'എന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞെന്ന് തോന്നി, ഒന്നും രണ്ടുമല്ല ഏഴ് വര്‍ഷമാണ് കാത്തിരുന്നത്'

ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തനിക്ക് മികച്ച അവസരങ്ങളും കഥാപാത്രങ്ങളും ലഭിച്ചതെന്ന് നടി സ്വാസിക. 2009ല്‍ പുറത്തെത്തിയ “വൈഗ” എന്ന സിനിമയിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് എത്തുന്നത്. എന്നാല്‍ അതിന് ശേഷം പ്രേക്ഷകരുടെ മനസില്‍ തട്ടി നില്‍ക്കുന്ന തരത്തിലുള്ള ഒരു കഥാപാത്രം ചെയ്യാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് സ്വാസിക പറയുന്നു. ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് മികച്ച അവസരങ്ങളും കഥാപാത്രങ്ങളും തന്നെ തേടിയെത്തിയത് എന്ന് സ്വാസിക വ്യക്തമാക്കുന്നത്.

“”തമിഴ് സിനിമ വൈഗയിലൂടെയായിരുന്നു അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ചിത്രം വിജയം നേടി. എന്നാല്‍ എനിക്ക് മോശം സമയമായിരുന്നു. എന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞെന്ന് അപ്പോള്‍ തോന്നി. രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് മലയാളത്തില്‍ “കാറ്റ് പറഞ്ഞ കഥ” യില്‍ അഭിനയിക്കുന്നത്. അതിനുശേഷം കുറെ സിനിമകള്‍ ചെയ്തു. പ്രേക്ഷകന്റെയോ എന്റെയോ മനസില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രം പോലുമില്ല. ശരിക്കും സ്ട്രഗിള്‍ ചെയ്തു. എന്തു ചെയ്യണമെന്ന് അറിയില്ല. ഒരു സിനിമയില്‍ പോലും അഭിനയിക്കാതെ വെറുതേ വീട്ടിലിരുന്ന വര്‍ഷങ്ങള്‍. എന്നാല്‍ സിനിമ ഉപേക്ഷിച്ചു പോവണമെന്ന തോന്നല്‍ മാത്രം ഉണ്ടായില്ല.””

“”വലിയ ഒരു ബ്രേക്കിനുശേഷം അഭിനയിച്ച സിനിമയാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. “തേപ്പുകാരി” എന്ന വിളിപ്പേരിലൂടെ ഞാനും നീതു എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. പ്രേക്ഷകര്‍ മാത്രമല്ല, സിനിമയില്‍ ഉള്ളവരും എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് അതിനുശേഷമാണ്. കരിയര്‍ ബ്രേക്ക് തന്നതും സമയം മാറ്റി മറിച്ചതും കട്ടപ്പനയിലെ ഋത്വിക് റോഷനാണ്. ആ സിനിമയുടെ തുടര്‍ച്ച പോലെ നല്ല കഥാപാത്രങ്ങള്‍ എത്താന്‍ തുടങ്ങി”” എന്ന് സ്വാസിക ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.