ഫോണില്‍ വിളിച്ച് വീട്ടില്‍ ഉണ്ടാകുമോ എന്നു തിരക്കി, ഒന്നും മിണ്ടിയില്ല, എന്തെങ്കിലും കെണിയാകുമെന്ന് കരുതിയിരുന്നു: സലിം കുമാര്‍

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സലിം കുമാറിന്റെ വീട്ടിലെത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സിനിമാ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കതില്‍ താരത്തെ ആദരിക്കാനാണ് വി.ഡി സതീശന്‍ സലിം കുമാറിന്റെ വീട്ടില്‍ എത്തിയത്. പ്രതിപക്ഷ നേതാവ് എത്തിയപ്പോഴുള്ള സലിം കുമാറിന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.

രമേഷ് ഡി. കുറുപ്പ് രാവിലെ ഫോണില്‍ വിളിച്ച് വീട്ടില്‍ ഉണ്ടാകുമോ എന്നു തിരക്കി. ഒന്നും മിണ്ടിയില്ല, എന്തെങ്കിലും കെണിയാകുമെന്നാണ് കരുതിയത്. പ്രതിപക്ഷ നേതാവ് വീട്ടിലെത്തുമെന്നോ ആദരിക്കുമെന്നോ ഒന്നും പറഞ്ഞില്ല എന്നാണ് സലിംകുമാര്‍ വി.ഡി സതീശനോട് പറഞ്ഞത്. പ്രതിപക്ഷ നേതാവിനെ കരിക്ക് നല്‍കിയാണ് സലിം കുമാര്‍ സ്വീകരിച്ചത്.

സലിംകുമാറിനെയും ഭാര്യ സുനിതയെയും പൊന്നാട അണിയിച്ച് ആദരിച്ചു. പ്രതിപക്ഷ നേതാവ് ഒപ്പിട്ട മൊമന്റോയും സലിം കുമാറിന് നല്‍കി. സിനിമ-സീരിയല്‍ നടന്‍ വിനോദ് കെടാമംഗലവും ഒപ്പമുണ്ടായിരുന്നു. 1996ല്‍ വിവാഹത്തിന്റെ പിറ്റേ ദിവസമാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്.

ഇഷ്ടമാണ് നൂറുവട്ടം ആണ് താരത്തിന്റെ ആദ്യ സിനിമ. 2000ല്‍ പുറത്തിറങ്ങിയ തെങ്കാശിപട്ടണം താരത്തിന്റെ കരിയറിലെ വഴിത്തിരിവ് ആയി മാറി. കംപാര്‍ട്മെന്റ്, കറുത്ത ജൂതന്‍, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.