നീ തടിച്ചിട്ട് എന്നെ പറയരുതെന്ന് മുന്നറിയിപ്പ് തരുമായിരുന്നു, ശാരീരിക ബുദ്ധിമുട്ടുകള്‍ സഹിക്കാനാവാതെ ഇരിക്കാന്‍ നിലത്ത് ഹോള്‍ ഉണ്ടാക്കേണ്ടി വന്നു: ശോഭന

തനിക്ക് ഏറെ പ്രിയപ്പെട്ട ഒരാളെ കുറിച്ച് വാചാലയായി നടി ശോഭന. തന്റെ നൃത്ത പരിപാടികള്‍ക്കായി വസ്ത്രാലങ്കാരം ചെയ്തിരുന്ന അയ്യേലു ഗാരുവിനെ കുറിച്ചാണ് ശോഭനയുടെ പോസ്റ്റ്. ഒരിക്കല്‍ പോലും കോസ്റ്റ്യൂം ട്രയലിനായി താന്‍ പോയിട്ടില്ല. നീ തടി വച്ചിട്ട് എന്നെ പറയരുത് എന്ന് ഓരോ തവണ ഓര്‍ഡര്‍ കൊടുക്കുമ്പോഴും അദ്ദേഹം മുന്നറിയിപ്പ് തരുമായിരുന്നു എന്ന് താരം പറയുന്നു.

ശോഭനയുടെ കുറിപ്പ്:

ചിത്രത്തില്‍ കാണുന്ന കോസ്റ്റ്യൂം തുന്നിയത് ഒരു മാസ്റ്ററാണ്. ഞാന്‍ അയ്യാലു ഗാരു എന്ന് വിളിച്ചിരുന്ന ആള്‍. തെയ്‌നാംപേട്ടിലെ തന്റെ ചെറിയ കടയില്‍ നിന്നും വരാന്‍ വിസമ്മതിച്ച മാസ്റ്റര്‍ ടെയ്‌ലര്‍. ചമ്രം പടിഞ്ഞ് ഇരിക്കുന്നതിന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ അദ്ദേഹത്തിന് ഇരിക്കാന്‍ നിലത്ത് വട്ടത്തില് മുറിച്ച് ഒരു ഹോള്‍ ഉണ്ടാക്കേണ്ടി വന്നു.

കാരണം സ്റ്റൂളില്‍ ഇരുന്നു പണിയെടുക്കില്ല എന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞുവെന്നും ശോഭന കുറിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും കോസ്റ്റ്യൂം ട്രയലിനായി ഞാന്‍ പോയിട്ടില്ല. ഇടവേള കഴിഞ്ഞു ഉടുക്കേണ്ട വേഷം ഇടവേള സമയത്ത് വന്നെത്തിയ ചില സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്.

പക്ഷേ ഒരിക്കലും കോസ്റ്റ്യൂം വൈകുകയോ പാകമാവാതെ വരുകയോ ഉണ്ടായിട്ടില്ല. നീ തടി വച്ചിട്ട് എന്നെ പറയരുത് എന്ന് ഞാന്‍ ഓരോ തവണ ഓര്‍ഡര്‍ കൊടുക്കുമ്പോഴും അദ്ദേഹം എനിക്ക് മുന്നറിയിപ്പ് തരുമായിരുന്നു. ഞാന്‍ വണ്ണം വയ്ക്കുമായിരുന്നു താനും.