എങ്കിലും എന്റെ വിക്രമൻ സാറേ'; വൈറലായി തിരക്കഥാകൃത്തിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്

പഴയ പരീക്ഷാ ഓര്‍മ്മകള്‍ പങ്കുവച്ചു തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര.

എങ്കിലും എന്റെ വിക്രമൻ സാറേ
********************************
( കോവിഡ് കാരണം മാറ്റിവെച്ച എസ്എസ്എൽസി പരീക്ഷയുടെ രണ്ടാം ഘട്ടം നടക്കുന്ന സമയത്ത്, മാസ്കും സാനിറ്റൈസറും സാമൂഹ്യ അകലവുംതെർമൽ സ്കാനിങ്ങും ഒന്നുമില്ലാത്ത ആ പഴയ പരീക്ഷ ദിനങ്ങൾ ഓർത്തുപോവുകയാണ്)

ആ നിമിഷങ്ങൾ
****************
എന്നുവച്ചാൽ പരീക്ഷയ്ക്കുള്ള ബെൽ അടിച്ചു ചോദ്യപ്പേപ്പർ കയ്യിൽ കിട്ടുന്നതുവരെ ഉള്ള നിമിഷങ്ങൾ.. യുദ്ധ മേഖലയിൽ ബോംബിംഗ് മുന്നറിയിപ്പു കൊടുത്തുകൊണ്ട് മുഴങ്ങുന്ന സൈറണെയാണ് ആ മണിയടി ഓർമിപ്പിക്കുന്നത്.. പരീക്ഷാകേന്ദ്രം മുഴുവൻ അപാരമായ ഒരു നിശബ്ദത ആ മണിയോടെ വ്യാപിക്കുകയാണ്. അപ്പോഴതാ കോറിഡോർ ലൂടെ ചോദ്യപേപ്പറിന്റെ പാക്കറ്റുമായി മജീദ് സാർ.. നമ്മൾ ഒന്ന് സന്തോഷിക്കും.. മജീദ് സാർ ആളൊരു പാവമാണ് പക്ഷേ വിധി എത്ര ക്രൂരനാണ്.. മജീദ് സാർ അപ്പുറത്തെ ക്ലാസ്സിലേക്കാണ് കയറുന്നത്.നമ്മുടെ ക്ലാസ്സിൽ വരുന്നത് ധിക്രത ശക്ത പരാക്രമിയായ വിക്രമൻ സാർ. “വല്ല തുണ്ടോ കിണ്ടോ ഒക്കെ ഉണ്ടെങ്കിൽ…” എന്ന് അർധോക്തിയിൽ നിർത്തും. തുണ്ടു കരുതിയിട്ടുള്ളവരുടെ പാതിജീവൻ അപ്പോൾ തന്നെ പോകും..

ദൈവമേ കൈതൊഴാം
***********************
ചോദ്യപ്പേപ്പർ കയ്യിൽ കിട്ടിയാൽ ചിലർ ആദ്യം ഭക്തിയോടെ കണ്ണിലൊന്നു വയ്ക്കും.. ചോദ്യം എളുപ്പമാക്കി തരേണ്ടതിന്റെ ഉത്തരവാദിത്തം ദൈവത്തിനും കൂടി വിഭജിച്ചു നൽകുകയാണ്..ഇത് കാണുമ്പോൾ ദൈവത്തിനു കലിയാകും വരുന്നത് ..അല്ലെങ്കിൽ തന്നെ ഭൂമിയിലെ നൂറുകൂട്ടം കാര്യങ്ങളിൽ ഇടപെട്ട് നട്ട പ്രാന്ത് പിടിച്ചിരിക്കുകയാണ്.. ഒരാൾക്ക് പുതിയ കാർ സമ്പാദിച്ചു കൊടുക്കണം വേറൊരാൾക്ക് 5000 സ്ക്വയർ ഫീറ്റ് വീട് വച്ച് കൊടുക്കണം മറ്റൊരാൾക്ക് മകളുടെ കല്യാണം നടത്തി കൊടുക്കണം ഇനി ഒരാളുടെ അയൽക്കാരനെ കുത്തുപാള എടുപ്പിക്കണം.. അങ്ങിനെ വാഹന-റിയൽ എസ്റ്റേറ്റ്- വൈവാഹിക- കൊട്ടേഷൻ കാര്യങ്ങളുമായി തെക്കുവടക്ക് ഓട്ടമാണ്.. അതിന്റെ ഇടയിലാണ് ഇനി ഇവരുടെ h2so4 ഉം അശോകചക്രവർത്തിയുടെ ഭരണ പരിഷ്കാരങ്ങളുമൊക്കെ നോക്കാൻ.

