ശ്രീനിവാസന്‍ രക്ഷപ്പെട്ടത് അത്ഭുതകരം; മദ്യപാനം നിര്‍ത്തി, സിഗരറ്റ് വലി കുറച്ചുകൊണ്ടിരിക്കുന്നു- സത്യന്‍ അന്തിക്കാട്

നടന്‍ ശ്രീനിവാസന് മസ്തിഷ്‌കാഘാതം സംഭവിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സംവിധായകനും സുഹൃത്തുമായ സത്യന്‍ അന്തിക്കാട്. വലിയൊരു അത്ഭുതകരമായ രക്ഷപെടലാണ് ശ്രീനിവാസന് ഉണ്ടായിരിക്കുന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. രാവിലെ ശ്രീനിവാസനുമായി സംസാരിച്ചെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍

“കുഴപ്പമൊന്നുമില്ല, വലിയൊരു അത്ഭുതകരമായ രക്ഷപെടലെന്ന് പറയാം. കഴിഞ്ഞ നാല് മാസമായി ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഞങ്ങള്‍ രണ്ടുപേരും കൂടി ആയൂര്‍വേദ ചികിത്സയ്ക്ക് പോകാനുള്ള തീരുമാനത്തിലായിരുന്നു. കഴിഞ്ഞ ദിവസം സംസാരിക്കുമ്പോള്‍ എന്തോ കുഴപ്പം ഉള്ളതുപോലെ തോന്നുന്നതായും ഡോക്ടറെ കാണുകയാണെന്നും ശ്രീനി പറഞ്ഞു. ഹോസ്പിറ്റലില്‍ ചെന്ന് എംആര്‍ഐ സ്‌കാന്‍ എടുത്തു. ഒരു ചെറിയ ബ്ലോക്ക് വരുന്നതിന്റെ സൂചന കണ്ടു. ഉടന്‍ തന്നെ ആസ്റ്റര്‍ മെഡിസിറ്റിയിലെത്തി. അതുകൊണ്ട് സ്ട്രോക്ക് വന്നില്ല. അതിന് മുമ്പ് തന്നെ ട്രീറ്റ്മെന്റ് സ്റ്റാര്‍ട്ട് ചെയ്തു. അതുകാരണം അത്ഭുതകരമായി രക്ഷപെട്ടു. ഇപ്പോള്‍ ചില മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിക്കുന്നൂ എന്നേയുള്ളൂ. ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാനാകും”.

“മുഖത്ത് കോടലോ, അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, കാരണം സ്ട്രോക്ക് വന്നില്ല. വരുന്നതിന് മുന്‍പ് തന്നെ ട്രീറ്റ്മെന്റ് തുടങ്ങിയിരുന്നു. അല്ലെങ്കില്‍ സ്ട്രോക്ക് വരുമായിരുന്നു. വന്നിരുന്നെങ്കില്‍ അത് ഭീകരമായിപ്പോകുമായിരുന്നു. തലച്ചോറിനെ നാല് ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. അതില്‍ മൂന്ന് എണ്ണത്തിന് സ്ട്രോക്ക് വന്നാല്‍ തളരുകയും നാലാമത്തേതില്‍ വന്നാല്‍ മരണം സംഭവിക്കുകയുമാണ്. നാലാമത്തേതില്‍ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയായിരുന്നു കണ്ടത്. അതുകൊണ്ട് തന്നെ അത്ഭുതകരമായ രക്ഷപെടലാണ് സംഭവിച്ചിരിക്കുന്നത്. ദൈവാധീനം എന്നൊക്കെ പറയാവുന്ന ഒരു സംഭവമാണ്. ബിപി കൂടിയതാണ് കാരണം”.

“എന്റെ കൂടെ വരുമ്പോള്‍ നാല്‍പത് സിഗരറ്റ് വരെ ഒരു ദിവസം വലിക്കുമായിരുന്നു. അത് ഇപ്പോള്‍ 14 ആക്കി കുറച്ചിട്ടുണ്ട്. ഇനി അത് പത്തായി കുറയ്ക്കാനുള്ള ശ്രമത്തിലാണ്. അതുപോലെ മദ്യപാനം നിര്‍ത്തലാക്കി. ഇതിലൂടെ ഒന്ന് പേടിച്ചിട്ടുണ്ട്”.

“ഇന്ന് രാവിലെ ഡോക്ടറുമായി സംസാരിച്ചിരുന്നു. ഒരാഴ്ച ഹോസ്പിറ്റലില്‍ കിടക്കേണ്ടി വരും. അതുകഴിഞ്ഞാല്‍ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. 72 മണിക്കൂര്‍ ഒബ്സര്‍വേഷനിലാണ്”.