അന്ന് ആ സിനിമയുടെ ഷൂട്ടിംഗിനിടെ ഞാൻ ചിത്രയുടെ മുഖത്ത് അടിച്ചു: മഞ്ജു വാര്യർ

മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് മഞ്ജു വാര്യർ. ഇപ്പോഴിതാ ഷൂട്ടിങ്ങിനിടെ തനിക്ക് സംഭവിച്ച അബദ്ധത്തെ കുറിച്ച് മഞ്ജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ചും, അപകടത്തെ കുറിച്ചും മഞ്ജു വാര്യര്‍ പറഞ്ഞത്. അവതാരകന്റെ രസകരമായിട്ടുള്ള ചോദ്യത്തിന് മറുപടി പറയവേയാണ് തനിക്ക് പറ്റിയ അബദ്ധങ്ങളെ കുറിച്ച് നടി പറഞ്ഞത്. സിനിമയിലെത്തിയ തുടക്കകാലത്ത് തനിക്കും അബദ്ധം സംഭവിച്ചിട്ടുണ്ട്.

ആറാം തമ്പുരാന്‍ സിനിമയില്‍ നടി ചിത്രയെ താന്‍ അടിക്കുന്നൊരു സീനുണ്ട്. അന്ന് ചിത്ര ചേച്ചിയ്ക്ക് തന്റെ കൈയ്യില്‍ നിന്നും ശരിക്കും അടി കൊണ്ടു. ഇത്ര അകലത്തില്‍ നില്‍ക്കണമെന്നുണ്ട്, അതൊക്കെ നോക്കിയെങ്കിലും ഷോട്ടിന്റെ സമയത്ത് താന്‍ മുന്നോട്ട് വന്നിട്ട് അടിക്കുകയായിരുന്നു. അന്ന് അത് ചേച്ചിയുടെ കവിളത്ത് കൊണ്ടു. അടി കൊണ്ടെങ്കിലും ചേച്ചി അന്ന് തന്നെ തിരിച്ചടിച്ചില്ലെന്നും അവർ പറഞ്ഞു.

പിഴവുകള്‍ ആരുടെ ഭാഗത്ത് നിന്നും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും മഞ്ജു  കൂട്ടിച്ചേർത്തു.  സിനിമയില്‍ അഭിനയിക്കുന്നതിനിടെ സംഭവിച്ച അപകടത്തിലൂടെ ശരീരത്തിന്റെ പലയിടത്തും ചതവും മുറിവുമൊക്കെയുണ്ട്. ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയൂടെ ഷൂട്ടിങ്ങിനിടെ  ഒരു സീനില്‍ അയണ്‍ ബോക്‌സ് കൊണ്ട് അടിക്കുന്ന ഒരു സീനുണ്ട്. അന്ന്  ശരിക്കും അതിന്റെ പ്ലഗ് വന്ന് തലയില്‍ കൊണ്ട് നെറ്റി പൊട്ടി. ചോര ഒഴുകുന്നത് കണ്ട് ആശുപത്രിയില്‍ കൊണ്ട് പോയി സ്റ്റിച്ച് ഇട്ടു.

തന്നെ അടിച്ച വില്ലന്‍ കഥാപാത്രം ചെയ്ത ആൾ അന്ന് ശരിക്കും പേടിച്ച് പോയി. കുറേ നാള്‍ അദ്ദേഹത്തിന് കുറ്റബോധം ആയിരുന്നുവെന്നും മഞ്ജു പറയുന്നത്. പിന്നീട് അദ്ദേഹത്തെ കാണുമ്പോള്‍ ഈ മുറിവിനെ പറ്റി പറഞ്ഞ് കുത്തി നോവിക്കാറുണ്ടായിരുന്നുവെന്നും മഞ്ജു വാര്യർ പറഞ്ഞു.