സമൂഹം
*********
പരീക്ഷ ഹോൾ പലപ്പോഴും സമൂഹത്തിന്റെ പരിച്ഛേദം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.നമ്മുടെ ചങ്ക് ബ്രോ എന്ന് കരുതിയിരുന്ന സുരേഷ് അതാ നമ്മുടെ കണ്ണു വീഴാതെ അവന്റെ ഉത്തരപേപ്പർ കൈ കൊണ്ട് മറയ്ക്കുന്നു.പക്ഷേ നമ്മളോട് അത്ര സുഖകരമല്ലാതെ പെരുമാറിയിരുന്ന ജോൺകുട്ടി നമുക്ക് കാണത്തക്ക രീതിയിൽ ഉത്തരപ്പേപ്പർ അഡ്ജസ്റ്റ് ചെയ്തു വച്ചു തരുന്നു.. അവനവൻ നന്നാവുന്നതോടൊപ്പം ലോകവും നന്നാവണമെന്ന അവന്റെ മഹത്തായ കാഴ്ചപ്പാടിൽ നമ്മുടെ കണ്ണ് നിറഞ്ഞു പോകുന്നു.. ഇവൻ ചോദിച്ചപ്പോഴാണല്ലോ കഴിഞ്ഞയാഴ്ച നാരങ്ങമുട്ടായി രണ്ടെണ്ണം പോക്കറ്റിൽ ഉണ്ടായിരുന്നിട്ടും കഴിഞ്ഞു എന്ന് കള്ളം പറഞ്ഞതെന്നോർത്തു നമ്മുടെ മാനസം പശ്ചാത്താപ വിവശമാവുന്നു..
ചിലരുണ്ട്, അവൻ കാണിച്ചുതരില്ലെന്നതോ പോട്ടെ ” സാർ ദാസപ്പൻ അൻവറിന്റെ പേപ്പർ നോക്കി എഴുതുന്നു”എന്ന് പരസ്യമായി ഒറ്റുകയും ചെയ്യും.

ആംഗ്യഭാഷ
************
കഥകളി കഴിഞ്ഞാൽ പിന്നെ ആംഗ്യത്തിനും മുദ്രകൾക്കും പ്രാധാന്യമുള്ളത് പരീക്ഷാ ഹോളിൽ ആണ്. “രണ്ടാമത്തെ ഉത്തരം എന്താണ് ” “സാർ അങ്ങോട്ട് നീങ്ങട്ടെ” “കാണിച്ചു തരാമോ പ്ലീസ്” ” ആൻസർ ഷീറ്റ് ഒന്ന് താ” എന്നൊക്കെയുള്ള അഭ്യർത്ഥനകളും അറിയിപ്പുകളും, ഒരുവാക്കും ഉരിയാടാതെ, ആംഗ്യത്തിലൂടെ നമ്മൾ കമ്മ്യൂണിക്കേറ്റു ചെയ്യും..കണ്ണുകൾ കൊണ്ട് ഒരു എസ്സേ പറഞ്ഞു തീർക്കും നമ്മൾ അംഗവിക്ഷേപം നടത്തുമ്പോഴാണ് സാർ പെട്ടെന്ന് ഇങ്ങോട്ട് നോക്കുന്നത്.. ഒരു നിമിഷത്തിന്റെ നൂറിലൊരംശം സമയംകൊണ്ട് മിന്നായം പോലെ നമ്മൾ പൂർവ്വസ്ഥിതി പ്രാപിക്കുന്നു.. അപാരമായ ഏകാഗ്രതയിൽ തപസ്സു ചെയ്യുന്ന യോഗിവര്യന്റെ പ്രശാന്തതയോടെ എഴുത്തു തുടരുന്നു..

