൂര്യയാണ് നായകനെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കില്ല: കാരണം വ്യക്തമാക്കി വിജയ് ബാബു

ജയസൂര്യയെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മാന്ത്രിക വൈദികനായ കടമറ്റത്ത് കത്തനാരുടെ ജീവിതമാണ് സിനിമയാകാന്‍ ഒരുങ്ങുന്നത്. ജയസൂര്യയാണ് നായകനെങ്കില്‍ താന്‍ രണ്ടാമതൊന്ന് ആലോചിക്കാറില്ലെന്നാണ് വിജയ് ബാബു പറയുന്നത്.

“ജയസൂര്യ എനിക്ക് സഹോദരതുല്യനാണ്. നല്ല അര്‍പ്പണ ബോധമുള്ള നടനാണ് അദ്ദേഹം. വര്‍ഷങ്ങളുടെ പരിചയമുണ്ട്. മാത്രവുമല്ല ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. സിനിമയില്‍ മുഴുകി ജീവിക്കുന്ന ഒരാളാണ് അദ്ദേഹം. എന്റെ ശക്തിയും ദൗര്‍ബല്യവും എന്താണെന്ന് ജയസൂര്യയ്ക്ക് കൃത്യമായി അറിയാം. അതുപോലെ എനിക്ക് തിരിച്ചും. ജയസൂര്യയ്ക്കൊപ്പം ജോലി ചെയ്യുമ്പോള്‍ വല്ലാത്ത സന്തോഷമാണ്, പോസിറ്റീവ് എനര്‍ജിയാണ്. അദ്ദേഹം നായകനാകുന്ന ചിത്രമാണെങ്കില്‍ ഞാന്‍ രണ്ടാമതൊന്ന് ആലോചിക്കാറില്ല.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ വിജയ് ബാബു പറഞ്ഞു.

പ്രേക്ഷകര്‍ ഇതുവരെ അനുഭവിക്കാത്ത ദൃശ്യവിസ്മയം കടമറ്റത്ത് കത്തനാരിലൂടെ സമ്മാനിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വിജയ് ബാബു പറഞ്ഞു. ഫ്രൈഡേ ഫിലിംസിന്റെ ഫിലിപ്പ്സ് ആന്റ് ദ മങ്കി പെന്‍, ആട്, ആട് 2, എന്നീ ചിത്രങ്ങളില്‍ ജയസൂര്യയായിരുന്നു നായകന്‍. അണിയറയിലും ജയസൂര്യയെ നായകനാക്കി തൃശൂര്‍ പൂരം എന്ന ചിത്രവും, ആട് 3 യും നടന്‍ സത്യന്റെ കഥ പറയുന്ന ചിത്രവും ഫ്രൈഡേ ഫിലിംസിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്നുണ്ട്.