അവാര്‍ഡ് കിട്ടിയപ്പോള്‍ അച്ഛനെ അങ്ങോട്ട് വിളിച്ചു, അഹങ്കരിച്ചു പോകും എന്നു കരുതിയാകും പുകഴ്ത്തി പറയാത്തത്: ഷോബി തിലകന്‍

മോനേ, മക്കളേ എന്നൊന്നും വിളിച്ച് സ്നേഹം പ്രകടിപ്പിച്ചിരുന്ന ആളല്ലായിരുന്നു അച്ഛന്‍ തിലകന്‍ എന്ന് നടന്‍ ഷോബി തിലകന്‍. ഡബ്ബിംഗ് അച്ഛന്‍ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും മിമിക്രി ചെയ്യുന്നത് അച്ഛന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നാണ് താരം പറയുന്നത്.

“പഴശ്ശിരാജ” സിനിമയിലൂടെയാണ് ഷോബി തിലകന് ആദ്യമായി ഡബ്ബിംഗില്‍ കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡ് കിട്ടിയപ്പോള്‍ അച്ഛനെ വിളിച്ചു പറഞ്ഞു. അച്ഛന്റെ സ്ഥാനത്ത് താന്‍ ആണെങ്കില്‍ ഉടനെ മക്കളെ പോയിക്കണ്ട് കെട്ടിപ്പിടിച്ച് ഒരു ഉമ്മയൊക്കെ കൊടുക്കും.

അച്ഛന്‍ വിളിക്കില്ല എന്ന് അറിയാവുന്നതു കൊണ്ട് താന്‍ അങ്ങോട്ട് വിളിച്ചു. “ആ നന്നായി” എന്നാണ് അച്ഛന്‍ പറഞ്ഞത്. ആ പറഞ്ഞത് വലിയൊരു കാര്യമാണെന്ന് അറിയാം. അച്ഛന്‍ ഒരിക്കലും തങ്ങള്‍ മക്കളെ തങ്ങള്‍ കേള്‍ക്കെ പുകഴ്ത്തി പറഞ്ഞിട്ടില്ല. ഒരുപക്ഷേ അഹങ്കരിച്ചു പോകും എന്നു കരുതിയായിരിക്കും എന്ന് ഷോബി തിലകന്‍ പറയുന്നു.

തന്റെ വീട്ടില്‍ അച്ഛന്‍ താമസിച്ച 10 ദിവസങ്ങള്‍ താന്‍ ഒരിക്കലും മറക്കില്ല. ഇത്രത്തോളം സ്നേഹത്തോടെ അച്ഛന്‍ തന്നോട് പെരുമാറിയ മറ്റു സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടില്ല. അത്ഭുതത്തോടെ കണ്ട അച്ഛനെ കുട്ടിയെ പോലെയാണ് അവസാന നാളുകളില്‍ താന്‍ നോക്കിയിരുന്നതെന്നും ഷോബി തിലകന്‍ പറഞ്ഞു.