നിരാശ തോന്നി, അതാണ് ഞാന്‍ പറഞ്ഞത് , പക്ഷേ; വിവാദങ്ങളില്‍ പ്രതികരിച്ച് സായ് പല്ലവി

കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരില്‍ മുസ്ലീംങ്ങള്‍ വധിക്കപ്പെടുന്നതും താരതമ്യം ചെയ്ത് നടി സായ് പല്ലവി നടത്തിയ പ്രസ്താവന വന്‍ വിവാദമായിരുന്നു. നടിയ്‌ക്കെതിരെ പരാതിയുമായി ബജ്‌റംഗ്ദളും രംഗത്തെത്തി. ഇപ്പോഴിതാ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ ഈ വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സായ് പല്ലവി.

സംസാരിക്കുമ്പോള്‍ രണ്ട് പ്രാവശ്യം ചിന്തിക്കും. കാരണം എന്റെ വാക്കുകള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുമോയെന്ന് എനിക്ക് പേടിയുണ്ട്. ഞാന്‍ ഇടതിനേയോ വലതിയനോ പിന്തുണക്കുന്നുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. നിഷ്പക്ഷമായാണ് നില്‍ക്കുന്നെന്നും വ്യക്തമാക്കിയിരുന്നു. ആദ്യം നമ്മളൊരു നല്ല മനുഷ്യരാകണം. അടിച്ചമര്‍ത്തപ്പെട്ടവരെ സംരക്ഷിക്കണം.

കാശ്മീര്‍ ഫയല്‍സ് കണ്ടതിന് ശേഷം ഞാന്‍ അസ്വസ്ഥയായിരുന്നു. എല്ലാ തരം കുറ്റകൃത്യങ്ങളും തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏത് മതത്തിലായാലും. ഇതാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ പലരും അതിനെ തെറ്റായ രീതില്‍ വ്യാഖ്യാനിച്ചു. തെറ്റിനെ ന്യായീകരിക്കുന്നതാണെന്ന് പറഞ്ഞു.

ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ എല്ലാവരുടെ ജീവന്‍ പ്രധാനപ്പെട്ടതും തുല്യവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്‌കൂളില്‍ പഠിക്കുന്ന നാള്‍ മുതല്‍ എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണെന്ന് പറഞ്ഞത് എന്നില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. കുട്ടികള്‍ ഒരിക്കലും മതത്തിന്റെയോ സംസ്‌കാരത്തിന്റെയോ ജാതിയുടേയോ പേരില്‍ വേര്‍തിരിവ് കാണിക്കില്ല.

വളരെ നിഷ്പക്ഷമായി സംസാരിച്ചത് അത്തരത്തില്‍ വ്യാഖ്യാനിച്ചുകണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ഞാന്‍ പറഞ്ഞത് മുഴുവനായും മറ്റൊരു രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. അതൊക്കെ കണ്ടപ്പോള്‍ നിരാശ തോന്നി. ഞാന്‍ പറഞ്ഞ ആ ഭാഗം മാത്രമാണ് പ്രചരിക്കപ്പെട്ടത്. അതിന്റെ പിന്നില്‍ എന്താണെന്നോ ബാക്കി എന്താണെന്നോ ആരും കണ്ടിട്ടില്ല. നടി കൂട്ടിച്ചേര്‍ത്തു.