എന്നെ തീവ്രവാദിയെ പോലെ പൊലീസ് കൈകാര്യം ചെയ്തു; സനല്‍കുമാര്‍ ശശിധരന്‍

ജാമ്യം ലഭിച്ചതിന് പിന്നാലെ പൊലീസിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മറ്റ് വിഷയങ്ങള്‍ കോടതിയെ ധരിപ്പിക്കാനുണ്ടെന്നും അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. തീവ്രവാദികളെ പോലെയാണ് തന്നോട് പൊലീസ് പെരുമാറിയതെന്നും ജാമ്യം ലഭിച്ച ശേഷം സനല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സംവിധായകന്റെ ഫോണ്‍ കോടതിയില്‍ പൊലീസ് ഹാജരാക്കി. എന്നാല്‍ നടി മൊഴി നല്‍കിയ കാര്യങ്ങളിലെ തെളിവുകള്‍ ഫോണില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ഇന്നലെയാണ് സനല്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എളമക്കര പൊലീസ് പാറശ്ശാലയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇന്നലെ രാത്രിയോടെ ആരോഗ്യ പരിശോധനയ്ക്കു ശേഷം സ്റ്റേഷനില്‍ എത്തിച്ച് ജാമ്യം അനുവദിച്ചെങ്കിലും തനിക്കു സ്റ്റേഷന്‍ ജാമ്യം വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു സംവിധായകന്‍. നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റു ചെയ്തത്. അതുകൊണ്ടു തന്നെ കോടതിയില്‍ ഹാജരാക്കിയാല്‍ മതിയെന്നും അവിടെ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊള്ളാം എന്നുമാണ് സനല്‍ ശശിധരന്‍ പറഞ്ഞത്.

സമൂഹമാധ്യമങ്ങളിലൂടെ തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തെന്നാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയിരുന്നത്. തനിക്കെതിരെ മഞ്ജു വാരിയര്‍ പരാതി നല്‍കിയ വിവരം പിടിയിലായ ശേഷമാണ് അദ്ദേഹം അറിയുന്നത്. തനിക്കു ഭീഷണിയുണ്ടെന്നും ഗുണ്ടകളെ ഭയന്ന് ഒളിവില്‍ കഴിയുകയാണെന്നും പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ നടത്തിയ ഫെയ്‌സ്ബുക് ലൈവിനിടെ അദ്ദേഹം പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ പ്രതിക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് തീരുമാനിച്ചെങ്കിലും രാത്രിയോടെ നിലപാടു മാറ്റി സ്റ്റേഷന്‍ ജാമ്യം അനുവദിക്കാവുന്ന ഐപിസി 345 ഡി മാത്രം ചുമത്തുകയായിരുന്നു. പിന്തുടര്‍ന്നു ശല്യം ചെയ്യുക, നിരീക്ഷിക്കുക തുടങ്ങിയ കുറ്റങ്ങളാണ് വകുപ്പു പ്രകാരം നിലനില്‍ക്കുന്നത്.