'രണ്ടാം വിവാഹം എന്റെ ശരീരത്തെ ബാധിച്ച വിഷബാധയായിരുന്നു'

മകളെ മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് ഭര്‍ത്താവിനെതിരെ പരാതി നല്‍കി ബോളിവുഡ് നടി ശ്വേത തിവാരി രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. തന്റെ ആദ്യ ബന്ധത്തിലെ മകളായ പാലകിനെ രണ്ടാം ഭര്‍ത്താവ് അഭിനവ് കോഹ്ലി അധിക്ഷേപിക്കുകയും ഉപദ്രവിക്കുയും ചെയ്തെന്നാണ് ശ്വേത പരാതിയില്‍ പറഞ്ഞത്. സ്ഥിരമായി മദ്യപിക്കുന്ന അഭിനവ് തന്നെയും ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്നും ശ്വേത വെളിപ്പെടുത്തിയിരുന്നു. രണ്ടാം വിവാഹം തന്റെ ശരീരത്തെ ബാധിച്ച വിഷബാധയായിരുന്നു എന്നും അത് നീക്കിയതിനു ശേഷം താനിപ്പോള്‍ തികച്ചും സന്തോഷവതിയാണെന്നുമാണ് ശ്വേത പറയുന്നത്.

“എന്നെ വളരെ വേദനിപ്പിച്ചിരുന്ന ഒരു വിഷബാധയുണ്ടായിരുന്നു. അത് ഞാന്‍ നീക്കം ചെയ്തു. ആളുകള്‍ കരുതിയിരുന്നത് അത് എന്റെ കൈയായിരുന്നു എന്നാണ്, എന്റെ ശരീരത്തിന്റെ ഭാഗം. എന്നാല്‍ അവര്‍ ഒന്നു മനസിലാക്കേണ്ടതുണ്ട്. അത് വിഷബാധയായിരുന്നു. എനിക്ക് അത് കളയണമായിരുന്നു. ഇപ്പോള്‍ ഞാന്‍ വീണ്ടും ആരോഗ്യവതിയായി. ഞാന്‍ സന്തുഷ്ടവതിയായിട്ട് അഭിനയിക്കുകയാണെന്ന് ചിന്തിക്കരുത്. ഞാന്‍ ശരിക്കും സന്തോഷവതിയാണ്.” ശ്വേത പറഞ്ഞു.

ശ്വേതയുടെയും നടന്‍ രാജാ ചൗധരിയുടെയും മകളാണ് പാലക് ചൗധരി. 1998- ല്‍ വിവാഹിതരായ ഇവര്‍ 2007- ല്‍ വേര്‍പിരിഞ്ഞിരുന്നു. 2013- ലാണ് ശ്വേത അഭിനവിനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ ഒരു ആണ്‍കുഞ്ഞുണ്ട്.