സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട് ചങ്കു പൊട്ടിക്കരയുന്ന മാതാപിതാക്കളുടെ ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയവെറി തീര്‍ക്കുന്നവര്‍: ഉണ്ണി മുകുന്ദന്‍

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി മരിച്ച ലിനു ഈ പ്രളയത്തിന്റെ കണ്ണീരോര്‍മ്മയാണ്. ചാലിയാര്‍ കര കവിഞ്ഞ് ഒറ്റപ്പെട്ടു പോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനായി പോകവേയായിരുന്നു ലിനുവിന്റെ മരണം. എന്നാല്‍ സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട് ചങ്കു പൊട്ടിക്കരയുന്ന മാതാപിതാക്കളുടെ ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയവെറി തീര്‍ക്കുന്നവരെ കണ്ടു എന്നു പറയുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഉണ്ണി മുകുന്ദന്‍ വിഷമകരമായ യാഥാര്‍ത്ഥ്യത്തെ ചൂണ്ടിക്കാട്ടിയത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്…

“കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍. നേരം വെളുത്തപ്പോള്‍ സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട മാതാപിതാക്കളുടെ ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീര്‍ക്കുന്ന ഒരുപാട് പേരെ കണ്ടു.”

“രാഷ്ട്രീയവും ജാതിയും മതവും മറന്ന് ഒന്നിക്കേണ്ട സമയം ആണിത്,ലിനു സ്വന്തം ജീവന്‍ ബലിയാടാക്കി മരിച്ചതും നൗഷാദിക്ക സ്വന്തമെന്ന് ഉള്ളതെല്ലാം തന്ന് ജീവിക്കുന്നതും നമുക്ക് വേണ്ടിയാണ്.ഇരുവരും ഇത് കൊടിയുടെ നിറമോ മതത്തിന്റെ പെരുമായോ നോക്കി ചെയ്തത് അല്ല, ഈ ഒരു അവസാന നിമിഷം എങ്കിലും ഈ ഒരു ചേരിതിരിവ് മറന്ന് എല്ലാവരും ഒന്നിക്കണം എന്ന് പ്രാര്‍ത്ഥിക്കുന്നു.” ഉണ്ണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Read more

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനാണ് ക്യാംപില്‍ നിന്നും ലിനു പോയത്. ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനാണ് യുവാക്കള്‍ രണ്ടു സംഘമായി 2 തോണികളില്‍ പോയത്. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. തിരികെ വന്നപ്പോഴാണ് യുവാവിനെ കാണാനില്ലെന്നറിഞ്ഞത്. ബന്ധുവീടുകളില്‍ അന്വേഷിച്ചു. തുടര്‍ന്ന്, അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.