എന്നെ വകവരുത്താന്‍ സിനിമയ്ക്കുള്ളില്‍ നിന്നു തന്നെ ശ്രമങ്ങളുണ്ടായി, ഭക്ഷണത്തില്‍ വരെ വിഷം ചേര്‍ത്തു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ത്യാഗരാജന്‍

വിവിധ ഭാഷകളിലായി രണ്ടായിരത്തിലധികം സിനിമകള്‍ക്ക് സംഘട്ടനമൊരുക്കിയ സ്റ്റണ്ട് മാസ്റ്ററാണ് ത്യാഗരാജന്‍ . പുലികേശിയുടെ സഹായിയാണ് ത്യാഗരാജന്‍ സിനിമാലോകത്ത് എത്തുന്നത്. എന്നാല്‍ അത്ര എളുപ്പമായിരുന്നില്ല തന്റെ ആദ്യകാലങ്ങളിലെ സിനിമാ ജീവിതമെന്ന് മാസ്റ്റര്‍ പറയുന്നു. അന്നത്തെ സൂപ്പര്‍ താരങ്ങളായ എം.ജി.ആറിനും ശിവാജി ഗണേശനും തന്നോട് തുടക്കത്തില്‍ കുറച്ച് എതിര്‍പ്പുണ്ടായിരുന്നു. ധാരാളം വധഭീഷണികള്‍ നേരിടേണ്ടി വന്നതായും, എം.ജി.ആര്‍ കാരണമാണ് താന്‍ ജീവിച്ചിരിക്കുന്നതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ത്യാഗരാജന്‍ പറയുന്നു.

“എന്നെ വകവരുത്താന്‍ സിനിമയ്ക്കുള്ളില്‍ നിന്നു തന്നെ ശ്രമങ്ങള്‍ നടന്നിരുന്നു. ഒരു വര്‍ഷം 65 പടങ്ങള്‍ക്ക് വരെ ഫൈറ്റ് മാസ്റ്റര്‍ ആയിരുന്ന എന്നോട് പലര്‍ക്കും പക തോന്നുക സ്വാഭാവികം. കഴിക്കുന്ന ഭക്ഷണത്തില്‍ വരെ വിഷം ചേര്‍ത്തു തന്നിട്ടുണ്ട്. ഈശ്വരാധീനം കൊണ്ടു മാത്രമാണ് അന്ന് ആ ഭക്ഷണം കഴിക്കാതെ ഞാന്‍ രക്ഷപ്പെട്ടത്. എന്നെ വകവരുത്താനുള്ള ശ്രമങ്ങളെ കുറിച്ച് എം.ജി.ആറിനോട് ഞാന്‍ പറഞ്ഞു. എന്തുവന്നാലും ഞാന്‍ നോക്കാമെന്ന് അദ്ദേഹം ഉറപ്പു തന്നു.

മദിരാശിയില്‍ സിനിമാ പ്രവര്‍ത്തകര്‍ ഒത്തുകൂടിയ ഒരു ചടങ്ങില്‍ വെച്ച് എം.ജി.ആര്‍ പരസ്യമായി പറഞ്ഞു. ത്യാഗരാജന്റെ ശരീരത്തില്‍ ഒരുതരി മണ്ണു വീഴ്ത്താന്‍ ഞാന്‍ അനുവദിക്കില്ല. ഇന്നോ നാളെയോ ഒരു ആക്സിഡന്റിലൂടെ ജീവിതം അവസാനിക്കുമെന്ന് കരുതിയിരുന്ന എനിക്ക് എം.ജി.ആര്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഷൂട്ടിംഗിന് പോകുമ്പോഴും വരുമ്പോഴും എന്റെ വാഹനത്തിന് മുന്നിലും പിന്നിലുമായി പൊലീസ് വണ്ടികള്‍ അകമ്പടി നല്‍കി. എം.ജി.ആറിന്റെ ആ കരുതല്‍ നാലു വര്‍ഷം തുടര്‍ന്നു”.