'പൃഥ്വിരാജ് ആര്‍എസ്എസിനെ ഭയന്നു പിന്മാറുന്ന ഭീരുവല്ല'; അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ആര്‍ക്കും പറയാമെന്ന് ടൊവിനോ

“ആമി”യില്‍ നിന്ന് വിദ്യാബാലനും, പൃഥ്വിരാജും ആര്‍എസ്എസിനെ പേടിച്ച് പിന്മാറിയതാണെന്ന് വിശ്വസിക്കുന്നില്ലന്ന് ടൊവീനോ തോമസ്. ഞാന്‍ നല്ല ബന്ധം പുലര്‍ത്തുന്ന ഒരാളാണ് പൃഥ്വിരാജ്. എന്റെ കരിയറിലെ എന്ത് പ്രശ്നങ്ങളും കൃത്യമായി ശ്രദ്ധിച്ച് മറുപടി തരുന്ന ഒരാളാണ് അദ്ദേഹം. ആരെങ്കിലും പറഞ്ഞുപേടിപ്പിച്ചതിന്റെ പേരില്‍ പിന്മാറുന്ന ഒരു ഭീരുവല്ല പൃഥ്വിരാജ് എന്ന് അദ്ദേഹത്തിനെ അടുത്തറിയുന്നവര്‍ക്ക് അറിയാമെന്ന് ദേശാഭിമാനി വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ വ്യക്തമാക്കി. പൃഥ്വിരാജ് ആര്‍എസ്എസിനെ ഭയന്നാണ് ആമിയില്‍ നിന്ന് പിന്മാറിയതെന്നും പകരക്കാരനായാണ് ടൊവീനോ വന്നതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതു തള്ളിയാണ് ഇപ്പോള്‍ ടൊവിനോ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.

കമല്‍ സാര്‍ എന്നെ ഈ പ്രൊജക്ടിന് വിളിച്ചപ്പോള്‍ ഞാനാദ്യം വിളിച്ചതും “ചെയ്തോട്ടേ” എന്ന് ചോദിച്ചതും പൃഥ്വിരാജിനോടാണ്. വളരെ തിരക്കുപിടിച്ച ഷെഡ്യൂളിലാണ് അദ്ദേഹം. ഞാന്‍ സിനിമയിലെത്തിയിട്ട് അഞ്ചുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ. മാത്രമല്ല 2015ല്‍ മൊയ്തീന്‍ കഴിഞ്ഞതിനുശേഷം മാത്രം സിനിമയില്‍ തിരക്കുള്ള നടനായ ആളുമാണ്.

ആ എനിക്ക് ഇപ്പോഴത്തെ ഈ തിരക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്നില്ല. ഡേറ്റിന്റെയും മറ്റും കാര്യത്തില്‍ ഞാന്‍ ശരിക്കും ബുദ്ധിമുട്ടുകയാണ്. എനിക്കിത്ര തിരക്കുണ്ടെങ്കില്‍ പൃഥ്വിരാജിന് എത്ര തിരക്കുണ്ടാകും എന്ന് നമുക്കൂഹിക്കാവുന്നതേയുള്ളൂ.പുറത്തുള്ളവര്‍ക്കതെത്ര അറിയുമെന്നെനിക്കറിയില്ല. പക്ഷേ, എനിക്കത് കൃത്യമായി മനസ്സിലാകും. ഞാനിത് ചെയ്തോട്ടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പുള്ളി എനിക്കയച്ച മെസേജ് “പ്ലീസ് പ്ലീസ് പ്ലീസ് ഡൂ ഇറ്റ്” എന്നാണ്.

അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ആര്‍ക്കും പറയാം. അത്തരക്കാര്‍ അത് പറഞ്ഞും എഴുതിയും കൊണ്ടേയിരിക്കും. നമുക്കെന്തുചെയ്യാന്‍ പറ്റുമെന്നും അദേഹം ചോദിക്കുന്നു.

അതുകൊണ്ട് ചിലപ്പോള്‍ അവര്‍ക്ക് മനസ്സുഖം കിട്ടുമായിരിക്കും. അതുകൊണ്ട് അവരെയും ഞാന്‍ മോശക്കാരായി കാണുന്നില്ല. അത്തരം ഗോസിപ്പുകള്‍ വായിക്കാന്‍ ഇവിടെയാളുകളുള്ളതുകൊണ്ടാണല്ലോ അവര്‍ എഴുതുന്നത്.

അവരുടെ സംസ്‌കാരം അവര്‍ കാണിക്കുന്നു. വേറെ ചിലരുണ്ട് “ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം” എന്നു പറയുന്നതുപോലെയെന്നും ടൊവിനോ പറയുന്നു.