ആ അഞ്ചേക്കറില്‍ വേണ്ടത് പള്ളിയല്ല, സ്‌കൂളോ കോളജോ നിര്‍മ്മിക്കൂ: സല്‍മാന്‍ ഖാന്റെ പിതാവ് സലിം ഖാന്‍

അയോദ്ധ്യ കേസില്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ബോളിവുഡ് തിരക്കഥാകൃത്തും നിര്‍മ്മാതാവും നടന്‍ സല്‍മാന്‍ ഖാന്റെ പിതാവുമായ സലിം ഖാന്‍. മുസ്ലിംകള്‍ക്ക് നല്‍കിയ അഞ്ചേക്കര്‍ ഭൂമിയില്‍ നിര്‍മ്മിക്കേണ്ടത് പള്ളിയല്ലെന്നും സ്‌കൂളാണെന്നും സലിം ഖാന്‍ പറയുന്നു.

“വളരെയധികം പഴക്കമുള്ള ഒരു തര്‍ക്കം പരിഹരിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ ഈ വിധിയെ സ്വാഗതം ചെയ്യുന്നു. ഇനി മുസ്ലിംകള്‍ അയോധ്യ വിധിയെ കുറിച്ച് ചര്‍ച്ച ചെയ്യരുത്. അടിസ്ഥാന പ്രശ്‌നങ്ങളെ കുറിച്ചും അവക്കുള്ള പരിഹാരങ്ങളെ കുറിച്ചുമാകണം ചര്‍ച്ചകള്‍. ഇതെന്തുകൊണ്ടാണ് പറയുന്നതെന്ന് ചോദിച്ചാല്‍ നമുക്കാവശ്യം സ്‌കൂളുകളും ആശുപത്രികളുമാണ്. പള്ളി പണിയുന്നതിന് പകരം അഞ്ചേക്കറില്‍ സ്‌കൂളോ കോളജോ നിര്‍മ്മിക്കണമെന്നാണ് എന്റെ അഭിപ്രായം.” അദ്ദേഹം പറഞ്ഞു.

“ക്ഷമയും സ്‌നേഹവുമാണ് ഇസ്‌ലാമിന്റെ ഗുണങ്ങളെന്നാണ് പ്രവാചകന്‍ പറഞ്ഞത്. അയോധ്യാ വിധിക്കു ശേഷവും ഈ ഗുണങ്ങളിലൂന്നിയാകണം ഓരോ മുസ്‌ലീമും മുന്നോട്ടുപോകേണ്ടത്. സ്‌നേഹവും ക്ഷമയും പ്രകടിപ്പിക്കൂ. പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ടുപോകൂ.” സലിം ഖാന്‍ പറഞ്ഞു.