'ലൂസിഫറിലെ ഗോമതിയല്ലേ...?', എനിക്ക് കിട്ടിയ അംഗീകാരങ്ങളില്‍ ഏറ്റവും വലുത് ആ കുട്ടിയുടെ പ്രതികരണമായിരുന്നു: ശ്രീയ രമേശ്

സീരിയല്‍ ലോകത്ത് നിന്ന് സിനിമയിലെത്തിയ നടിയാണ് ശ്രീയ രമേശ്. ചെറിയ വേഷങ്ങളിലാണെങ്കിലും പതിനഞ്ചോളം ചിത്രങ്ങളില്‍ ശ്രീയ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ലൂസിഫറിലെ ഗോമതി ശ്രീയയ്ക്ക് ഏറെ പ്രേക്ഷക ശ്രദ്ധ നേടികൊടുത്ത കഥാപാത്രമാണ്. ഗോമതിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ താനും ശ്രദ്ധിച്ചിരുന്നുവെന്നും ആദ്യമെല്ലാം അത് കണ്ടപ്പോള്‍ വിഷമം തോന്നിയെങ്കിലും പിന്നീട് പ്രശ്‌നമല്ലാതായിമാറിയെന്നും ശ്രീയ പറയുന്നു.

“ഗോമതിയായി പ്രേക്ഷകര്‍ എന്നെ തിരിച്ചറിയുന്നത് അംഗീകാരമായി കാണുന്നു. എന്റെ സുഹൃത്തുക്കളില്‍ പലരും ചോദിച്ചു, എന്തിനാണ് അങ്ങനെയൊരു വേഷം ചെയ്തത് എന്ന്. എനിക്കതില്‍ അഭിമാനം മാത്രമേയുള്ളൂ. ഈയടുത്ത് ഒരു സംഭവമുണ്ടായി. ഞാന്‍ ഒരു ഹോസ്പിറ്റലില്‍ പോയപ്പോള്‍ അവിടെ ഒരു അച്ഛനും അമ്മയും കുട്ടിയും ഡോക്ടറെ കാണാന്‍ ഇരിക്കുന്നുണ്ടായിരുന്നു. ഓട്ടിസമുള്ള കുഞ്ഞായിരുന്നു. ആ കുട്ടി എനിക്ക് നേരേ കൈചൂണ്ടി എന്തോ പറയുന്നുണ്ട്, മാതാപിതാക്കള്‍ അവനെ അടക്കിയിരുത്താന്‍ ശ്രമിക്കുന്നുണ്ട്. എനിക്ക് ആദ്യം എന്താണെന്ന് മനസ്സിലായില്ല.”

“എ.ടി.എം കൗണ്ടറില്‍ നിന്ന് പണമെടുക്കാന്‍ പോയപ്പോള്‍ അവന്റെ അച്ഛനും അമ്മയും എന്റയടുത്ത് വന്നു. “മാഡം സിനിമയിലുള്ള ആളല്ലേ, മോന്‍ കുറേ നേരമായി മാഡത്തിനോട് സംസാരിക്കണം എന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നു. ഒന്നു അടുത്തേക്ക് ചെല്ലാമോ” അവര്‍ ചോദിച്ചു. ഞാന്‍ അവന്റെ അടുത്ത് ചെന്നപ്പോള്‍ ഒരൊറ്റ ചോദ്യം, “ലൂസിഫറിലെ ഗോമതിയല്ലേ…? ” അങ്ങനെ ഒരു ചോദ്യം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. എനിക്ക് ഇതുവരെ കിട്ടിയ അംഗീകാരങ്ങളില്‍ ഏറ്റവും വലുത് ആ മോന്റെ പ്രതികരണമായിരുന്നു.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ശ്രീയ പറഞ്ഞു.