മകനെ കണ്ടിറങ്ങുന്ന ഷാരൂഖിനെ വേട്ടായാടുന്ന വീഡിയോ കണ്ടു തളര്‍ന്നു, ഈ നിലപാട് കാണുമ്പോള്‍ കൗതുകം തോന്നുന്നു: ശ്രുതി ഹരിഹരന്‍

ഷാരൂഖ് ഖാനെ മാധ്യമങ്ങളും പൊതു ജനങ്ങളും വേട്ടയാടുന്നതിന് എതിരെ നടി ശ്രുതി ഹരിഹരന്‍. ആര്യന്‍ ഖാന്റെ ജാമ്യം തള്ളിയ സാഹചര്യത്തില്‍ ഷാരൂഖ് ഖാന്‍, മകനെ കാണാന്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ എത്തിയിരുന്നു. മകനെ കണ്ട് പുറത്തിറങ്ങിയ ഷാരൂഖിന് ചുറ്റും ജനങ്ങളും മാധ്യമങ്ങളും തടിച്ചു കൂടിയ കാഴ്ച തന്നെ അസ്വസ്ഥയാക്കി എന്നാണ് ശ്രുതി കുറിച്ചിരിക്കുന്നത്.

”മകനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു സൂപ്പര്‍സ്റ്റാര്‍ പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളും പൊതു ജനങ്ങളും വേട്ടയാടുന്ന വീഡിയോകള്‍ ഇന്ന് എന്നെ വല്ലാതെ അസ്വസ്ഥയാക്കി. സമൂഹം ഇത്തരം കാര്യങ്ങളോട് പ്രതികരിയ്ക്കുന്ന രീതി മനസ്സിലാക്കാന്‍ കഴിയുന്നില്ല. നിയമത്തിന് മുന്നില്‍ ആരും ചെറുതല്ല, വലുതല്ല എന്ന സത്യം അംഗീകരിയ്ക്കുമ്പോഴും, സമൂഹത്തിന്റെ നിലപാടുകള്‍ കാണുമ്പോള്‍ എനിക്ക് കൗതുകം തോന്നുന്നു” എന്നാണ് ശ്രുതി കുറിച്ചിരിക്കുന്നത്.

നേരത്തെ സിനിമാ ലൊക്കേഷനുകളില്‍ തനിക്ക് ഉണ്ടായ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ശ്രുതി തുറന്ന് പറഞ്ഞപ്പോള്‍ ഇതേ രീതിയില്‍ മാധ്യമങ്ങളും പൊതു ജനങ്ങളും നടിയെ വേട്ടയാടിയിരുന്നു. സിനിമാ കമ്പനി എന്ന സിനിമയിലൂടെയാണ് ശ്രുതി ഹരിഹരന്‍ അഭിനയരംഗത്തേക്ക് എത്തിയത്. തമിഴ്, കന്നഡ സിനിമകളിലും സജീവമാണ് താരം.

അതേസമയം, ഷാരൂഖ് ഖാന്‍ ഏകദേശം 20 മിനിറ്റോളം ആര്യനുമായി സംസാരിച്ചെന്നാണ് ജയില്‍ അധികാരികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. താരം ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും കാണാനെത്തിയ ആരാകരുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു. അവരെ നിരാശരാക്കാനും താരം തയ്യാറായില്ല. മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടുന്നതിനിടെ ആരാധകരെ താരം കൈകൂപ്പി അഭിവാദ്യം ചെയ്തു.

കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ആര്യന്‍ ഖാനൊപ്പം കൂട്ടുപ്രതികളായ മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി. ഇതിന് പിന്നാലെയാണ് ഷാരൂഖ് ഖാന്‍ മകനെ കാണാന്‍ ജയിലില്‍ എത്തിയത്.