'പലരും ചോദിച്ചു വിഷാദ രോഗമുണ്ടോ? ഓക്കെയല്ലേ എന്ന്'; ഒരു വ്യക്തിയുടെ ജീവിതം സോഷ്യല്‍ മീഡിയ ആക്ടിവിറ്റി അല്ലെന്ന് സംയുക്ത

പലരും തന്നോട് വിഷാദ രോഗമുണ്ടോ എന്ന് ചോദിച്ചിരുന്നതായി നടി സംയുക്ത മേനോന്‍. സിനിമയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ വിട്ട് നിന്നപ്പോഴാണ് പലരും തന്നോട് വിഷാദ രോഗമുണ്ടോ എന്ന് ചോദിച്ചിരുന്നത് എന്നാണ് സംയുക്ത വനിത മാഗസിനോട് പറയുന്നത്. ഒരു വ്യക്തിയുടെ ജീവിതം സോഷ്യല്‍ മീഡിയ ആക്റ്റിവിറ്റിയാണെന്ന് ധരിക്കുന്നതാണ് ഇത്തരം ഊഹാപോഹങ്ങള്‍ക്ക് കാരണമെന്നും സംയുക്ത പറയുന്നു.

“”ഒരു വ്യക്തിയുടെ ജീവിതം സോഷ്യല്‍ മീഡിയ ആക്റ്റിവിറ്റിയാണെന്ന് ധരിക്കുന്നത് കൊണ്ടാണ് ഇത്തരം ഊഹാപോഹങ്ങള്‍ ഉണ്ടാവുന്നത്. സൗകര്യവും സമയവും ഉണ്ടെങ്കിലാണ് ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. പുതിയ കാര്യങ്ങള്‍ വായിക്കാനും പഠിക്കാനും പിന്നെ എന്നെ തന്നെ മെച്ചപ്പെടുത്താനും ശ്രമിക്കുകയായിരുന്നു ഈ സമയത്ത്.””

“”അപ്പോള്‍ പലരും ഡിപ്രസ്ഡാണോ, ഓക്കെയല്ലേ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. ഈ കാലയളവില്‍ ഞാന്‍ വളരെ ഹാപ്പിയായിരുന്നു. സിനിമയില്‍ സ്വാഭാവികമായി വന്ന ഗ്യാപിനൊപ്പം ലോക്ക്ഡൗണ്‍ കൂടിയായപ്പോള്‍ അത് അല്‍പ്പം നീണ്ടു എന്നേയുള്ളു”” എന്നാണ് സംയുക്തയുടെ വാക്കുകള്‍.

ആണും പെണ്ണും എന്ന ആന്തോളജി ചിത്രമാണ് സംയുക്തയുടെതായി അടുത്തിടെ റിലീസ് ചെയ്ത സിനിമ. സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയില്‍ ജയ് കെ. സംവിധാനം ചെയ്ത ചിത്രത്തിലാണ് സംയുക്ത വേഷമിട്ടത്. എറിഡ, വോള്‍ഫ്, ഗാലിപട 2 എന്നിയാണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.