'മുപ്പത് ദിവസവും രാത്രിയില്‍ ഫൈറ്റ് സീനുകള്‍ മാത്രം, ആനയെ കണ്ട്രോള്‍ ചെയ്യുക എളുപ്പമായിരുന്നില്ല'; അജഗജാന്തരത്തെ കുറിച്ച് ടിനു പാപ്പച്ചന്‍

ഗംഭീര ആക്ഷന്‍ രംഗങ്ങളുമായാണ് ആന്റണി വര്‍ഗീസ് ചിത്രം ‘അജഗജാന്തരം’ എത്തുന്നത്. 49 ദിവസം നടന്ന ചിത്രീകരണത്തില്‍ 30 ദിവസവും ഫൈറ്റ് സീന്‍ ആണ് ഷൂട്ട് ചെയ്തത് എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ ടിനു പാപ്പച്ചന്‍ പറയുന്നത്.

ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ അരങ്ങേറുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളുമാണ് അജഗജാന്തരത്തിന്റെ പ്രമേയം. കൂടുതലും ചിത്രീകരണം നടന്നത് രാത്രിയാണ് എന്നാണ് സംവിധായകന്‍ പറയുന്നത്.

ആന വലിയൊരു ഘടകമാണ്. ആനയെ കണ്ട്രോള്‍ ചെയ്യുക എന്നത് ഒട്ടും എളുപ്പമല്ല. സിനിമ ഷൂട്ട് ചെയ്തത് 49 ദിവസം കൊണ്ടാണ്. അതില്‍ മുപ്പത് ദിവസത്തോളം ഫൈറ്റ് സീനുകളായിരുന്നു ചിത്രീകരിച്ചത്. കാരണം ക്ലൈമാക്സ് ഒരു വലിയ ഇവെന്റാണ്. പൂരം നടക്കുന്നതിനിടയില്‍ അത്രയും ആളുകള്‍ക്കിടയില്‍ നടക്കുന്ന ഒരു ഇവന്റ്ഫുള്‍ ക്ലൈമാക്സാണ്.

കുറച്ച് വലിയൊരു ആക്ഷന്‍ പ്രൊസസായിരുന്നു. അത് മുഴുവന്‍ രാത്രിയാണ് ചിത്രീകരിച്ചത്. അതു കൊണ്ടാണ് അത്രയും സമയം ഫൈറ്റ് സീനുകള്‍ ഷൂട്ട് ചെയ്യാന്‍ എടുക്കേണ്ടി വന്നത് എന്നാണ് ടിനു പാപ്പച്ചന്‍ ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Read more

ആന്റണി വര്‍ഗീസിനൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.