അവസാനഘട്ടം
***************
വോട്ടിംഗ് ദിവസം പോളിംഗ് സമയം കഴിയാറാകുമ്പോൾ വോട്ട് ചെയ്യാൻ വേണ്ടി ജനം ഓടി പാഞ്ഞ് വരാറുണ്ടല്ലോ.. അതുപോലെയാണ് പരീക്ഷയിലും.. സമയം തീരാറാകുമ്പോഴാണ് ചിലപ്പോൾ നമുക്ക് അങ്ങോട്ട് എഴുത്തു വരുന്നത്.. ലാസ്റ്റ് ബെൽ മുഴങ്ങുമ്പോൾ കലാശക്കൊട്ടിന്റെ ജഗപൊഗയാണ്.. “മതിമതി ഇങ്ങു താ”എന്ന് സാർ.. “ഒരു മിനിട്ട് സാർ “എന്ന് എഴുത്തിനിടയിൽ നമ്മുടെ അപേക്ഷ.. നമ്മളുമായി ചെറിയതോതിൽ പിടിവലി.. അവസാനം കൂട്ടിക്കെട്ടി ഏൽപ്പിക്കുന്നു.. മിനിമം സമയമെങ്കിലും പരീക്ഷഹോളിൽ ഇരിക്കണം എന്ന നിയമം ഉള്ളതുകൊണ്ട് മാത്രം മനോരാജ്യവും പ്രകൃതിഭംഗിയും ആസ്വദിച്ചു ക്ലാസ്സിലിരിക്കാൻ വിധിക്കപ്പെടുന്നവരുമുണ്ട്. “സാർ ഈ പോർഷൻ പഠിപ്പിച്ചിട്ടില്ലായിരുന്നു ” “ഇത് സിലബസിൽ ഇല്ലാത്ത പാഠത്തിൽനിന്നാണ് ” എന്നൊക്കെ ചോദ്യപേപ്പറിലെ കുറവുകൾ സാറിനെ ഓർമ്മിപ്പിക്കുന്ന പഠിപ്പിസ്റ്റുകൾ ഉണ്ട്.. അപ്പോഴേക്കും നമ്മൾ പക്ഷെ അതിന്റെ ഉത്തരം മനോഹരമായി എഴുതി കഴിഞ്ഞിട്ടുണ്ടാകും പരീക്ഷാഹാളിൽ നമ്മളെ ഏറ്റവും ആധി പിടിപ്പിക്കുന്നത് ഏതുത്തരം എന്തുത്തരം എന്ന് നമ്മൾ തളർന്നിരിക്കുമ്പോൾ ചിലർ എക്സ്പ്രസ് പോലെ പാഞ്ഞു പിടിച്ച് എഴുതുന്നത് കാണുന്നതാണ്.. നമ്മൾ ചോദ്യപേപ്പർ വായിച്ചു തീരുന്നതിനു മുമ്പ് തന്നെ അവൻ അഡീഷണൽ ഷീറ്റിനു കൈനീട്ടി കഴിയും

എക്സിറ്റ് ഫലം
***************
പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ പിന്നെ കൂട്ടം കൂടി നിന്ന് എക്സിറ്റ് ഫലങ്ങൾ നിശ്ചയിക്കുന്ന ഒരു ഏർപ്പാടുണ്ട്.. “അതിന്റെ ഉത്തരം ഇതായിരുന്നോ” “ആണോ രക്ഷപ്പെട്ടു ഞാൻ ഒരു ഊഹം വെച്ച് എഴുതിയതാണ് ” “മൂന്നു മാർക്ക് പോയി” എന്നിങ്ങനെ നഷ്ടങ്ങളും നേട്ടങ്ങളും പങ്കിടുകയാണ്.. വീട്ടിൽ എത്തുമ്പോൾ “എങ്ങനെ ഉണ്ടായിരുന്നു”എന്ന ചോദ്യത്തിന് “കുഴപ്പമില്ല” എന്ന പരമ്പരാഗത മറുപടി കൊടുക്കും…
അമീബ ഇര പിടിക്കുന്നത് എങ്ങിനെ എന്ന ചോദ്യത്തിന് ഒരു ചങ്ങാതി എഴുതിയ ഉത്തരം വൈറൽ ആണല്ലോ.. ഉത്തരം ഇങ്ങനെ…
“സമയം രാത്രി 12 മണി.. കൂട്ടിൽ കുഞ്ഞുങ്ങളുടെ വിശന്നു പൊരിഞ്ഞ കരച്ചിൽ കേട്ട് തള്ളഅമീബ പുറത്തിറങ്ങി.. കായൽ തീരത്ത് കൂടി നടന്നു.. അപ്പോഴതാ ഇര വരുന്നു.. അമീബ ഇരയെ കടിച്ചു കുടഞ്ഞു കൂട്ടിൽ കൊണ്ട് കൊടുത്തു…”
അല്ല പിന്നെ..

(ഇത് നമ്മടെ സെൽഫി എന്ന പുസ്തകത്തിലെ ഒരു ലേഖനഭാഗം)

ചിത്രങ്ങൾ.. പഠിച്ച സ്കൂളുകളിൽ.. പത്രവാർത്ത.. വാമനപുരം മണിയുടെ കാർട്ടൂൺ..തുടങ്ങിയവ