'ബി.ജെ.പിക്കാരനാണ് സുരേഷ് ഗോപി, പക്ഷേ അയാള്‍ക്ക് എതിരെ പ്രചാരണത്തിന് പോവാന്‍ ഞാനില്ല'; കാരണം വെളിപ്പെടുത്തി സലിം കുമാര്‍

താന്‍ സുഹൃത്തുക്കള്‍ക്കെതിരെ രാഷ്ട്രീയ പ്രചാരണങ്ങള്‍ നടത്താറില്ലെന്ന് തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് അനുഭാവിയും നടനുമായ സലീം കുമാര്‍. താനൊരു കോണ്‍ഗ്രസ്‌കാരനാണെന്നും രാഷ്ട്രീയം കാരണമാക്കി ഒരു മാര്‍ക്സിസ്റ്റുകാരെനെയോ ബിജെപിക്കാരെനെയോ ശത്രുക്കളായി കാണാറില്ലെന്നും അവരൊക്കെ സുഹൃത്തുക്കളാണെന്നും സലീംകുമാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയാലും തനിക്ക് ഇഷ്ടപ്പെട്ടവര്‍ക്കെതിരെ പ്രചാരണത്തിന് ഇറങ്ങാറില്ല. മുകേഷ് ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. സുരേഷ് ഗോപി ഒരു ബിജെപിക്കാരനാണ് ഇവര്‍ക്കെതിരെ ഞാന്‍ പ്രചാരണത്തിന് പോയില്ല. സലീം കുമാര്‍ ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സലീം കുമാറിന്റെ വാക്കുകള്‍; ‘രാഷ്ട്രീയ കാരണം കൊണ്ട് ഒരു മാര്‍ക്സിസ്റ്റുകാരെനെയോ ബിജെപിക്കാരനെയോ ഞാന്‍ ശത്രുക്കളായി കാണാറില്ല. അവരൊക്കെ എന്റെ സുഹൃത്തുക്കളാണ്. മഹാരാജാസില്‍ ആയിരുന്നപ്പോള്‍ എല്ലാവരും എസ്.എഫ്.ഐക്കാരായിരുന്നു. അമല്‍ നീരദ് അന്‍വര്‍, ആഷിക് അബു അങ്ങനെ കുറച്ചുപേര്‍. അവരൊക്കെയായി ഇപ്പോഴും സൗഹൃദത്തിലാണ്.

സുഹൃത്തുക്കളെ സുഹൃത്തുക്കള്‍ ആയി കാണാനും രഷ്ട്രീയക്കാരെ രാഷ്ട്രീയക്കാര്‍ ആയി കാണാനും എനിക്കറിയാം. ഇലക്ഷന്‍ പ്രചാരണത്തിന് പോയാലും എനിക്കിഷ്ടപ്പെട്ടവര്‍ക്കെതിരെ പ്രചാരണത്തിന് ഞാന്‍ പോകാറില്ല. പി രാജീവ്, മുകേഷ്, ഗണേഷ് കുമാര്‍, സുരേഷ് ഗോപി അദ്ദേഹം ബജെപിക്കാരനാണ് ഞാന്‍ പോയില്ല. അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. അതുകൊണ്ട് സിനിമയില്ലെങ്കില്‍ എനക്ക് ആ സിനിമ വേണ്ട’.